University News
കേരള ഡിജിറ്റല്‍ സര്‍വകലാശാല എംബിഎ പ്രോഗ്രാം ഓഫര്‍ ചെയ്യുന്നുണ്ടോ ?
പ്രമോദ് കുമാര്‍,
ഇലഞ്ഞി.
കേരള ഡിജിറ്റല്‍ സര്‍വകലാശാല എംബിഎ പ്രോഗ്രാം ഓഫര്‍ ചെയ്യുന്നുണ്ട്. റെഗുലര്‍ പഠന രീതിയായാണ് സര്‍വകലാശാല എംബിഎ പ്രോഗ്രാം ഓഫര്‍ ചെയ്യുന്നത്. ഈ പ്രോഗ്രാമിലെ സ്പെഷലൈസേഷന് - സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ആന്‍ഡ് ലോജിസ്റ്റിക് ആണ്. ഡിയുഎടി, സിയുഇടി പിജി, സീമാറ്റ്, ജിആര്‍ഇ, എക്സ് മാറ്റ്, ജി മാറ്റ്, ക്യാറ്റ്, കെ മാറ്റ് എന്നീ പ്രവേശന പരീക്ഷകളുടെ സ്കോറാണ് പ്രവേശനത്തിനായി സര്‍വകലാശാല പരിഗണിക്കുക. ഈ വർഷം അപേക്ഷിക്കേണ്ട അവസാന തീയതി 17 ആണ്. വിവരങ്ങള്‍ക്ക് duk.ac.in/admissio n/apply സന്ദര്‍ശിക്കുക.
ബിരുദ പഠനത്തിനുശേഷം സിനിമാസ്വാദനവും നിരൂപണവും ഷോര്‍ട്ട് ടൈം പ്രോഗ്രാമുകളായി ഏതെങ്കിലും സര്വകലാശാലളോ ഇൻസ്റ്റിറ്റ്യൂട്ടുകളോ പഠിപ്പിക്കുന്നുണ്ടോ ?
യൂസഫ് വെള്ളപ്പുറം,മലപ്പുറം.
സിനിമാസ്വാദനവും നിരൂപണവും അനുബന്ധ വിഷയങ്ങളും പഠിക്കുന്നതിന് ഹൃസ്വമായ കോഴ്സുകൾ നമ്മുടെ നാട്ടിലെ ഫിലിം സൊസൈറ്റികളും മള്‍ട്ടിമീഡിയ പഠിപ്പിക്കുന്ന കോളജുകളും സര്‍വകലാശാലകളും അപൂര്‍വമായി കേരള ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷനും നടത്താറുണ്ട്. തീര്‍ത്തും അമച്വർ രീതിയില്‍ നടക്കുന്നതാവും ഈ പ്രോഗ്രാമുകള്‍.
എന്നാല്‍ സിനിമ ആസ്വാദനത്തെയും നിരൂപണത്തെയും മറ്റും ഗൗരവത്തോടെ കണ്ടുകൊണ്ട് നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍എഫ്ഡിസി) സിനിമ ആസ്വാദന കോഴ്സ് നടത്താറുണ്ട്. നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷനും നാഷണല്‍ ഫിലിം ആര്‍ക്കേസ് ഓഫ് ഇന്ത്യയും ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യയും സഹകരിച്ചാണ് സിനിമ ആസ്വാദന ക്ലാസ് നടത്തുന്നത്. മൂന്നാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ഫിലിം അപ്രീസിയേഷന്‍ പ്രോഗ്രാമായാണ് ഈ വര്‍ഷം നടത്തുന്നത്.
ജൂണ്‍ മാസത്തില്‍ പ്രോഗ്രാം ആരംഭിക്കും എന്നാണ് നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഈ വര്‍ഷത്തെ പ്രോഗ്രാം നടക്കുന്നത് പൂനയിലാണ്. 21 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പ്രോഗ്രാമിന് ശനി, ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ രാത്രി വൈകിയും നീണ്ടുനില്‍ക്കുന്ന ക്ലാസുകളുണ്ടാവും. പ്രധാനമായും ലോക ക്ലാസിക് സിനിമകളുടെ പ്രദര്‍ശനവും തുടര്‍ന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയുടെ സാങ്കേതികവും സൗന്ദര്യപരവും മറ്റ് അനുബന്ധ വിഷയങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും വിശകലനവുമാണ് നടക്കുക. ക്ലാസുകള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ്.
