International
ലണ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ്ക്ക് ഫെബ്രുവരി 28നുണ്ടായ ഇസ്രേലി-യുഎസ് ആക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ടെന്നും ആന്തരികാവയവങ്ങൾക്കു ഗുരുതരമായി പരിക്കേറ്റെന്നും കോമയിലാണെന്നും റിപ്പോർട്ട്. ഇറാനിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടനിലെ ദി സൺ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുജ്തബ ടെഹ്റാനിലെ സിനാ യൂണിവേഴ്സിറ്റി ആശുപത്രിയിൽ കനത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുകയാണെന്നും ആശുപത്രി പരിസരം സൈന്യം സീൽ ചെയ്തിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
യുദ്ധം ആരംഭിച്ചതിനുശേഷം ഇനിയും പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തതും ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടു 13 ദിവസം പിന്നിട്ടിട്ടും മൃതദേഹം സംസ്കരിക്കാത്തതും മുജ്തബയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉറപ്പിക്കുന്നതായി മറ്റുചില പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, മുജ്തബ ജീവനോടെയുള്ളതായാണു റിപ്പോർട്ടെന്നും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ തള്ളിക്കളയാനാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
“മുജ്തബ ജീവനോടെയുണ്ടെന്നാണ് ഞാൻ കരുതുന്നത്, പക്ഷേ ശാരീരികമായി വലിയ തകർച്ച നേരിട്ടിട്ടുണ്ടാകാം...’’ ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ഇറാനിലെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും ശരീരം വികൃതമാക്കപ്പെട്ടതായും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതും സ്ഥിരീകരിച്ചു.
ഫെബ്രുവരി 28ന് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും മകളും രണ്ടു കൊച്ചുമക്കളും മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കഴിഞ്ഞദിവസം മുജ്തബയുടേതെന്ന പേരിൽ ഇറേനിയൻ ദേശീയ ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനകൾ വിപ്ലവഗാർഡ് മേധാവികൾ തയാറാക്കിയതാണെന്നു റിപ്പോർട്ടുകളുണ്ട്. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേ കടുത്ത മുന്നറിയിപ്പാണ് ഈ പ്രസ്താവനയിലൂടെ മുജ്തബയുടെ പേരിൽ നൽകിയത്.
രക്തസാക്ഷികളുടെ മരണത്തിനു പകരം ചോദിക്കുമെന്നും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ച പ്രസ്താവനയിൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ അവിടുത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുകയുമുണ്ടായി.
അമേരിക്ക നൽകുന്ന സുരക്ഷാ വാഗ്ദാനങ്ങൾ വെറും നുണയാണെന്നും അയൽരാജ്യങ്ങൾക്കെതിരായ ആക്രമണം തുടരുമെന്നും മുജ്തബയുടേതെന്ന പേരിൽ പുറത്തുവിട്ട പ്രസ്താവനയിലുണ്ട്.
National
ഭുവനേശ്വർ: ഒഡീഷയിൽ കത്തോലിക്കാ ദേവാലയത്തിനുനേരേ ആക്രമണം. റായഗഡ ജില്ലയിലെ ദെംഗാസ്വാർഗി ഗ്രാമത്തിലെ സെന്റ് പൗള മോണ്ടെൽ പള്ളിക്കു നേരേയാണ് കഴിഞ്ഞദിവസം തീവ്ര ഹിന്ദുത്വവാദികളായ ഗ്രാമവാസികൾ ആക്രമണം നടത്തിയത്.
പള്ളിയുടെ മുഖവാരം തകർത്ത അക്രമിസംഘം വാതിൽ തല്ലിത്തകർത്ത് അകത്തുകയറി അൾത്താരയും തിരുസ്വരൂപങ്ങളും നശിപ്പിക്കുകയും വിശുദ്ധ വസ്തുക്കൾ പുറത്തേക്കു കൊണ്ടുപോയി തീയിടുകയും ചെയ്തു.
