National
ലഖ്നൗ: സ്ത്രീധന പീഡനത്തിന്റെ പേരിൽ വൃക്ക ദാനം ചെയ്യാൻ നിർബന്ധിതയായതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം. ഭർത്താവിനും ഭർതൃഗൃഹത്തിലുള്ളവർക്കുമെതിരെ സ്ത്രീധന പീഡനം, വഞ്ചന, ക്രൂരത എന്നിവയാരോപിച്ചാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
ഒന്നുകിൽ വൃക്ക ദാനം ചെയ്യുകയോ അല്ലെങ്കിൽ 30 ലക്ഷം രൂപ കണ്ടെത്തുകയോ വേണമെന്ന ഭീഷണിയിൽ പീഡനം നേരിടേണ്ടി വന്നതായും യുവതി ആരോപിക്കുന്നു. 2023 ജൂൺ 22ന് ലഖ്നൗ സ്വദേശിയായ നിഷാന്ത് കുമാറുമായാണ് യുവതിയുടെ വിവാഹം നടന്നത്. വിവാഹസമയത്ത് സ്വർണാഭരണങ്ങൾ, എട്ട് ലക്ഷം രൂപ, ഒരു മഹീന്ദ്ര ഥാർ എസ്യുവി എന്നിവയുൾപ്പെടെ സ്ത്രീധനം നൽകിയതായി പറയുന്നു. ആദ്യദിവസങ്ങൾ പ്രശ്നരഹിതമായിരുന്നെങ്കിലും പിന്നീട് സാഹചര്യം വഷളായതായി പരാതിയിൽ പറയുന്നു.
ഭർത്താവ് അകന്നു നിൽക്കുകയും ശാരീരികബന്ധത്തിൽ താൽപര്യം കാണിക്കാതിരിക്കുകയും ചെയ്തതായി സ്ത്രീ ആരോപിച്ചു. കൂടാതെ ഭർതൃമാതാവ് പലപ്പോഴും ദമ്പതിമാർക്കിടയിലാണ് ഉറങ്ങിയിരുന്നതെന്നും ഭർതൃപിതാവ് അനുമതിയില്ലാതെ അവരുടെ മുറിയിൽ പ്രവേശിച്ച് ചിത്രങ്ങൾ എടുക്കുമായിരുന്നു എന്നും യുവതി പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ ഭർത്താവ് മറ്റൊരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നിർദേശിക്കുകയും ചെയ്തതായി യുവതി വ്യക്തമാക്കി.
ഭർത്താവിന് വിവാഹേതര ബന്ധമുണ്ടായിരുന്നതായി പിന്നീട് മനസിലായതായും ഇക്കാര്യം കുടുംബത്തിന് അറിയാമായിരുന്നതായും അവർ പറഞ്ഞു. 2024 ഏപ്രിലിൽ, വീട്ടിൽ നിന്ന് ലഭിച്ച മെഡിക്കൽ രേഖകളിൽനിന്ന് ഭർത്താവ് ലഹരി ഉപയോഗം കാരണം ഗുരുതരമായ വൃക്ക രോഗത്താൽ കഷ്ടപ്പെടുകയാണെന്നും 2022 മുതൽ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും യുവതി പറഞ്ഞു. താനും കുടുംബവും ഭർതൃഗൃഹത്തിലുള്ളവരെ സമീപിച്ചപ്പോൾ 30 ലക്ഷം രൂപ കണ്ടെത്തണമെന്നോ അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ നടത്തണമെന്നോ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
2024 ഒക്ടോബർ 11ന് യുവതി ഭർത്താവിന്റെ വീട് വിട്ട് കാൺപുരിലേക്ക് മടങ്ങി. തന്റെ സ്വർണാഭരണങ്ങൾ ഭർത്താവിന്റെ വീട്ടുകാർ എടുത്തുവച്ചതായും അവർ ആരോപിച്ചു. സംഭവത്തിൽ നിഷാന്ത് കുമാറിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു.
National
മുംബൈ: കാമുകിയുടെ മാതാപിതാക്കൾ വിവാഹത്തിന് എതിർത്തതിൽ മനംനൊന്ത് പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി. മുംബൈയിലെ കലീന പോലീസ് പരിശീലന കേന്ദ്രത്തിൽ ഭയ്യാസാഹേബ് ഭീംറാവു വാവാലെ(32) എന്നയാളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പർഭാനി സ്വദേശിയാണ് ഇയാൾ. മുംബൈ പോലീസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മാർച്ച് 15 നാണ് ഭയ്യാസാഹേബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കത്തിന്റെയും ഭയ്യാസാഹേബിന്റെ പിതാവ് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ, ഇദ്ദേഹം നാന്ദേഡിൽ നിന്നുള്ള ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് പോലീസ് കണ്ടെത്തി.
