വൈപ്പിൻ: സംസ്ഥാനപാതയിൽ പതിനഞ്ചു വയസുകാരൻ ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഞാറയ്ക്കൽ പോലീസ് കാർ പിന്തുടർന്നാണ് കാറും യാത്രക്കാരെയും കസ്റ്റഡിയിലെടുത്തത്.
തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തുകയും കാർ ഓടിച്ചിരുന്ന 15കാരന്റെ പിതാവ് കലൂർ അറക്കപ്പറമ്പിൽ അബ്ദുൾ റഷീദി(55)നെതിരെ കേസ് എടുക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കലൂരിൽ നിന്ന് രണ്ട് സഹപാഠികളുമായി ഗോശ്രീ പാലം വഴിയാണ് പത്താം ക്ലാസ് വിദ്യാർഥിയായ 15കാരൻ കാറോടിച്ച് ചെറായി ബീച്ചിൽ എത്തിയത്. തിരികെ വരുന്ന വഴി ചെറായിയിലും എടവനക്കാടുമായി രണ്ടു പേരെ ഇടിക്കുകയും നിരവധി വാഹനങ്ങളിൽ തട്ടുകയും ചെയ്തു.
ഇതോടെ പരിഭ്രാന്തനാകുകയും പലയിടത്തും വച്ച് കാർ റിവേഴ്സ് എടുത്ത് വെട്ടിത്തിരിച്ച് റോഡിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു. ഒടുവിൽ ഞാറക്കൽ പോലീസ് കാള മുക്കിൽ വച്ച് കാറും യാത്രക്കാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.