കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പിടിയിലായ മൂന്ന് അധ്യാപികമാരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. പേരാമ്പ്ര ബിആര്‍.സിയിലെ താത്കാലിക അധ്യാപികമാരാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരെയാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുക.
മൂവരും ലഹരി ഉപയോഗിച്ചിരുന്നവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇന്നു പ്രത്യേക അന്വേഷണസംഘം മാധ്യമങ്ങളെ കണ്ടു കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കും.
പേരാന്പ്ര ബിആര്‍സിയിലെ അധ്യാപികമാരുടെ സംശയം ശരിവയ്ക്കുന്നതാണ് കീര്‍ത്തനയ്ക്കും കാവ്യക്കും പിന്നാലെ നീഷ്മയുടെയുടെയും അറസ്റ്റ്. മൂവരും പേരാന്പ്ര ബിആര്‍സിയിൽ ഒരുമിച്ച് പ്രവര്‍ത്തിച്ചവരും അടുത്ത സുഹൃത്തുക്കളുമാണ്. പിടിയിലായ അധ്യാപികമാർ ഇടനിലക്കാരായാണു ലഹരിക്കച്ചവടം നടന്നിരുന്നതെന്നാണ് പോലീസ് പറയുന്നത്. മൂവര്‍ സംഘത്തിന്റെ അക്കൗണ്ടിൽ ലഹരി ആവശ്യമുള്ളവര്‍ പണം അയച്ചു കൊടുക്കും. ഇവർ ലഹരിമരുന്നു ലഭ്യമാകുന്ന സ്ഥലം ഗൂഗിൾ മാപ്പ് വഴി അറിയിക്കുകയാണ് പതിവെന്നു പോലീസ് പറയുന്നു.
ലഹരി സംഘങ്ങളുമായി ഇൻസ്റ്റഗ്രാംവഴി ബന്ധം സ്ഥാപിച്ചാണ് അധ്യാപികമാർ ഇടപാട് നടത്തിയിരുന്നത്. മയക്ക് മരുന്ന് വിറ്റ് കിട്ടിയിരുന്ന പണം മൂവരും പങ്കിടും. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ അന്തര്‍ സംസ്ഥാന സംഘവുമായും പ്രതികൾക്കു ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് അധ്യാപികമാരുമായും ബന്ധമുള്ള കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഡെലിവറി ഏജന്റ് ജിജിനും പോലീസിന്റെ പിടിയിലായിട്ടുണ്ട്.
അധ്യാപികമാരുടെ ബാങ്ക് രേഖകൾ പരിശോധിച്ച പോലീസ്കോടികളുടെ സാന്പത്തിക ഇടപാടുകളാണ് കണ്ടെത്തിയത്. ലഹരി വിൽപനയുടെ പണം നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും എത്തിയിരുന്നതായി പോലീസ് കണ്ടെത്തിയതാണ് അറസ്റ്റിലേക്കെത്തിയത്. കീർത്തനയുടെ അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിൽ അഞ്ച്മാസത്തിനിടെ ഒമ്പത് ലക്ഷം രൂപയുമാണ് ഇത്തരത്തിൽ എത്തിയത്.