ഈ പ്രോഗ്രാമിലേക്ക് ചേരുന്നതിനുള്ള യോഗ്യത ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ്. പ്രായപരിധിയില്ല. അപേക്ഷകന് കുറഞ്ഞത് 21 വയസ് പ്രായം ഉണ്ടായിരിക്കണം. താഴെ കൊടുത്തിട്ടുള്ള വെബ്സൈറ്റില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. ftii.ac.in.
University News
കൊല്ലം കുണ്ടറയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ റീജണൽ സെന്റർ ആണോ? ഈ സ്ഥാപനത്തിലേക്കുള്ള അഡ്മിഷൻ ഏതുവിധേനയാണ് നടത്തുന്നത്? ബിരുദതലത്തിൽ ഫാഷൻ ടെക്നോളജിയുടെ ഏതെല്ലാം പ്രോഗ്രാമുകളാണ് ഈ സ്ഥാപനം നൽകുന്നത്?
രതീഷ് കുമാർ, ചിറയിൻകീഴ്.
കൊല്ലം കുണ്ടറയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള സർക്കാരിന്റെ സെന്റർ ഫോർ എൻജിനിയറിംഗ് എഡ്യൂക്കേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ഫാഷൻ ടെക്നോളജിയിൽ പ്രോഗ്രാം ഓഫർ ചെയ്യുന്ന ഈ സ്ഥാപനം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ റീജണൽ സെന്റർ അല്ല. എന്നാൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള എന്ന കുണ്ടറയിലെ ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്പോൾ അതിലേക്ക് ആവശ്യമായ അക്കാഡമിക്, ട്രെയിനിംഗ് പ്രോഗ്രാമുകൾക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകിയതും നൽകിക്കൊണ്ടിരിക്കുന്നതും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി ആണ്. അതിനാലാണ് അത്തരം ഒരു സംശയം പഠിതാക്കളുടെ ഇടയിൽ ഉണ്ടാകാൻ കാരണം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള (ഐഎഫ്ടികെ) നാലുവർഷം പഠന ദൈർഘ്യമുള്ള ബിരുദ പ്രോഗ്രാമായ ബാച്ചിലർ ഓഫ് ഡിസൈൻ (ബിഡിഎസ്) പ്രോഗ്രാമാണ് ഓഫർ ചെയ്യുന്നത്. ആകെ 60 സീറ്റുകളാണുള്ളത്. കേരള സർക്കാറിന്റെ എല്ലാവിധ സംവരണ നിയമങ്ങളും പാലിച്ചുകൊണ്ടാണ് പ്രവേശന നടത്തുന്നത്.
ഒരു സെമസ്റ്ററിൽ 48,000 രൂപയാണ് ട്യൂഷൻ ഫീസ്. കൂടാതെ പ്രവേശന സമയത്ത് രജിസ്ട്രേഷൻ ഫീയായി 2000 രൂപയും 5000 രൂപ കോഷൻ ഡെപ്പോസിറ്റും പ്രവേശന സമയത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ അടയ്ക്കണം.
നാലുവർഷത്തെ പഠന ദൈർഘ്യമുള്ള ബാച്ചിലർ ഇൻ ഡിസൈൻ (ബിഡിസ്) പ്രോഗ്രാമിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിലേക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഒരു പരീക്ഷ നടത്താറുണ്ട്.
ലാൽ ബഹദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തെയാണ് ഈ അഭിരുചി പരീക്ഷ പരീക്ഷ നടത്തുന്നതായി സ്ഥാപനം ചുമതലപ്പെടുത്തിയിട്ടുള്ളത്. ജനറൽ എബിലിറ്റി ടെസ്റ്റ്, ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് എന്നിവ അടങ്ങുന്നതാണ് പരീക്ഷ.
നാലുവർഷ ബാച്ചിലർ ഇൻ ഡിസൈൻ പ്രോഗ്രാമിലേക്കു പ്രവേശിക്കുന്നതിനുള്ള അക്കാദമിക യോഗ്യത ഏതെങ്കിലും ഒരു അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു പരീക്ഷ ജയിച്ചിരിക്കുക എന്നതാണ്.
മുൻതവണകളിലെ പ്രവണതകൾ പരിഗണിച്ചാൽ ജൂണ്‍ മാസത്തിലെ രണ്ടാമത്തെ വാരത്തോട് ചേർന്നാണ് സെന്റർ അതിന്റെ പുതിയ വർഷത്തിലേക്കുള്ള അഭിരുചി പരീക്ഷ നടത്തുന്നത്.
