Kerala
കോട്ടയം: വോട്ടിംഗ് മെഷീന് തുടര്‍ച്ചയായി മൂന്നു തവണ തകരാറിലായതോടെ പോളിംഗ് രണ്ടു മണിക്കൂര്‍ വൈകി. പുതുപ്പള്ളി മണ്ഡലത്തിലെ ബൂത്തായ അയര്‍ക്കുന്നം പഞ്ചായത്തിലെ ആറുമാനൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിലാണു പലപ്പോഴായി മൂന്നു തവണ വോട്ടിംഗ് മെഷീന് തകരാറിലായത്.
ഇതോടെയാണു ഇവിടുത്തെ പോളിംഗ് വൈകിയത്. മെഷീനിന്റെ തകരാര്‍ പരിഹരിച്ചു പീന്നിടു പോളിംഗ് പുനരാരംഭിക്കുകയും ചെയ്തു. രണ്ടുതവണയുണ്ടായ തകരാര്‍ പരിഹരിച്ചെങ്കിലും വീണ്ടും തകരാര്‍ ഉണ്ടായതോടെ കോട്ടയം ജില്ലാ കളക്ടര്‍ ഉള്‍പ്പെടുന്ന സംഘം ബൂത്തിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
National
ബംഗളൂരു: യെലഹങ്കയിൽ രണ്ട് മിനിറ്റ് വൈകി സ്കൂളിലെത്തിയ ഒന്നാംക്ലാസ് വിദ്യാർഥിയെ രണ്ട് മണിക്കൂർ വെയിലത്തു നിർത്തിയതായി പരാതി. യെലഹങ്കയിലെ അട്ടൂർ ലേഔട്ടിന് സമീപമുള്ള ഒരു സ്വകാര്യ സ്കൂളിലാണ് ക്രൂരമായ ശിക്ഷാരീതി നടപ്പാക്കിയത്.
വിവരമറിഞ്ഞ് എത്തിയ കുട്ടിയുടെ മാതാപിതാക്കളോട് സ്കൂൾ അധികൃതർ മോശമായി പെരുമാറിയതായും ആരോപണമുണ്ട്. ഇതിനുപിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമമായ എക്സിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപെട്ട യെലഹങ്ക ന്യൂ ടൗൺ പോലീസ് നോൺ-കോഗ്നിസബിൾ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
National
ചെന്നൈ: വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ "യുഎ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി.
സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
ചെയർമാന്റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവുമിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ ഈ നടപടി.
Sports
ബുലാവായോ: അണ്ടർ 19 ലോകകപ്പിലെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.
സിംബാബ്വെയിലെ ബുലവായോയിലുള്ള ക്യൂൻസ് സ്പോർട്സ് കോംപ്ലക്സാണ് വേദി. ആദ്യ മത്സരത്തിൽ അമേരിക്കയെയും രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെയും തോൽപ്പിച്ചെത്തുന്ന ടീം ഇന്ത്യ മികച്ച ഫോമിലാണ്. തുടർച്ചയായ മൂന്നാം ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ആയുഷ് മാത്രെ നയിക്കുന്ന ടീം ഇന്ത്യയിൽ വൈഭവ് സൂര്യവൻഷി, വിഹാൻ മൽഹോത്ര, ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ഡു എന്നീ മികച്ച താരങ്ങളും അണിനിരക്കുന്നുണ്ട്.
ന്യൂസിലൻഡ് ആദ്യ ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. അവരുടെ ആദ്യ രണ്ട് മത്സരങ്ങളും മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന ആരംഭിക്കാനാകാതെ ഇഡി. നന്തൻകോട്ടെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എത്താതതിനാലാണ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പരിശോധന തുടങ്ങാൻ കഴിയാത്തത്.
സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ആസ്ഥാനത്ത് ഉള്ളത്.സ്വർണ്ണപാളിയുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം ആസ്ഥാനത്ത് നിന്ന് പിടിച്ചെടുക്കാനാണ് ഇഡി നീക്കം.
അതിനിടെ ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുകയാണ് ഇഡി. പ്രതികളുടെ വീടുകളിൽ ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇഡി പരിശോധന.
അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ. പത്മകുമാർ, എൻ. വാസു, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ വീടുകളിലും ബംഗളൂരുവിലെ സ്മാർട് ക്രിയേഷൻസ് ഓഫീസിലും പരിശോധന തുടരുകയാണ്.
Kerala
പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. മംഗലാപുരത്ത് നിന്ന് പാലക്കാട്ടേയ്ക്ക് വരികയായിരുന്ന ഗുഡ്സ് ട്രെയിൻ ആണ് പാളം തെറ്റിയത്. രാവിലെ 11.30 ഓടെയായിരുന്നു അപകടം.
തുടർന്ന് നാല് ട്രൈനുകൾ പിടിച്ചിട്ടു. ഒരു മണിക്കൂറിന് ശേഷമാണ് പാളം തെറ്റിയ ബോഗി തിരിച്ചുകയറ്റിയത്. ഷൊർണൂരിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. ഈ ട്രാക്കിലെ നിർത്തിയിട്ട സർവീസുകൾ ഉടൻ പുനരാരംഭിക്കും എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വൈകിയോടുന്ന ട്രെയിനുകൾ
ഏറനാട് എക്സ്പ്രസ്
കോഴിക്കോട്-പാലക്കാട് എക്സ്പ്രസ്
പരശുറാം എക്സ്പ്രസ്
കോഴിക്കോട് നിന്നുള്ള ജനശതാബ്ദി എക്സ്പ്രസ്
ലോകമാന്യ തിലക്-കൊച്ചുവേളി എക്സ്പ്രസ്
National
മുംബൈ: വിമാനം പുറപ്പെടാൻ വൈകിയതിന് ജീവനക്കാരെ അസഭ്യം പറയുകയും അക്രമാസക്തരാകുകയും ചെയ്ത യാത്രക്കാരെ പോലീസിന് കൈമാറി.
മുംബൈയിൽ നിന്നും തായ്ലൻഡിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് വൈകിയത്. ചെവ്വാഴ്ച പുലർച്ചെ 4:05 പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് 1:21 ആയിരുന്നു പുറപ്പെട്ടത്.
വിമാനം വൈകിയെത്തിയതും ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതും എയർ ട്രാഫിക്കും മൂലമാണ് വിമാനം വൈകിയതെന്ന് യാത്രക്കാരെ അറിയിച്ചുവെങ്കിലും ഇവർ പ്രകോപിതരാകുകയായിരുന്നു.
ജീവനക്കാരോട് അസഭ്യം പറഞ്ഞതിനും വിമാനത്തിന്റെ വാതിലിൽ തൊഴിച്ചതിനും രണ്ട്പേരെ യാത്രയിൽ നിന്നും ഒഴിവാക്കിയതായും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
Kerala
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്.
യാത്രക്കാരെ രണ്ടുതവണ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന് പുറപ്പെടാൻ ആയില്ല. യാത്രക്കാർക്ക് വൈകുന്നേരം നാലിന് മറ്റൊരു വിമാനം തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വിമാനം വൈകിയതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ബംഗളൂരുവിലേക്കുള്ള വിമാന സർവീസ് വൈകിയതിനാൽ വിദേശ രാജ്യത്തേക്കുള്ള യാത്ര അടക്കം മുടങ്ങിയതായി യാത്രക്കാർ അറിയിച്ചു.