ജമ്മു/ശ്രീനഗർ: കനത്ത മഴയെത്തുടർന്നുള്ള പ്രളയത്തിൽ ജമ്മുകാഷ്മീരിൽ 23 പേർ മരിച്ചു. ദിവസങ്ങളായി തുടരുന്ന മഴയിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെ പ്രളയജലം സംസ്ഥാനത്ത് വ്യാപകനാശം വിതയ്ക്കുകയാണ്.
ഒട്ടേറെ കടകളും വാഹനങ്ങളും ഒലിച്ചുപോയി. ഞായറാഴ്ചയ്ക്കുശേഷം പൂഞ്ച്, രജൗരി, ദോഡ ജില്ലകളിലായി 23 പേരാണ് മരിച്ചത്. ഏഴുപേരെ കാണാതായി.
അമർനാഥ് യാത്ര, വൈഷ്ണോദേവി യാത്ര തുടങ്ങിയ തീർഥയാത്രകൾ തുടർച്ചയായ മൂന്നാംദിവസവും നിർത്തിവച്ചു.
ജമ്മുവിൽ പ്രളയമേഖലയിൽ കുടങ്ങിക്കിടക്കുന്ന നൂറുകണക്കിന് ആളുകളെ രക്ഷാപ്രവർത്തകർ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 2014 നുശേഷം കാഷ്മീർ താഴ്വരയിൽ അനുഭവപ്പെടുന്ന ഏറ്റവും രൂക്ഷമായ പ്രളയമാണിതെന്ന് പ്രദേശവാസികൾ പറയുന്നു.