National
ഭോപ്പാൽ: വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷം ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ നോയിഡ സ്വദേശി ട്വിഷ ശർമ(33) ആണ് മരിച്ചത്.
മധ്യപ്രദേശിലെ ഭോപ്പാലിലുള്ള അഭിഭാഷകൻ സമർത് സിംഗ് ആണ് ട്വിഷയുടെ ഭർത്താവ്. മകൾ ഭർതൃഗൃഹത്തിൽ കടുത്ത പീഡനം നേരിട്ടിരുന്നുവെന്ന് ട്വിഷയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. ഈ മാസം 12-ാം തീയതി രാത്രിയാണ് ട്വിഷ മരിക്കുന്നത്.
സംഭവ ദിവസം രാത്രി 10.05ന് ട്വിഷ മാതാവിനെ ഫോണിൽ വിളിച്ച് ഭർതൃഗൃഹത്തിൽ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ച് അറിയിച്ചു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ട്വിഷയുടെ ഭർത്താവ് മുറിയിൽ പ്രവേശിച്ചപ്പോൾ ഇവർ കോൾ കട്ട് ചെയ്തു.
പരിഭ്രാന്തരായ തങ്ങൾ ട്വിഷയെയും സമർത് സിംഗിനെയും സമർതിന്റെ മാതാവ് ഗിരിബാല സിംഗിനെയും ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചുവെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് ട്വിഷയുടെ സഹോദരനും ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥനുമായ മേജർ ഹർഷിത് ശർമ പറഞ്ഞു.
പത്ത് മിനിറ്റിനുശേഷം രാത്രി 10:15 ന്, ഗിരിബാല സിംഗ് കോൾ എടുത്തു. മകളെ ചെന്ന് നോക്കാൻ ട്വിഷയുടെ കുടുംബം ഗിരിബാല സിംഗിനോടു ആവശ്യപ്പെട്ടു. എന്നാൽ അഞ്ച് മിനിറ്റിനുശേഷം, രാത്രി 10:20 ന്, ട്വിഷ ശ്വസിക്കുന്നില്ലെന്ന് ഗിരിബാല സിംഗ് ഇവരെ അറിയിച്ചു.
ട്വിഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു. ആശുപത്രിയിലേക്ക് 10 മിനിറ്റ് ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സമർത് സിംഗിന്റെ കുടുംബം ചികിത്സ മനപൂർവം വൈകിപ്പിച്ചതാണെന്നും കുടുംബം ആരോപിക്കുന്നു. ട്വിഷയെ 11.30നാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് സഹോദരൻ പറഞ്ഞു.
ട്വിഷ മാനസിക പീഡനത്തിനും ഗാർഹിക പീഡനത്തിനും ഇരയായിട്ടുണ്ടെന്നും ഗർഭം അലസിപ്പിക്കാൻ ട്വിഷയെ നിർബന്ധിച്ചുവെന്നും മേജർ ശർമ ആരോപിക്കുന്നു.
"ഗർഭിണിയായ സമയത്ത്, ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും ട്വിഷയെ കടുത്ത സമർദ്ദത്തിലാക്കി. എന്നാൽ കുഞ്ഞിനെ പ്രസവിക്കണമെന്നായിരുന്നു ട്വിഷയുടെ ആഗ്രഹം. അവിഹിത ബന്ധത്തിലുള്ള ഗർഭമാണിതെന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്. തുടർച്ചയായ മാനസിക സമർദ്ദങ്ങൾക്ക് വഴങ്ങി ഗർഭം അലസിപ്പിക്കാൻ ട്വിഷ സമ്മതിക്കുകയായിരുന്നുവെന്ന് മേജർ ശർമ വ്യക്തമാക്കി'.
സ്ത്രീധനം ആവശ്യപ്പെട്ടും ട്വിഷയെ ഭർതൃബന്ധുക്കൾ പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിച്ചു. വിവാഹ സമ്മാനമായി പിതാവ് നൽകിയ 20 ലക്ഷം രൂപയുടെ ഓഹരികൾ കൈമാറണമെന്ന് ആവശ്യപ്പെട്ടും ട്വിഷയെ ഇവർ പീഡിപ്പിച്ചുവെന്ന് സഹോദരൻ പറയുന്നു.
