District News
ഇരിട്ടി: കുടിവെള്ള ക്ഷാമം നേരിടുന്ന ആറളം പുനഃരധിവാസ മേഖലയിൽ കിണർ കുഴിക്കുന്നതിന് പുനരധിവാസ കമ്മീഷൻ പ്രഖ്യാപിച്ച 15,000 രൂപയ്ക്കായി ഉപയോക്താക്കളുടെ കാത്തിരിപ്പ് തുടരുന്നു. പുനഃരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളിൽ കിണർ നിർമാണമാരംഭിച്ചരാണ് രണ്ടു വർഷമായിട്ടും സർക്കാർ പ്രഖ്യാപിച്ച തുകയ്ക്കായി കാത്തിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി തുക അനുവദിക്കുമെന്നായിരുന്നു പ്രഖ്യാപനം. കിണർ കുഴിച്ച് വെള്ളം കണ്ടാൽ ഇതിന്റെ ഫോട്ടോ ഉൾപ്പെടെയുള്ള അപേക്ഷ പ്രമോട്ടർമാർ മുഖേന ടിആർഡിഎമ്മിൽ സമർപ്പിക്കണം. ഇതു പ്രകാരം ആദ്യഗഡുവായ 75000 രൂപ അനുവദിക്കും. കിണറിന് ആൾമറ കെട്ടിയ ശേഷം സമാന രീതിയിൽ അപേക്ഷ സമർപ്പിച്ചാൽ രണ്ടാം ഗഡുവായി 7500 രൂപയും അനുവദിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ കിണർ കുഴിച്ച് ആദ്യഗഡുവിനായി അപേക്ഷ നൽകിയിട്ട് രണ്ടു വർഷമായിട്ടും തുക ലഭിച്ചില്ലെന്നാണ് താമസക്കാർ പറയുന്നത്. ആദ്യഗഡു ലഭിച്ച ശേഷം ആൾമറകെട്ടാമെന്ന് കരുതിയവർക്ക് ഇപ്പോൾ വീട്ടുമുറ്റത്തെ കിണർ അപകട ഭീഷണി ഉയർത്തുന്ന അവസ്ഥയും ഉണ്ടാക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിൽ കാട്ടുന്ന നിസംഗതയാണ് ധനസഹായം വൈകാൻ കാരണമെന്ന് താമസക്കാർ പറയുന്നു.
രണ്ടു വർഷമായിട്ടും ആദ്യഗഡുവിനായി കാത്തിരിപ്പ്
ബ്ലോക്ക് 13 ലെ പ്ലോട്ട് നമ്പർ 443 ലെ കെ.കെ. രതീഷ് വീടിനോട് ചേർന്ന് കിണർ നിർമ്മിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും സഹായധനത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. ഏഴു കോൽ ആഴമുള്ള കിണറിന്റെ നിർമാണത്തിന് സഹായധനമായി പ്രഖ്യാപിച്ചതിലും ഏറെ തുക ചെലവായതായും രതീഷ് പറഞ്ഞു. ധനസഹായമായി പ്രഖ്യാപിച്ച് തുക കിണറിന്റെ ആൾമറ കെട്ടാൻ പോലും തികയില്ലെന്നാണ് രതീഷ് പറയുന്നത്.
ബ്ലോക്ക് ഒമ്പതിലെ പ്ലോട്ട് നമ്പർ 659 ലെ ചന്ദ്രന്റെ കുടുംബത്തിനും പറയാനുള്ളത് സമാന കാര്യമാണ്. കൂലി കൊടുത്ത് കിണർ കുഴിപ്പിക്കാനുള്ള സാന്പത്തിക ശേഷി ഇല്ലാത്തതിനാൽ ചന്ദ്രനും കുടുംബവും ചേർന്നാണ് 14 കോൽ ആഴമുള്ള കിണർ സ്വന്തമായി കുഴിക്കുകയായിരുന്നു. വെള്ളം കണ്ടതോടെ പ്രമോട്ടർ മുഖേന അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ആൾമറ കെട്ടാത്തത് കാരണം മഴക്കാലത്ത് വെള്ളം കിണറ്റിലേക്ക് ഒഴുകി വരികയും കിണർ ഇടിയുകയും ചെയ്തു.
വെള്ളം കലങ്ങുന്നതു കാരണം ഉപയോഗിക്കാനും കഴിയുന്നില്ല. വീട്ടിലുള്ള ചെറിയ കുട്ടികൾ പുറത്ത് നിന്ന് കളിക്കുന്പോൾ കിണറിൽ വീഴാനുള്ള അപകട ഭീഷണിയും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ജോലിക്കു പോലും പോകാതെ കുട്ടികൾക്കു കാവലിരിക്കുകയാണിപ്പോഴെന്ന് ചന്ദ്രൻ പറഞ്ഞു. അതേ സമയം ചിലർക്ക് ആദ്യഗഡുവും മറ്റു ചിലർക്ക് രണ്ടു ഗഡുവും ലഭിച്ചിട്ടുമുണ്ട്. അപേക്ഷകളിൻ മേൽ തീർപ്പാക്കി ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ താത്പര്യം കാട്ടാത്തതാണ് തങ്ങൾക്ക് ഫണ്ട് പാസാകാൻ തടസമെന്നാണ് രതീഷും ചന്ദ്രനും ആരോപിക്കുന്നത്.