സംഭവദിവസം രാത്രി ഏഴോടെ ഒരുസംഘം ഗ്രാമവാസികൾ സംഘടിച്ചെത്തി ഗ്രാമത്തിൽ താമസിക്കുന്ന മൂന്ന് കത്തോലിക്കാ കുടുംബങ്ങൾ വീടുകളിൽനിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്ന് റായഗഡയിലെ കത്തീഡ്രൽ ഇടവക വികാരി ഫാ. അബേദ് കുമാർ പറഞ്ഞു.
ഭയപ്പെട്ട കുടുംബാംഗങ്ങൾ തങ്ങൾ ആക്രമിക്കപ്പെടുമെന്ന ഭയത്താൽ വീടുകൾക്കു പുറത്തിറങ്ങാൻ തയാറായില്ല. ഇതോടെ പിന്തിരിഞ്ഞുപോയ അക്രമിസംഘം രാത്രി ഒന്‍പതോടെ സ്ഥലത്തെ പള്ളിയിൽ സംഘടിച്ചെത്തി അതിക്രമം നടത്തുകയായിരുന്നു.
പള്ളിയുടെ പ്രധാന വാതിൽ തല്ലിത്തകർത്ത് അകത്തു കടന്ന സംഘം അൾത്താരയിൽ അതിക്രമം നടത്തുകയും മൂന്നു തിരുസ്വരൂപങ്ങളും കുരിശും കുരിശിന്റെ വഴിയുടെ ചിത്രങ്ങളും തകർക്കുകയും ചെയ്തു. വിശുദ്ധ വസ്ത്രങ്ങളും ബൈബിളും മറ്റ് പൂജ്യവസ്തുക്കളും പുറത്തേക്ക് കൊണ്ടുപോയി തീയിടുകയും ചെയ്തു. പള്ളിക്കുള്ളിലെ കസേരകൾ, ഫാനുകൾ, ലൈറ്റുകൾ എന്നിവ തല്ലിത്തകർത്ത അക്രമിസംഘം പള്ളിപ്പരിസരത്തെ കുഴൽക്കിണർ അശുദ്ധമാക്കി.
റായഗഡ് ബിഷപ് ആപ്ലിനാർ സേനാപതിയുടെ പരാതി പ്രകാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ജില്ലാ പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഒരു ക്രൈസ്തവ വിശ്വാസി സംഭാവന ചെയ്തതാണെങ്കിലും പള്ളി നിർമിച്ചത് അനധികൃതമായാണെന്ന് നേരത്തേ മുതൽ ഒരുസംഘം ഹിന്ദുത്വവാദികൾ ആരോപണമുന്നയിച്ചിരുന്നു. കൂടാതെ ക്രൈസ്തവർ വാഹനങ്ങൾ ഉപയോഗിക്കുന്നതും മിഷൻ പ്രദേശത്തെ സിസ്റ്റേഴ്സ് അടുത്തിടെ തങ്ങളുടെ പ്രവർത്തനത്തിന്റെ രജതജൂബിലി ആഘോഷിച്ചതുമാണ് തീവ്ര ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്.
പോലീസിന്റെ നേതൃത്വത്തിൽ ഇരു സമുദായങ്ങളുടെയും പ്രതിനിധികൾ ചേർന്നു സമാധാനസമിതി രൂപീകരിച്ചിട്ടുണ്ട്.
ക്രൈസ്തവ കുടുംബങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് അധികൃതർ ഉറപ്പു നൽകിയതായി സഭാ വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമത്തിൽ പോലീസ് സാന്നിധ്യം തുടരും.
ക്രൈസ്തവർക്ക് പള്ളിയിൽ ആരാധന നടത്താൻ അനുമതി നൽകുമെന്നും അധികൃതർ ഉറപ്പുനൽകി. താത്കാലിക ക്രമീകരണമെന്ന നിലയിൽ ഗ്രാമത്തിലെ തെരുവിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
International
അമ്മാന്: പശ്ചിമേഷ്യയിലെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയാകെ ഏകോപിപ്പിക്കുന്ന അമേരിക്കയുടെ നിര്‍ണായകമായ താഡ് റഡാര്‍ സംവിധാനം ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നതായി റിപ്പോർട്ട്.