കഴുത്തിൽ കുരുക്ക് മുറുകിയുള്ള മരണമാണ് ട്വിഷയുടേതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഇവരുടെ ശരീരത്തിൽ ഒന്നിലധികം മുറിവുകളുടെയും ചതവുകളുടെയും പാടുകൾ ഉണ്ട്. രാസ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ ഫോറൻസിക് സയൻസ് ലബോറട്ടറികളിലേക്ക് അയച്ചു.
ട്വിഷയുടെ ഭർതൃമാതാവ് വിരമിച്ച ജഡ്ജിയും സമർത് സിംഗ് ഭർത്താവ് അഭിഭാഷകനുമായതിനാൽ തെളിവുകൾ നശിപ്പിക്കുമെന്നും അന്വേഷണത്തെ സ്വാധീനിക്കുമെന്നും കുടുംബം ഭയപ്പെടുന്നുണ്ട്. അതിനാൽ, ഭർതൃഗൃഹം സീൽ ചെയ്യാൻ അവർ പോലീസിനോടു ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കൊച്ചി: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന്റെ തടവുശിക്ഷ ഹൈക്കോടതി രണ്ടാഴ്ചത്തേക്കു മരവിപ്പിച്ചു.
കളമേശരി മൂലേപ്പാടം റോഡില്‍ കാഞ്ഞിരത്തിങ്കല്‍ സുനിത (25) ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് യു.സി. കോളജ് കടേപ്പിള്ളി റോഡില്‍ അറഫ വില്ലയില്‍ അരുണിന് പറവൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച എട്ടു വര്‍ഷത്തെ തടവുശിക്ഷയാണ് ജസ്റ്റീസ് എം.എ. അബ്ദുല്‍ ഹക്കീം മരവിപ്പിച്ചത്.
വിചാരണക്കോടതി വിധിച്ച പിഴത്തുകയും ജാമ്യവ്യവസ്ഥയുടെ ഭാഗമായി 50,000 രൂപയുടെ സ്വന്തവും സമാന തുകയ്ക്കുള്ള മറ്റു രണ്ടുപേരുടെയും ജാമ്യ ബോണ്ടും കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ഉത്തരവ്.
2014ല്‍ വിവാഹിതയായ സുനിത, കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടുള്ള ശാരീരിക, മാനസിക പീഡനത്തിനു നിരന്തരം ഇടയായെന്നും തുടര്‍ന്ന് 2018 സെപ്റ്റംബറില്‍ ആത്മഹത്യ ചെയ്തുവെന്നുമാണ് കേസ്.
Kerala
നാസിക്: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ബിസിനസ് പ്രോസസ് ഔട്ടസോഴ്സിംഗ് (ബിപിഒ) ഓഫീസിൽ നടന്ന ലൈംഗികപീഡനങ്ങളുടെയും വിദ്വേഷത്തിന്റെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. കമ്പനിയിലെ മുൻ ജീവനക്കാരിയാണ് നാസിക് ഓഫീസിലെ സംഭവങ്ങൾ വെളിപ്പെടുത്തിയത്. ദേശീയ മാധ്യമമാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്.
അശ്ലീല സംസാരം
ഓഫീസിലെ ടീം ലീഡർമാർ തങ്ങളുടെ പദവി ദുരുപയോഗം ചെയ്ത് വനിതാ ജീവനക്കാരെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തിരുന്നതായി മുൻ ജീവനക്കാരി പറഞ്ഞു. ടീം ലീഡർമാരുടെ കാബിനിലേക്കു വനിതാ ജീവനക്കാരെ വിളിച്ചുവരുത്തി അശ്ലീല ഭാഷയിലാണു സംസാരിച്ചിരുന്നത്. വാരാന്ത്യങ്ങളിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും എത്താൻ യുവതികളെ ഇവർ നിർബന്ധിച്ചിരുന്നു.
