ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രക്ഷോഭത്തിനിടയിൽ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൻപഥ് 10 വസതിയിലാണ് അദ്ദേഹം വിദ്യാർഥി പ്രതിനിധികളെ കണ്ടത്. തുടർന്നു വിദ്യാർഥികളുടെ സാന്നിധ്യത്തിൽ മാധ്യമങ്ങളെ കണ്ട രാഹുൽ രൂക്ഷമായ ആക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ "ഭൂതകാലം" എന്നു വിശേഷിപ്പിച്ച അദ്ദേഹം, സമരം ചെയ്യുന്ന വിദ്യാർഥികളാണ് രാജ്യത്തിന്‍റെ "ഭാവി" എന്നും വിശേഷിപ്പിച്ചു. പ്രധാനമന്ത്രിക്ക് അവരെ തോൽപ്പിക്കാൻ കഴിയില്ലെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, സമരം ചെയ്യുന്ന വിദ്യാർഥികളെ അടിച്ചൊതുക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് രാഹുൽ ആരോപിച്ചു. പ്രക്ഷോഭവുമായി ഉറച്ചുനിൽക്കാൻ നിൽക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം ആരാണ് നിങ്ങളെ അവിടെനിന്നു മാറ്റുന്നതെന്നു കാണട്ടെയന്നും പറഞ്ഞു.
കേന്ദ്രസർക്കാരിലെ ഏതു ശക്തി ഉപയോഗിച്ചാലും നിങ്ങളെ അവിടെനിന്നു മാറ്റാനാവില്ല. അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ. നിങ്ങളെ തടയാനോ ഭീഷണിപ്പെടുത്താനോ ആണ് ശ്രമിക്കുന്നതെങ്കിൽ അങ്ങനെ ചെയ്യട്ടെ. തങ്ങൾ എന്തായാലും പിന്നോട്ടു പോകാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂതകാലത്തിന് ഒരിക്കലും ഭാവിയോടു പോരാടാൻ കഴിയില്ല. അതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഉടനടി സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന ആവശ്യവും ആവർത്തിച്ചു.
വൈകി വന്നു വീഡിയോകൾ ഉണ്ടാക്കുകയും "വളരെ നല്ല നിർദsശങ്ങൾ ലഭിച്ചു' എന്ന് ഇന്നലെ അവകാശപ്പെടുകയും ചെയ്ത പ്രധാനമന്ത്രി തിരിച്ചറിയേണ്ടത്, ഇത് നിർദേശങ്ങളെച്ചൊല്ലിയുള്ള സമരമല്ല, ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. അത് അംഗീകരിക്കണം. പ്രധാന ചുമതലക്കാരൻ വിദ്യാർഥികളോട് മാപ്പ് പറയണം. കാരണം വിദ്യാർഥികൾ മർദിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്- രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.