ജോര്‍ദാനിലെ മുവാഫാഖ് സാള്‍ട്ടി വ്യോമതാവളത്തിൽ ഏകദേശം 30 കോടി ഡോളര്‍ ചെലവിട്ടു സ്ഥാപിച്ച റഡാര്‍ സംവിധാനമാണു തകര്‍ത്തത്. റഡാര്‍ സംവിധാനത്തിന്റെ തകര്‍ച്ച ഗള്‍ഫ് മേഖലയെ ലക്ഷ്യമിട്ടുള്ള ഇറാന്റെ മിസൈലുകളെ നേരിടുന്നതില്‍ വെല്ലുവിളി സൃഷ്ടിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഫെബ്രുവരി 28നും മാര്‍ച്ച് മൂന്നിനും ജോര്‍ദാനിലെ യുഎസ് സൈനിക താവളത്തിനു നേരേ ഇറാന്റെ ആക്രമണമുണ്ടായതായാണ് പറയപ്പെടുന്നത്.
ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള യുഎസിന്റെ പ്രധാന ആയുധങ്ങളിലൊന്നാണ് താഡ് മിസൈല്‍ സംവിധാനം. അമേരിക്കയ്ക്ക് ലോകത്താകെ എട്ട് താഡ് മിസൈല്‍ പ്രതിരോധ സംവിധാനമാണുള്ളത്.
Kerala
കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്. രണ്ട് കാറുകൾക്കും ലോറിക്കും നേരെയാണ് ആക്രമണമുണ്ടായത്.
പുലർച്ചെ നാലരയോടെ രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങൾക്ക് നേരെ മെട്രോ ആശുപത്രിക്ക് സമീപത്തുവച്ചാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ലോറിയുടെ ചില്ല് തകർന്നു. കാറുകൾക്കും കേടുപാടുണ്ട്. ആർക്കും പരിക്കില്ല.
യാത്രക്കാർ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Kerala
തൃശൂർ: കാമറയ്ക്കും ലെൻസുകൾക്കും തകരാർ ആരോപിച്ചു ഫയൽ ചെയ്ത ഹർജിയിൽ സിനിമാ സ്റ്റിൽ ഫോട്ടോഗ്രഫർക്ക് 4.06 ലക്ഷം രൂപ നൽകാൻ വിധി. സിനിമാ സ്റ്റിൽ ഫോട്ടോഗ്രഫർ തൃശൂർ കോട്ടപ്പടി കണ്ടിക്കൽ വീട്ടിൽ കെ.കെ. ബൈജു ഫയൽ ചെയ്ത ഹർജിയിൽ കൊച്ചിയിലെ സോണി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എംഡി, തൃശൂരിലെയും എറണാകുളത്തെയും സർവീസ് സെന്റർ ഉടമകൾ എന്നിവർക്കെതിരേയാണു വിധി.
സോണി കന്പനിയോട് ഉത്പന്നത്തിന്റെ വിലയായ 3,66,000 രൂപയും മൂന്ന് സർവീസ് സെന്ററുകൾ മാനസിക ബുദ്ധിമുട്ടുകൾക്കും അസൗകര്യങ്ങൾക്കും പരിഹാരമായി 30,000 രൂപയും ചെലവിലേക്ക് 10,000 രൂപയും നൽകാനാണു വിധി.
കാമറയുടെ ബോഡിക്കു തകരാറും ഫോക്കസ് ഔട്ട് പ്രശ്നവും ഉണ്ടായിരുന്നു. സർവീസിനു നൽകുന്പോൾ വൈകിയാണു തിരിച്ചുകിട്ടിയത്. കാമറയുടെ തകരാറുകൾ ഉടമയ്ക്കു ബുദ്ധിമുട്ടുണ്ടാക്കിയതോടെയാണു ഹർജി ഫയൽ ചെയ്തത്.
കോടതി നിയോഗിച്ച വിദഗ്ധ കമ്മീഷൻ പരിശോധന നടത്തി തകരാറുകൾ ശരിവച്ചിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെന്പർമാരായ എസ്. ശ്രീജ , ആർ. റാംമോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതിയാണു വിധി പുറപ്പെടുവിച്ചത്.