കേസിലെ പ്രധാന പ്രതിയായ തൗസിഫ് അത്താർ ഹൈന്ദവ ആചാരങ്ങളെ നിരന്തരം പരിഹസിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി. ആഘോഷദിവസങ്ങളിൽ സാരി ധരിച്ചോ പൊട്ടുതൊട്ടോ എത്തുന്നവരോട് ഇയാൾ മോശമായി സംസാരിക്കുമായിരുന്നു. നാസിക് ഓഫീസിലെ മറ്റൊരു ജീവനക്കാരനായിരുന്ന കൃഷ്ണ എന്നയാളെ ഇസ്ലാം മതത്തിലേക്കു പരിവർത്തനം നടത്തി. ഇയാൾ രുദ്രാക്ഷ മാല ധരിച്ചിരുന്ന വ്യക്തിയായിരുന്നെന്നും മുൻ ജീവനക്കാരി പറയുന്നു. ഡാനിഷ്, റാസ എന്നിവർ ചേർന്നാണ് യുവതികളെ ഹോട്ടലുകളിലേക്കു വരാൻ നിർബന്ധിച്ചിരുന്നത്.
കടുത്ത നിയന്ത്രണം
ഓഫീസിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറംലോകം അറിയാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. സുരക്ഷയുടെ പേരിൽ ജീവനക്കാരുടെ ഫോണുകളും ബാഗുകളും ഉച്ചഭക്ഷണപാത്രങ്ങൾ പോലും ഓഫീസിനു പുറത്തുവയ്ക്കാൻ നിർബന്ധിച്ചിരുന്നു.
ടിസിഎസ് നാസിക് ബ്രാഞ്ചിലെ എട്ടു വനിതാ ജീവനക്കാർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. 2022 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ നടന്ന സംഭവങ്ങളാണിവ. സംഭവത്തിൽ കഴിഞ്ഞ ആഴ്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
23കാരിയുടെ പരാതി
നാസിക് ഓഫീസിലെ 23 വയസുള്ള ജീവനക്കാരി നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. സീനിയർ ജീവനക്കാരനായ ഡാനിഷ് ഷെയ്ഖ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും, ഇയാൾ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചെന്നുമാണു പരാതി. കൂടാതെ ഡാനിഷും തൗസിഫും ചേർന്ന് ഇസ്ലാം മതത്തിലേക്കു മാറാൻ പ്രേരിപ്പിച്ചതായും പരാതിക്കാരി ആരോപിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മാനേജർ നിദ ഖാൻ എന്നിവരാണു പിടിയിലായത്. ഒരു വനിതാ ജീവനക്കാരിയെ കണ്ടെത്താനുണ്ട്. അറസ്റ്റിലായ എല്ലാവരെയും ടിസിഎസ് സസ്പെൻഡ് ചെയ്തു. കേസിലെ പ്രധാന പ്രതിയാണ് നിദ ഖാൻ.
നാസിക്കിലെ ബിപിഒ ഓഫീസ് താത്കാലികമായി അടച്ചുപൂട്ടി. അറിയിപ്പുണ്ടാകുന്നതുവരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ കന്പനി നിർദേശം നൽകി. സംഭവം രാജ്യവ്യാപകമായി ചർച്ചയായതോടെ, വഞ്ചനാപരമായ മതപരിവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയിൽ ഹർജി നൽകി. നാസിക്കിൽ നടന്ന സംഘടിത മതപരിവർത്തന നീക്കം രാജ്യത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഹർജിയിൽ പറയുന്നു.
ആരാണ് നിദ ഖാൻ?
