ബംഗളൂരു: യെലഹങ്കയിൽ രണ്ട് മിനിറ്റ് വൈകി സ്കൂളിലെത്തിയ ഒന്നാംക്ലാസ് വിദ്യാർഥിയെ രണ്ട് മണിക്കൂർ വെയിലത്തു നിർത്തിയതായി പരാതി. യെലഹങ്കയിലെ അട്ടൂർ ലേഔട്ടിന് സമീപമുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് ക്രൂരമായ ശിക്ഷാരീതി നടപ്പാക്കിയത്.
വിവരമറിഞ്ഞ് എത്തിയ കുട്ടിയുടെ മാതാപിതാക്കളോട് സ്‌കൂൾ അധികൃതർ മോശമായി പെരുമാറിയതായും ആരോപണമുണ്ട്. ഇതിനുപിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമമായ എക്‌സിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപെട്ട യെലഹങ്ക ന്യൂ ടൗൺ പോലീസ് നോൺ-കോഗ്‌നിസബിൾ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.