തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധിക ധനസഹായം അനുവദിക്കുന്നതിനുള്ള പൊതുമാനദണ്ഡം സംബന്ധിച്ച കരട് നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.
മരപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്നും നാല് ലക്ഷവും വനം - വന്യജീവി വകുപ്പില്‍ നിന്നുള്ള ധനസഹായമായി 10 ലക്ഷം രൂപയും അനുവദിക്കും. പാമ്പ്, തേനീച്ച, കടന്നല്‍ എന്നിവയുടെ ആക്രമണംമൂലം മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് നാല് ലക്ഷം രൂപക്ക് പുറമേ സിഎംഡിആർഎഫിൽ നിന്ന് ആറ് ലക്ഷം അനുവദിക്കും.
40 ശതമാനം മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിച്ചവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 74,000 രൂപയും വനം വകുപ്പില്‍ നിന്ന് 1,26,000 രൂപയും അനുവദിക്കും. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2,50,000 രൂപയും ഒരാഴ്ചയില്‍ കൂടുതല്‍ ആശുപത്രി വാസം വേണ്ടി വരുന്ന ഗുരുതര പരിക്കുള്ളവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 16,000 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 84,000 രൂപയും, സിഎംഡിആർഎഫിൽ നിന്ന് ഒരു ലക്ഷം രൂപയും അനുവദിക്കും. ഒരാഴ്ചയില്‍ കുറവ് ആശുപത്രി വാസം വേണ്ടി വരുന്നവര്‍ക്ക് എസ്ഡിആര്‍എഫില്‍ നിന്ന് 5400 രൂപയും വനം വന്യജീവി വകുപ്പില്‍ നിന്ന് 94600 രൂപയും അനുവദിക്കും.