നാസിക്കിലെ ടിസിഎസ് ബിപിഒയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ, മതപരിവർത്തനക്കേസിലെ പ്രധാന കണ്ണി എന്ന് പോലീസ് വിശേഷിപ്പിച്ച നിദാ ഖാനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യസൂത്രധാരയെന്ന് പോലീസ് ആരോപിക്കുന്ന നിദാ ഖാൻ ഒളിവിലാണെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ ഒളിവിലല്ലെന്നും മുംബൈയിലെ വീട്ടിലുണ്ടെന്നും വ്യക്തമാക്കി നിദയുടെ കുടുംബം രംഗത്തെത്തി. നാസിക്കിലെ ബിപിഒ കേന്ദ്രീകരിച്ചു നടന്ന മതപരിവർത്തന നീക്കങ്ങളുടെ സൂത്രധാര നിദയാണെന്നാണ് പോലീസ് പറയുന്നത്. എച്ച്ആർ മാനേജർ എന്ന നിലയിൽ നിദ ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയെന്ന് പോലീസ് ആരോപിക്കുമ്പോൾ, താൻ ഒരു പ്രോസസ് അസോസിയേറ്റ് മാത്രമാണെന്നാണ് നിദയുടെ വാദം.
മറ്റൊരു പ്രതിയായ തൗസിഫുമായി ചേർന്ന് മതവിദ്വേഷം പടർത്തിയെന്നും നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.
National
ലഖ്നൗ: സ്ത്രീധന പീഡനത്തിന്റെ പേരിൽ വൃക്ക ദാനം ചെയ്യാൻ നിർബന്ധിതയായതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ കാൺപുരിലാണ് സംഭവം. ഭർത്താവിനും ഭർതൃഗൃഹത്തിലുള്ളവർക്കുമെതിരെ സ്ത്രീധന പീഡനം, വഞ്ചന, ക്രൂരത എന്നിവയാരോപിച്ചാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
ഒന്നുകിൽ വൃക്ക ദാനം ചെയ്യുകയോ അല്ലെങ്കിൽ 30 ലക്ഷം രൂപ കണ്ടെത്തുകയോ വേണമെന്ന ഭീഷണിയിൽ പീഡനം നേരിടേണ്ടി വന്നതായും യുവതി ആരോപിക്കുന്നു. 2023 ജൂൺ 22ന് ലഖ്നൗ സ്വദേശിയായ നിഷാന്ത് കുമാറുമായാണ് യുവതിയുടെ വിവാഹം നടന്നത്. വിവാഹസമയത്ത് സ്വർണാഭരണങ്ങൾ, എട്ട് ലക്ഷം രൂപ, ഒരു മഹീന്ദ്ര ഥാർ എസ്യുവി എന്നിവയുൾപ്പെടെ സ്ത്രീധനം നൽകിയതായി പറയുന്നു. ആദ്യദിവസങ്ങൾ പ്രശ്നരഹിതമായിരുന്നെങ്കിലും പിന്നീട് സാഹചര്യം വഷളായതായി പരാതിയിൽ പറയുന്നു.
ഭർത്താവ് അകന്നു നിൽക്കുകയും ശാരീരികബന്ധത്തിൽ താൽപര്യം കാണിക്കാതിരിക്കുകയും ചെയ്തതായി സ്ത്രീ ആരോപിച്ചു. കൂടാതെ ഭർതൃമാതാവ് പലപ്പോഴും ദമ്പതിമാർക്കിടയിലാണ് ഉറങ്ങിയിരുന്നതെന്നും ഭർതൃപിതാവ് അനുമതിയില്ലാതെ അവരുടെ മുറിയിൽ പ്രവേശിച്ച് ചിത്രങ്ങൾ എടുക്കുമായിരുന്നു എന്നും യുവതി പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ ഭർത്താവ് മറ്റൊരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നിർദേശിക്കുകയും ചെയ്തതായി യുവതി വ്യക്തമാക്കി.