District News
കാസര്‍ഗോഡ്: കാസര്‍ഗോഡ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ് പരിധിയിലെ ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭവനനിര്‍മാണത്തിന് ഭൂമി വാങ്ങുന്നതിന് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ കാസര്‍ഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുര്‍ഗ് താലൂക്ക് പരിധിയിലെ താമസക്കാരും സ്വന്തം പേരിലോ ജീവിതപങ്കാളിയുടെ പേരിലോ ഭൂമിയില്ലാത്തവരും പൈതൃകമായി കുടുംബസ്വത്ത് ലഭിക്കാന്‍ അര്‍ഹതയില്ലാത്തവരും ആയിരിക്കണം. യോഗ്യത തെളിയിക്കുന്നതിന് റവന്യൂ അധികാരികളുടെ രേഖള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ കാസര്‍ഗോഡ്, എന്മകജെ, നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നിന്നും കാസര്‍ഗോഡ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നിന്നു ലഭ്യമാണ്. അപേക്ഷകള്‍ 25നു വൈകുന്നേരം അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍ഗോഡ്, എന്മകജെ, നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ കാസര്‍ഗോഡ് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലോ ബന്ധപ്പെടണം. ഫോണ്‍: 04994255466, 9496070343.
Kerala
തിരുവനന്തപുരം: ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനർനടീലിനു ഹെക്ടറിന് 75,000 രൂപ നിരക്കിൽ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിക്കു റബർ കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലെ കർഷകർക്കാണു തുക അനുവദിക്കുന്നത്.
ഉത്പാദനക്ഷമത കുറഞ്ഞ റബർ മരങ്ങൾ മുറിച്ചു മാറ്റി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളതും ഉത്പാദനക്ഷമത കൂടിയതുമായ ഇനങ്ങളുപയോഗിച്ചുള്ള മുപ്പതിനായിരം ഹെക്ടറിലെ പുനർനടീലാണ് സംസ്ഥാനത്ത് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അന്‍പതിനായിരത്തോളം റബർ കർഷകർക്ക് നേരിട്ട് ആനുകൂല്യം ലഭിക്കും.
താത്പര്യമുള്ള കർഷകർക്കും നഴ്സറികൾക്കും കേര പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഓണ്‍ലൈൻ പോർട്ടൽ
(https://www.keraplantation.kerala.gov.in) വഴി നേരിട്ട് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്ന കർഷകരെ കേര നടത്തുന്ന പരിശീലന പരിപാടിയിലേക്കു ക്ഷണിക്കും.
തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിഭൂമിയുടെ സ്കെച്ച്, അംഗീകൃത നഴ്സറിയിൽ നിന്ന് നടീൽ വസ്തുക്കൾ വാങ്ങിയതിന്റെ ബിൽ തുടങ്ങിയ രേഖകൾ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് കേരയുടെ കോട്ടയം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലെ റീജണൽ ഓഫീസുമായോ 9037824036, 9037824049, 9037824047 എന്നീ ഫോണ്‍ നന്പറുകളുമായോ ബന്ധപ്പെടണം.
Kerala
തിരുവനന്തപുരം: മത്സ്യബന്ധനം നിരോധിച്ചുകൊണ്ടുള്ള കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് 2025 മേയ് 18നും 31നുമിടയിൽ നഷ്ടപ്പെട്ട 14 തൊഴിൽദിവസങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
1,72,160 മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 48,20,48,000 രൂപ അനുവദിക്കും.
പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ കൊലചെയ്യപ്പെട്ട സുധാകരന്റെ ഇളയ മകളായ കുമാരി അഖിലയ്ക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മുന്നു ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
പത്തനംതിട്ട ജില്ലയിൽ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തിൽ പൂർണമായോ, ഭാഗികമായോ വീടുകൾക്ക് നാശനഷ്ടം സംഭവിച്ച 143 ദുരന്തബാധിതർക്ക് വിതരണം ചെയ്യാൻ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കും. പത്തനംതിട്ട ജില്ലാ കളക്ടർക്കാണ് തുക അനുവദിക്കുക.
ഇടുക്കി കട്ടപ്പന വില്ലേജിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കിടെ മരിച്ച തമിഴ്നാട് സ്വദേശികളായ ജയറാം, മൈക്കിൾ, സുന്ദരപാണ്ഡ്യൻ എന്നിവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 5 ലക്ഷം രൂപ വീതം അനുവദിക്കും.
ഉജ്ജീവന വായ്പാ പദ്ധതി പ്രകാരം സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ശാഖയിൽ നിന്ന് വായ്പ എടുത്ത 20 കർഷകർക്കും സംരംഭകർക്കും മാർജിൻ മണി വിതരണം ചെയ്യുന്നതിനായി ജില്ലാ കളക്ടർമാർക്ക് 21,93,750 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കാനും തീരുമാനിച്ചു.