Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന ആരംഭിക്കാനാകാതെ ഇഡി. നന്തൻകോട്ടെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എത്താതതിനാലാണ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പരിശോധന തുടങ്ങാൻ കഴിയാത്തത്.
സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ആസ്ഥാനത്ത് ഉള്ളത്.സ്വർണ്ണപാളിയുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം ആസ്ഥാനത്ത് നിന്ന് പിടിച്ചെടുക്കാനാണ് ഇഡി നീക്കം.
അതിനിടെ ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുകയാണ് ഇഡി. പ്രതികളുടെ വീടുകളിൽ ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇഡി പരിശോധന.
അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ. പത്മകുമാർ, എൻ. വാസു, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ വീടുകളിലും ബംഗളൂരുവിലെ സ്മാർട് ക്രിയേഷൻസ് ഓഫീസിലും പരിശോധന തുടരുകയാണ്.
District News
ആലുവ: പോലീസ് സേനാംഗങ്ങളുടെ കുറവ് റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് രൂക്ഷമാണെന്ന് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്. ഡയറക്ടർ ജനറൽ ഓഫ് പോലീസിന് റൂറൽ പോലീസ് മേധാവി എം. ഹേമലതയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അതിഥി തൊഴിലാളികളുടെ വർധനയും കുറ്റകൃത്യങ്ങളും, പള്ളിത്തർക്കങ്ങൾ തുടങ്ങിയ പല ഘടകങ്ങളാൽ എറണാകുളം ജില്ലയിൽ കേസുകൾ വർധിക്കുന്നതായി എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.
സമീപജില്ലകളേക്കാൾ കുറ്റകൃത്യങ്ങൾ ജില്ലയിൽ വർധിച്ചുവരികയാണ്. ദൈനംദിന ക്രമസമാധാന പാലനം, കേസന്വേഷണങ്ങൾ, വിഐപി സുരക്ഷ തുടങ്ങിയവ നിലവിലെ പോലീസ് സേനാംഗങ്ങളുടെ ബലം കൊണ്ട് കൈകാര്യം ചെയ്യാനാകുന്നില്ല.
കൂടുതൽ തസ്തികകൾ അനുവദിക്കാത്തതിനാൽ നിലവിലെ പോലീസുകാർക്ക് ഡ്യൂട്ടിസമയം നീട്ടി നൽകേണ്ടി വരുന്നെന്നും ജോലി ഭാരം വർധിക്കുന്നതായും ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി. വിവരാവകാശ പ്രവർത്തകൻ കെ.ടി. രാഹുലിന് ലഭിച്ച വിവരാവകാശ രേഖ പ്രകാരമാണ് റിപ്പോർട്ട് ലഭിച്ചത്. ആലുവ ടൗൺ പോലീസ് സ്റ്റേഷനിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരടക്കം കുറവുണ്ടെങ്കിലും ജില്ലാ ആസ്ഥാനത്തുനിന്ന് പകരം പോലീസ് സേനാംഗങ്ങളെ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
District News
തിരുവനന്തപുരം: 2025 വിടപറയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രതീക്ഷയുടെ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി അനന്തപുരി.
കനകക്കുന്നിൽ പൂക്കളുടെയും ദീപാലങ്കാരങ്ങളുടെയും വർണക്കാഴ്ചയൊരുക്കുന്ന ടൂറിസം വകുപ്പിന്റെ വസന്തോത്സവവും ന്യൂ ഇയർ ലൈറ്റ് ഷോയുമാണ് ഇക്കുറി നഗരത്തിന്റെ പുതുവത്സരാഘോഷങ്ങൾക്ക് നിറച്ചാർത്തേകുക.
ഇതിനു പുറമെ പുതുവത്സരത്തെ വരവേൽക്കാൻ ആഘോഷ കേന്ദ്രങ്ങളായ കോവളം, വർക്കല ബീച്ചുകളും ഒരുങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം മാനവീയം വീഥിയിൽ യുവജന സംഘടനകളുടെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികളും സംഗീതവിരുന്നും ഇക്കുറിയും അരങ്ങേറും.