ഭർത്താവിന് വിവാഹേതര ബന്ധമുണ്ടായിരുന്നതായി പിന്നീട് മനസിലായതായും ഇക്കാര്യം കുടുംബത്തിന് അറിയാമായിരുന്നതായും അവർ പറഞ്ഞു. 2024 ഏപ്രിലിൽ, വീട്ടിൽ നിന്ന് ലഭിച്ച മെഡിക്കൽ രേഖകളിൽനിന്ന് ഭർത്താവ് ലഹരി ഉപയോഗം കാരണം ഗുരുതരമായ വൃക്ക രോഗത്താൽ കഷ്ടപ്പെടുകയാണെന്നും 2022 മുതൽ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും യുവതി പറഞ്ഞു. താനും കുടുംബവും ഭർതൃഗൃഹത്തിലുള്ളവരെ സമീപിച്ചപ്പോൾ 30 ലക്ഷം രൂപ കണ്ടെത്തണമെന്നോ അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ നടത്തണമെന്നോ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
2024 ഒക്ടോബർ 11ന് യുവതി ഭർത്താവിന്റെ വീട് വിട്ട് കാൺപുരിലേക്ക് മടങ്ങി. തന്റെ സ്വർണാഭരണങ്ങൾ ഭർത്താവിന്റെ വീട്ടുകാർ എടുത്തുവച്ചതായും അവർ ആരോപിച്ചു. സംഭവത്തിൽ നിഷാന്ത് കുമാറിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു.
National
മുംബൈ: കാമുകിയുടെ മാതാപിതാക്കൾ വിവാഹത്തിന് എതിർത്തതിൽ മനംനൊന്ത് പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി. മുംബൈയിലെ കലീന പോലീസ് പരിശീലന കേന്ദ്രത്തിൽ ഭയ്യാസാഹേബ് ഭീംറാവു വാവാലെ(32) എന്നയാളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പർഭാനി സ്വദേശിയാണ് ഇയാൾ. മുംബൈ പോലീസിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മാർച്ച് 15 നാണ് ഭയ്യാസാഹേബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കത്തിന്റെയും ഭയ്യാസാഹേബിന്റെ പിതാവ് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ, ഇദ്ദേഹം നാന്ദേഡിൽ നിന്നുള്ള ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് പോലീസ് കണ്ടെത്തി.
എന്നാൽ ഈ ബന്ധത്തെ പെൺകുട്ടിയുടെ മാതാപിതാക്കൾ എതിർത്തിരുന്നു. കൂടാതെ പ്രണയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു.
ജീവനൊടുക്കണമെന്നും അല്ലെങ്കിൽ ജോലിയിൽ നിന്നും സസ്പെൻഷൻ നേരിടേണ്ടി വരുമെന്നും പറഞ്ഞ് യുവതിയുടെ കുടുംബം ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിലുണ്ട്.
സംഭവത്തിൽ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ക്കെതിരെ വക്കോള പോലീസ് കേസെടുത്തു. തെളിവായി ആത്മഹത്യാക്കുറിപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
National
ന്യൂഡൽഹി: യുവതിയെ ശല്യം ചെയ്തത് തടയാൻ ശ്രമിച്ച യുവാവിന് മർദനം. ഡൽഹിയിലെ സാകേതിലാണ് സംഭവം. സങ്കം വിഹാർ സ്വദേശി മുകേഷിനാണ് പരിക്കേറ്റത്. നാലുപേർ ചേർന്നാണ് മുകേഷിനെ മർദിച്ചത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശാൽ റാവത് (26), ജിതിൻ (20), സോനു (25), വിവേക് (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ ജോലിക്ക് പോവുകയായിരുന്ന യുവതിയെ രണ്ട് സ്കൂട്ടറിലായി വന്ന നാല് പേർ ചേർന്ന് ശല്യം ചെയ്യുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മുകേഷിന് മർദനമേറ്റത്.
പ്രതികൾ ഇദ്ദേഹത്തിന്റെ മുഖത്തും നെഞ്ചിലും വയറിലും ഇടിക്കുകയും ചവിട്ടുകയും ചെയ്തു. മദ്യപിച്ചെത്തിയ ഇവർ മുകേഷിനെ ഇഷ്ടികകൾ കൊണ്ടും ആക്രമിച്ചു. സംഭവസ്ഥലത്തിണ്ടായിരുന്ന മറ്റുള്ളവർ ഇവരെ തടയാൻ ശ്രമിച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു.
മുകേഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിലും തുടർന്ന് എയിംസ് ട്രോമ സെന്ററിലേക്കും കൊണ്ടുപോയി. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അക്രമികളായ നാല് പേരെ തിരിച്ചറിഞ്ഞ് പോലീസ് കേസെടുത്തത്.
National
ബംഗളൂരു: ബംഗളൂരുവിൽ ഫിറ്റ്നസ് ഇൻഫ്ലുവൻസർക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഹരിയാന സ്വദേശിയായ സുധീർ കുമാറാണ് പിടിയിലായത്. ഹരിയാന സ്വദേശിനിയായ യുവതി കഴിഞ്ഞ 15 വർഷമായി ബംഗളൂരുവിൽ താമസിച്ചു വരികയാണ്.
ഒരു വർഷത്തോളം സുധീർ തന്നെ ഉപദ്രവിക്കുകയും പിന്തുടരുകയും ചെയ്തിരുന്നുവെന്നാണ് യുവതിയുടെ പരാതി. 2025 മേയ് 10 ന് യുവതിയുടെ ഹരിയാനയിലെ കുടുംബവീട്ടിൽ പോയി മോശമായി പെരുമാറിയതോടെയാണ് പ്രശ്നം വഷളായത്.
യുവതിയെ പിന്തുടരുതെന്നും ബന്ധം നിലനിർത്തരുതെന്നും സുധീറിന് മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയക്കുകയും ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. ഈമാസം 12 ന് പ്രതി യുവതിയുടെ ജിം സന്ദർശിച്ചിരുന്നു.
ബംഗളൂരു പോലീസ് സുധീർ കുമാറിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
റാഞ്ചി: പീഡനശ്രമം ചെറുത്ത സ്ത്രീയുടെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ച് യുവാക്കള്‍. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ഗാഡി ഗ്രാമത്തിലാണ് സംഭവം.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇവരുടെ കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സ്ത്രീയുടെ ഭര്‍ത്താവ് ശാരീരിക വൈകല്യമുള്ളയാളാണ്.
ഇവർ ഗ്രാമത്തില്‍ ഒരു ചെറിയ തട്ടുകട നടത്തുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം ഒരു കൂട്ടം യുവാക്കള്‍ തട്ടുകടയിലെത്തുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി ഇത് തടഞ്ഞതോടെ തര്‍ക്കമായി.
തുടർന്ന് പ്രതികളിലൊരാള്‍ സമൂസ തയാറാക്കാന്‍ ഉപയോഗിക്കുന്ന തിളച്ച എണ്ണ സ്ത്രീയുടെ മേല്‍ ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ രണ്ട് അക്രമികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Kerala
കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ പോകുന്ന സ്ത്രീകളെ ബൈക്കില്‍ പിന്തുടര്ന്ന് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍.
ആസാം സ്വദേശിയും കൂനമ്മാവ് ഭാഗത്ത് ഇറച്ചിക്കടയിലെ ജീവനക്കാരനുമായ റഷീദുള്‍ ഹക്കിനെയാണ് (22) ഏലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ യു. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം മഞ്ഞുമ്മല്‍ കൊട്ടോട്ടി മുക്കിനു സമീപം സ്കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ പുറകെ ബൈക്കില്‍ പിന്തുടര്ന്ന് ഇയാള്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതിയെ കളമശേരി മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തിനെതിരെയും കേസ്. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെരെയാണ് കേസെടുത്തിരിക്കുന്നത്. ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ചു നൽകിയത് ഇയാളാണ്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിനെതിരെ എഫ്ഐആറിലുള്ളത്. ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്ന് യുവതി മൊഴിയും നൽകി.
കുട്ടി ഉണ്ടായാൽ രാഷ്ട്രീയ ഭാവി നശിക്കുമെന്നും രാഹുൽ പറഞ്ഞു. ഗുളിക നൽകിയാണ് ഗർഭച്ഛിദ്രം നടത്തിയത്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴിയിലുണ്ട്.