Kerala
കൊല്ലം: കൊട്ടിയത്ത് നിർമാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻ. ദേവീദാസിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
എൻഎച്ച്എഐ അധികൃതരിൽ നിന്നും കളക്ടർ വിശദീകരണം തേടും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
കൊല്ലം മൈലക്കാടാണ് ദേശീയപാതയുടെ ഉയരപ്പാത ഇടിഞ്ഞു വീണത്. ദേശീയപാതയുടെ പാര്‍ശ്വഭിത്തിയാണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു. മൈലക്കാട് പാലത്തിനു സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തിരുന്നു.
ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. നൂറു മീറ്ററിലേറെ നീളത്തിലാണ് ഉയരപ്പാത തകർന്നത്. പത്ത് മീറ്ററിലധികം ഉയരത്തിലാണ് ഈ ഭാഗത്ത് ദേശീയപാതയുടെ പ്രധാന റോഡ് നിർമിക്കുന്നത്.
അപകടം സംഭവിക്കുമ്പോൾ സർവീസ് റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നു പൊയ്ക്കാണ്ടിരിക്കുകയായിരുന്നു.ഒരു സ്കൂൾ ബസും രണ്ടു കാറുകളും അപകടത്തിൽപ്പെട്ടു. റോഡ് തകർന്നു സർവീസ് റോഡിൽ വലിയ കുഴികൾ ഉണ്ടായി. ഈ കുഴികളിലാണ് സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വീണത്. കുഴിയിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരുന്നു,
കൊട്ടിയത്തുനിന്നും ചാത്തന്നൂരിലേയ്ക്കുള്ള വഴിയിൽ മൈലക്കാട് ഇറക്കത്താണ് അപകടമുണ്ടായത്. മൈലക്കാട് ഇറക്കം ജില്ലയിലെ തന്നെ വലിയ കയറ്റിറക്കമാണ്. ഈ കയറ്റിറക്കം ഒഴിവാക്കി റോഡ് നിരപ്പാക്കാനാണ് ഉയരപ്പാത നിർമിക്കുന്നത്. ഏലായുടെ മധ്യത്തിലൂടെയാണ് ദേശീയ പാതയും ഉയരപ്പാതയും കടന്നുപോകുന്നത്.
Kerala
മലപ്പുറം: പൊന്നാനിയിൽ കടലാക്രമണത്തിൽ എഴു വള്ളങ്ങൾ തകര്‍ന്നു. ബുധനാഴ്ച വൈകുന്നേരം മീൻപിടുത്തം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ നശിച്ചത്.
പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു പാലപ്പെട്ടി അജ്മേര്‍ നഗരിൽ കടലേറ്റം. വളളത്തിൽ ഉണ്ടായിരുന്ന എഞ്ചിനുകൾക്കും കേടുപറ്റിയിട്ടുണ്ട്.
Kerala
വൈപ്പിൻ: സംസ്ഥാനപാതയിൽ പതിനഞ്ചു വയസുകാരൻ ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഞാറയ്ക്കൽ പോലീസ് കാർ പിന്തുടർന്നാണ് കാറും യാത്രക്കാരെയും കസ്റ്റഡിയിലെടുത്തത്.
തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തുകയും കാർ ഓടിച്ചിരുന്ന 15കാരന്റെ പിതാവ് കലൂർ അറക്കപ്പറമ്പിൽ അബ്ദുൾ റഷീദി(55)നെതിരെ കേസ് എടുക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കലൂരിൽ നിന്ന് രണ്ട് സഹപാഠികളുമായി ഗോശ്രീ പാലം വഴിയാണ് പത്താം ക്ലാസ് വിദ്യാർഥിയായ 15കാരൻ കാറോടിച്ച് ചെറായി ബീച്ചിൽ എത്തിയത്. തിരികെ വരുന്ന വഴി ചെറായിയിലും എടവനക്കാടുമായി രണ്ടു പേരെ ഇടിക്കുകയും നിരവധി വാഹനങ്ങളിൽ തട്ടുകയും ചെയ്തു.
ഇതോടെ പരിഭ്രാന്തനാകുകയും പലയിടത്തും വച്ച് കാർ റിവേഴ്സ് എടുത്ത് വെട്ടിത്തിരിച്ച് റോഡിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു. ഒടുവിൽ ഞാറക്കൽ പോലീസ് കാള മുക്കിൽ വച്ച് കാറും യാത്രക്കാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.