എന്നാൽ ഈ ബന്ധത്തെ പെൺകുട്ടിയുടെ മാതാപിതാക്കൾ എതിർത്തിരുന്നു. കൂടാതെ പ്രണയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു.
ജീവനൊടുക്കണമെന്നും അല്ലെങ്കിൽ ജോലിയിൽ നിന്നും സസ്പെൻഷൻ നേരിടേണ്ടി വരുമെന്നും പറഞ്ഞ് യുവതിയുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിലുണ്ട്.
സംഭവത്തിൽ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ക്കെതിരെ വക്കോള പോലീസ് കേസെടുത്തു. തെളിവായി ആത്മഹത്യാക്കുറിപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
National
ന്യൂഡൽഹി: യുവതിയെ ശല്യം ചെയ്തത് തടയാൻ ശ്രമിച്ച യുവാവിന് മർദനം. ഡൽഹിയിലെ സാകേതിലാണ് സംഭവം. സങ്കം വിഹാർ സ്വദേശി മുകേഷിനാണ് പരിക്കേറ്റത്. നാലുപേർ ചേർന്നാണ് മുകേഷിനെ മർദിച്ചത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശാൽ റാവത് (26), ജിതിൻ (20), സോനു (25), വിവേക് (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ ജോലിക്ക് പോവുകയായിരുന്ന യുവതിയെ രണ്ട് സ്കൂട്ടറിലായി വന്ന നാല് പേർ ചേർന്ന് ശല്യം ചെയ്യുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മുകേഷിന് മർദനമേറ്റത്.
പ്രതികൾ ഇദ്ദേഹത്തിന്റെ മുഖത്തും നെഞ്ചിലും വയറിലും ഇടിക്കുകയും ചവിട്ടുകയും ചെയ്തു. മദ്യപിച്ചെത്തിയ ഇവർ മുകേഷിനെ ഇഷ്ടികകൾ കൊണ്ടും ആക്രമിച്ചു. സംഭവസ്ഥലത്തിണ്ടായിരുന്ന മറ്റുള്ളവർ ഇവരെ തടയാൻ ശ്രമിച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു.
മുകേഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിലും തുടർന്ന് എയിംസ് ട്രോമ സെന്ററിലേക്കും കൊണ്ടുപോയി. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അക്രമികളായ നാല് പേരെ തിരിച്ചറിഞ്ഞ് പോലീസ് കേസെടുത്തത്.
National
ബംഗളൂരു: ബംഗളൂരുവിൽ ഫിറ്റ്നസ് ഇൻഫ്ലുവൻസർക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഹരിയാന സ്വദേശിയായ സുധീർ കുമാറാണ് പിടിയിലായത്. ഹരിയാന സ്വദേശിനിയായ യുവതി കഴിഞ്ഞ 15 വർഷമായി ബംഗളൂരുവിൽ താമസിച്ചു വരികയാണ്.
ഒരു വർഷത്തോളം സുധീർ തന്നെ ഉപദ്രവിക്കുകയും പിന്തുടരുകയും ചെയ്തിരുന്നുവെന്നാണ് യുവതിയുടെ പരാതി. 2025 മേയ് 10 ന് യുവതിയുടെ ഹരിയാനയിലെ കുടുംബവീട്ടിൽ പോയി മോശമായി പെരുമാറിയതോടെയാണ് പ്രശ്നം വഷളായത്.
യുവതിയെ പിന്തുടരുതെന്നും ബന്ധം നിലനിർത്തരുതെന്നും സുധീറിന് മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയക്കുകയും ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. ഈമാസം 12 ന് പ്രതി യുവതിയുടെ ജിം സന്ദർശിച്ചിരുന്നു.
ബംഗളൂരു പോലീസ് സുധീർ കുമാറിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
റാഞ്ചി: പീഡനശ്രമം ചെറുത്ത സ്ത്രീയുടെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ച് യുവാക്കള്‍. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ഗാഡി ഗ്രാമത്തിലാണ് സംഭവം.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇവരുടെ കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സ്ത്രീയുടെ ഭര്‍ത്താവ് ശാരീരിക വൈകല്യമുള്ളയാളാണ്.
ഇവർ ഗ്രാമത്തില്‍ ഒരു ചെറിയ തട്ടുകട നടത്തുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം ഒരു കൂട്ടം യുവാക്കള്‍ തട്ടുകടയിലെത്തുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി ഇത് തടഞ്ഞതോടെ തര്‍ക്കമായി.
തുടർന്ന് പ്രതികളിലൊരാള്‍ സമൂസ തയാറാക്കാന്‍ ഉപയോഗിക്കുന്ന തിളച്ച എണ്ണ സ്ത്രീയുടെ മേല്‍ ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ രണ്ട് അക്രമികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Kerala
കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ പോകുന്ന സ്ത്രീകളെ ബൈക്കില്‍ പിന്തുടര്ന്ന് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍.