National
ജാഷ്പൂർ: ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിൽ വിദ്യാർഥിനി സ്കൂളിൽ ജീവനൊടുക്കി. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 15കാരിയാണ് ക്ലാസ് മുറിയിൽ തൂങ്ങി മരിച്ചത്.
സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, സ്കൂളിലെ പ്രിൻസിപ്പൽ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് വിദ്യാർഥിനി ആരോപിക്കുന്നു. ഇതേതടുർന്ന് പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബഗിച്ച പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്ന് ജാഷ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ശശിമോഹൻ സിംഗ് പറഞ്ഞു. അയൽ ജില്ലയായ സർഗുജയിലെ സീതാപൂർ പ്രദേശവാസിയാണ് മരിച്ച പെൺകുട്ടി.
സ്കൂൾ പ്രിൻസിപ്പൽ കുൽദിപൻ ടോപ്നോയ്ക്കെതിരെ കേസെടുത്തുവെന്നും ഇയാളെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. "സ്കൂളിൽ ആറ് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 124 വിദ്യാർഥികളിൽ 22 ആൺകുട്ടികളും 11 പെൺകുട്ടികളും ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. എന്നാൽ ഈ ഹോസ്റ്റൽ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്'. ട്രൈബൽ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ സഞ്ജയ് സിംഗ് പറഞ്ഞു.
സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് ബാഗിച്ച സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പ്രദീപ് രതിയ പറഞ്ഞു.
National
മുംബൈ: മഹാരാഷ്ട്ര മൃഗസംരക്ഷണ, പരിസ്ഥിതി മന്ത്രി പങ്കജ മുണ്ടെയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ ഭാര്യ ജീവനൊടുക്കി. അനന്ത് ഗാർജെയുടെ ഭാര്യ ഗൗരി പാൽവെയാണ് മരിച്ചത്.
ദാമ്പത്യപ്രശ്നത്തെ തടർന്ന് സെൻട്രൽ മുംബൈയിലെ വോർലി പ്രദേശത്തെ വസതിയിൽ തൂങ്ങി മരിക്കുകയായിരുന്നു.
ഈ വർഷം ഫെബ്രുവരിയിലാണ് ദമ്പതികൾ വിവാഹിതരായത്. കെഇഎം ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്നു ഗൗരി പാൽവെ.
അനന്ത് ഗാർജെ, ഗൗരിയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഗൗരിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രാഥമിക വിവരം അനുസരിച്ച്, ഗാർഹിക തർക്കങ്ങളെ തുടർന്നാണ് ആത്മഹത്യയെന്ന് സംശയിക്കുന്നതായും, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
ഇടുക്കി: മുംബൈ സ്വദേശിനിയായ യുവതിയെ മൂന്നാറിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശികളായ വിനായകൻ, വിജയകുമാർ എന്നിവരാണ് പിടിയിലായത്.
മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതി മൂന്നാർ സന്ദർശിക്കാൻ എത്തിയിരുന്നു. സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോഴാണ് പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും യുവതിക്ക് ദുരനുഭവമുണ്ടായത്.
ഒക്ടോബർ 31 ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ദുരനുഭവം പങ്കുവച്ചത്. ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് ഡ്രൈവർമാർ ഇവരെ തടയുകയായിരുന്നു.
സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് ഇവർ ഭീഷണിപ്പെടുത്തിയതോടെ യുവതി പോലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു കേരളയാത്ര അവസാനിപ്പിച്ചു മടങ്ങിയെന്നും ജാൻവി പറഞ്ഞിരുന്നു. വീഡിയോ ചർച്ചയായതിന് പിന്നാലെ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. എഎസ്ഐ സാജു പൗലോസിനും ഗ്രേഡ് എസ്ഐ ജോർജ് കുര്യനുമെതിരെയാണ് നടപടിയെടുത്തിരുന്നു.