മുൻ വർഷങ്ങൾ നടന്ന അഭിരുചി പരീക്ഷയിൽ ചോദിച്ചിട്ടുള്ള ചോദ്യപേപ്പറുകൾ സർവകലാശാലയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
നാലുവർഷം ദൈർഘ്യമുള്ള ബാച്ചിലർ ഇൻ ഡിസൈൻ പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് ഫാഷൻ മേഖലയിലെ ഡിസൈനർ സ്റ്റൈലിസ്റ്റ്, എലിസ്ട്രേറ്റർ ഡിസൈനർ തുടങ്ങി വിവിധങ്ങളായ മേഖലകളിൽ തൊഴിലവസരങ്ങൾ ലഭിക്കാം. എഐസിടിയുടെ അംഗീകാരമുള്ള ഈ പ്രോഗ്രാമിന് കേരള സർവകലാശാലയിൽ അഫിലിയേഷൻ ഉണ്ട്.
**** **** ****
ഞാൻ പത്താം ക്ലാസ് പഠനത്തിനുശേഷം പ്ലസ് ടു പഠനം നടത്താതെ പോളിടെക്നിക്ക് ഡിപ്ലോമ എൻജിനിയറിംഗ് പാസായ ആളാണ്. എനിക്കിപ്പോൾ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദ പഠനം നടത്തണമെന്നുണ്ട്. കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ പ്ലസ് ടു വിജയിക്കാത്തവർക്ക് അല്ലെങ്കിൽ ഡിപ്ലോമ പാസായിട്ടുള്ളവർക്ക് ഉപരിപഠനത്തിനുള്ള പ്രവേശനം നൽകുന്നുണ്ടോ?
മുഹമ്മദ് ഫൈസൽ, ഇടുക്കി.
കേരളത്തിലെ മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളായ കേരള യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി അടക്കമുള്ള സർവകലാശാലകളിൽ ബിരുദ പഠനത്തിന് ആവശ്യം വേണ്ട അടിസ്ഥാന യോഗ്യത പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ അതിനു തത്തുല്യമായ യോഗ്യതയാണ്. ഈ യോഗ്യത നേടാത്ത വിദ്യാർഥികളെ ഉപരിപഠനത്തിന് ഈ സർവകലാശാലകൾ പ്രവേശനം നൽകാറില്ല.
എന്നാൽ, ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാല പത്താം ക്ലാസ് ജയിച്ചതിനു ശേഷം രണ്ടുവർഷ സർക്കാർ അംഗീകാരമുള്ള ഡിപ്ലോമ പ്രോഗ്രാമുകൾ പാസായിട്ടുള്ളവർക്കു ബിരുദ പഠനത്തിന് അവസരം ലഭിക്കുന്നതിന്റെ ഭാഗമായി തീരുമാനമെടുത്തിട്ടുണ്ട്. ഈ തീരുമാനത്തിന് സർവകലാശാലയുടെ സിൻഡിക്കറ്റും അക്കാദമി കൗണ്‍സിലും യുജിസിയും ഉന്നത വിദ്യാഭ്യാസ വകുപ്പും അനുമതി നൽകിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ശ്രീ നാരായണ ഓപ്പണ്‍ സർവകലാശാലയിൽ താങ്കൾക്ക് ബിരുദത്തിനു ചേരാവുന്നതാണ്.
കേന്ദ്ര സർവകലാശാലയായ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി പന്ത്രണ്ടാം ക്ലാസ് ജയിക്കാത്തവർക്ക് ബ്രിഡ്ജ് പ്രോഗ്രാം നൽകി ലിബറലൈസ്ഡ് ബിരുദം നൽകുന്നുണ്ട്. എന്നാൽ, ഈ പ്രോഗ്രാം കേരളത്തിലെ സർവകലാശാലകൾ അംഗീകരിക്കുകയോ കേരള പി എസ്സി അംഗീകരിക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ ഈ പ്രോഗ്രാം പഠിക്കുന്ന വിദ്യാർഥികൾക്ക് കരിയർ പ്രോഗ്രസ് ഉണ്ടാക്കുന്നതിന് സഹായകമല്ല. എന്നാൽ ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാല നൽകുന്ന പ്രോഗ്രാം കേരള പിഎസ്സി, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അടക്കമുള്ള സ്ഥാപനങ്ങളുടെ അംഗീകാരം ഉണ്ടായിരിക്കും.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])