തലശേരി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് കോളജ് കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ഒന്നാംപ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി പ്രോസിക്യൂഷൻ ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകി. ഹർജി വാദം കേൾക്കാനായി 23 ലേക്കു മാറ്റി.
കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് നിതിൻ രാജിന്റെ മരണം. ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിയാണ് ഡോ. റാം. ഇയാൾ നടത്തിയ കുറ്റകൃത്യത്തിന്റെ കാഠിന്യം കൊണ്ടാണ് സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും ഇയാൾക്ക് മുൻകൂർ ജാമ്യം അനുവദിക്കാതിരുന്നത്.
കുറ്റകൃത്യം ചെയ്ത ശേഷം നിയമത്തെ വെല്ലുവിളിച്ച് ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഒളിവിൽ കഴിയാൻ ഇയാളെ സഹായിച്ചവരേയും പ്രതിയെ സംരക്ഷിച്ചവരേയും കണ്ടെത്താനും കേസിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും റാമിനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ഹർജിയിൽ പറഞ്ഞു.