ഗുജറാത്തിലെ ഉന താലൂക്കിൽ നവാബന്ദറിലെ വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ ഇര തേടിയിറങ്ങിയ സിംഹം അബദ്ധത്തിൽ കിണറ്റിൽ വീണു. കൃഷിയിടത്തിലെ വെള്ളം നിറഞ്ഞ തുറന്ന കിണറ്റിലായിരുന്നു സിംഹം അകപ്പെട്ടത്.
അപകടവിവരം അറിഞ്ഞയുടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അത്യന്തം സാഹസികമായ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു. മരണത്തിന് തൊട്ടടുത്തെത്തിയ സിംഹത്തെ ഒരു മണിക്കൂർ നീണ്ട കഠിനമായ പരിശ്രമത്തിനൊടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
കൃത്യമായ ആസൂത്രണത്തോടെ നടന്ന ഈ ദൗത്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം പ്രദേശവാസികളും പങ്കുചേർന്നു. സിംഹത്തിന് പരിക്കേൽക്കാത്ത വിധം സുരക്ഷിതമായി വടം ഉപയോഗിച്ച് ബന്ധിച്ച് കരയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.
ഇതിന്‍റെ ദൃശ്യങ്ങൾ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ സംഘവി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. കരയിലെത്തിച്ച ഉടൻ തന്നെ ജനങ്ങളുടെ സുരക്ഷയും സിംഹത്തിന്‍റെ ആരോഗ്യവും കണക്കിലെടുത്ത് അതിനെ പ്രത്യേക കൂട്ടിലേക്ക് മാറ്റി.
നിലവിൽ ജസന്ദർ അനിമൽ കെയർ സെന്‍ററിൽ നിരീക്ഷണത്തിലുള്ള സിംഹം പൂർണ ആരോഗ്യവാനാണെന്ന് അധികൃതർ വ്യക്തമാക്കി. സിംഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ഉദ്യോഗസ്ഥർ കാട്ടിയ മനക്കരുത്തിനെയും വേഗത്തിലുള്ള ഇടപെടലിനെയും സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പ്രശംസിക്കുന്നുണ്ട്.