ആസാം സ്വദേശിയും കൂനമ്മാവ് ഭാഗത്ത് ഇറച്ചിക്കടയിലെ ജീവനക്കാരനുമായ റഷീദുള്‍ ഹക്കിനെയാണ് (22) ഏലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ യു. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മഞ്ഞുമ്മല്‍ കൊട്ടോട്ടി മുക്കിനു സമീപം സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ പുറകെ ബൈക്കില്‍ പിന്തുടര്ന്ന് ഇയാള്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതിയെ കളമശേരി മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തിനെതിരെയും കേസ്. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെരെയാണ് കേസെടുത്തിരിക്കുന്നത്. ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ചു നൽകിയത് ഇയാളാണ്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിനെതിരെ എഫ്ഐആറിലുള്ളത്. ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്ന് യുവതി മൊഴിയും നൽകി.
കുട്ടി ഉണ്ടായാൽ രാഷ്ട്രീയ ഭാവി നശിക്കുമെന്നും രാഹുൽ പറഞ്ഞു. ഗുളിക നൽകിയാണ് ഗർഭച്ഛിദ്രം നടത്തിയത്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴിയിലുണ്ട്.
National
ജാഷ്പൂർ: ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിൽ വിദ്യാർഥിനി സ്കൂളിൽ ജീവനൊടുക്കി. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 15കാരിയാണ് ക്ലാസ് മുറിയിൽ തൂങ്ങി മരിച്ചത്.
സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, സ്കൂളിലെ പ്രിൻസിപ്പൽ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് വിദ്യാർഥിനി ആരോപിക്കുന്നു. ഇതേതടുർന്ന് പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബഗിച്ച പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്ന് ജാഷ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ശശിമോഹൻ സിംഗ് പറഞ്ഞു. അയൽ ജില്ലയായ സർഗുജയിലെ സീതാപൂർ പ്രദേശവാസിയാണ് മരിച്ച പെൺകുട്ടി.
സ്കൂൾ പ്രിൻസിപ്പൽ കുൽദിപൻ ടോപ്നോയ്ക്കെതിരെ കേസെടുത്തുവെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. "സ്കൂളിൽ ആറ് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 124 വിദ്യാർഥികളിൽ 22 ആൺകുട്ടികളും 11 പെൺകുട്ടികളും ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. എന്നാൽ ഈ ഹോസ്റ്റൽ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്'. ട്രൈബൽ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സഞ്ജയ് സിംഗ് പറഞ്ഞു.
സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് ബാഗിച്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പ്രദീപ് രതിയ പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്ര മൃഗസംരക്ഷണ, പരിസ്ഥിതി മന്ത്രി പങ്കജ മുണ്ടെയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ ഭാര്യ ജീവനൊടുക്കി. അനന്ത് ഗാർജെയുടെ ഭാര്യ ഗൗരി പാൽവെയാണ് മരിച്ചത്.
ദാമ്പത്യപ്രശ്നത്തെ തടർന്ന് സെൻട്രൽ മുംബൈയിലെ വോർലി പ്രദേശത്തെ വസതിയിൽ തൂങ്ങി മരിക്കുകയായിരുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് ദമ്പതികൾ വിവാഹിതരായത്. കെഇഎം ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു ഗൗരി പാൽവെ.
അനന്ത് ഗാർജെ, ഗൗരിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഗൗരിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രാഥമിക വിവരം അനുസരിച്ച്, ഗാർഹിക തർക്കങ്ങളെ തുടർന്നാണ് ആത്മഹത്യയെന്ന് സംശയിക്കുന്നതായും, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
ഇടുക്കി: മുംബൈ സ്വദേശിനിയായ യുവതിയെ മൂന്നാറിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശികളായ വിനായകൻ, വിജയകുമാർ എന്നിവരാണ് പിടിയിലായത്.
മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതി മൂന്നാർ സന്ദർശിക്കാൻ എത്തിയിരുന്നു. സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോഴാണ് പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും യുവതിക്ക് ദുരനുഭവമുണ്ടായത്.
ഒക്ടോബർ 31 ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ദുരനുഭവം പങ്കുവച്ചത്. ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് ഡ്രൈവർമാർ ഇവരെ തടയുകയായിരുന്നു.
സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് ഇവർ ഭീഷണിപ്പെടുത്തിയതോടെ യുവതി പോലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു കേരളയാത്ര അവസാനിപ്പിച്ചു മടങ്ങിയെന്നും ജാൻവി പറഞ്ഞിരുന്നു. വീഡിയോ ചർച്ചയായതിന് പിന്നാലെ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. എഎസ്ഐ സാജു പൗലോസിനും ഗ്രേഡ് എസ്ഐ ജോർജ് കുര്യനുമെതിരെയാണ് നടപടിയെടുത്തിരുന്നു.