പെരുമ്പാവൂര്‍: തോട്ടുവ-തോട്ടുവക്കടവ് റോഡില്‍ നിറയെ കുഴികള്‍. ഒന്നരകിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇവിടെ നിർമാണ പ്രവൃത്തികൾ നടത്തിയിട്ട് 20 വര്‍ഷത്തിലേറെയായി.
വല്ലം-പാണംകുഴി റോഡിനേയും തോട്ടുവ-നമ്പിള്ളി റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്. ഏതാനും സ്ഥലങ്ങളില്‍ കട്ടവിരിച്ചതല്ലാതെ മറ്റ് പണികളൊന്നും റോഡില്‍ നടത്തിയിട്ടില്ല. റോഡില്‍ കാനയില്ലാത്തതിനാല്‍ വെള്ളം കെട്ടിയാണ് റോഡ് സ്ഥിരമായി തകരുന്നത്. തോട്ടുവ ധന്വന്തരി ക്ഷേത്രം, ചേരാനല്ലൂര്‍ സെന്റ് സേവ്യേഴ്സ് പള്ളി, ചേരാനല്ലൂര്‍ ശിവക്ഷേത്രം, മംഗളഭാരതി ആശ്രമം, ചേരാനല്ലൂര്‍ ചര്‍ച്ച്, യുപി സ്കൂള്‍, മങ്കുഴി തിരുക്കുടുംബ ദേവാലയം കൂടാതെ വിവിധ വ്യവസായ സ്ഥാപനങ്ങളും പത്തിലേറെ ബസ് സര്‍വീസുകളുമുള്ള റോഡാണിത്.
ഇതുവഴി കാല്‍നടയാത്ര പോലും ദുസഹമാണ്. രണ്ട് മാസം കഴിഞ്ഞാല്‍ തോട്ടുവ-ധന്വന്തരി ക്ഷേത്രത്തിലെ ഉത്സവവും ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്സ് പള്ളിയിലെ തിരുനാളുമാണ്. ചേരാനല്ലൂര്‍-തോട്ടുവ, മങ്കുഴി, ഓച്ചാംതുരുത്ത്, നടുത്തുരുത്ത് മേഖലയിലെ ആളുകള്‍ക്ക് പെരുമ്പാവൂര്‍, കാലടി മേഖലയിലേക്ക് പോകുന്നതിനുള്ള ഏക റോഡാണിത്. ഇപ്പോള്‍ തന്നെ ഓട്ടോറിക്ഷ വിളിച്ചാല്‍ വരാന്‍ മടിക്കുന്ന അവസ്ഥയാണ്.