നഗരത്തിലെ ആഡംബര ഹോട്ടലുകൾ ഡിജെ പാർട്ടിയും ഡിന്നറുമായി പുതുവത്സരാഘോഷത്തിനു മാറ്റേകും. ബീച്ചിലെ തിരമാലകൾക്കൊപ്പം പുതുവർഷം ആഘോഷിക്കാൻ കോവളത്തും വർക്കലയിലും വിദേശ വിനോദസഞ്ചാരികളടക്കം പതിനായിരങ്ങൾ ഇക്കുറിയും എത്തിച്ചേരുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. കടൽത്തീരത്തെ റിസോർട്ടുകളിലും കഫേകളിലും പ്രത്യേക മ്യൂസിക് ഷോകളും കരിമരുന്നു പ്രയോഗവും ശംഖുമുഖത്തു ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി ഗാന്ധാര ബാൻഡിന്റെ സംഗീതനിശയും ഡിജെയും സംഘടിപ്പിക്കും.
വർക്കല ക്ലിഫിലെ കഫേകളിൽ അർധരാത്രി വരെ നീളുന്ന സംഗീത വിരുന്നുകളും സംഘടിപ്പിക്കുന്നുണ്ട്. നഗരത്തിലെ പ്രമുഖ ഹോട്ടലുകളായ ഹയാത്ത് റീജൻസി, വിവാന്ത, ഹോട്ടൽ മാസ്കോട്ട് തുടങ്ങിയ ഇടങ്ങളിൽ വന്പൻ ഡിജെ പാർട്ടികളും അരങ്ങേറും.
Kerala
കൊച്ചി: കാല് നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ കൊച്ചി കോര്പറേഷന് പുതിയ ആസ്ഥാന മന്ദിരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. മറൈന്‍ഡ്രൈവില്‍ ഗോശ്രീ പാലത്തിനടുത്ത് അബ്ദുല്‍ കലാം മാര്ഗിനോടു ചേര്‍ന്നുള്ള ഒന്നരയേക്കറിലാണ് പുതിയ ആസ്ഥാനമന്ദിരം.
ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോറുകള്‍ ഉള്‍പ്പടെ 1.68 ലക്ഷം സ്ക്വയര്‍ഫീറ്റില്‍ ആറ് നിലകളിലായണ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. ഒന്നാം നിലയിലാണ് കൗണ്‍സില്‍ ഹാളും മേയറുടേയും ഡെപ്യൂട്ടി മേയറുടേയും ചേംബറുകള്‍. സ്ഥിരം സമിതി അധ്യക്ഷരുടെ ഓഫീസ് മുറികളും മേയറുടേയും ഡെപ്യൂട്ടി മേയറുടേയും ഓഫീസുകളും ഒന്നാം നിലയില്‍ തന്നെയാണുള്ളത്.
ഉത്തരേന്ത്യന്‍ വാസ്തുശില്പ നിര്‍മിതിയില്‍ മനോഹരമാണ് കൗണ്‍സില്‍ ഹാള്‍. നിലവില്‍ 74 കൗണ്സിലര്മാരാണുള്ളതെങ്കിലും 82 പേര്‍ക്കുള്ള ഇരിപ്പിടങ്ങളുണ്ട്. മേയറുടെ ഡയസിന് ഇരുവശവുമാണ് ഉദ്യോഗസ്ഥര്‍ക്കുള്ള ഇരിപ്പിടം. ഹാളിന്റെ പിന്നിലായി പൊതുജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇരിക്കാനുള്ള സൗകര്യവുമുണ്ട്.
കൊച്ചിയുടെ പൈതൃകം അടയാളപ്പെടുത്തുന്ന ഗ്രൗണ്ട് ഫ്ലോറിലെ കലാസൃഷ്ടി ശ്രദ്ധേയമാണ്. മുന്നില്‍ അറബിക്കടലിന്റെ റാണി ശില്പവും സ്ഥാപിച്ചിട്ടുണ്ട്. പൊതുജന സേവന കേന്ദ്രം ഗ്രൗണ്ട് ഫ്ലോറിലാണ്. രണ്ടാംനില മുതലാണ് വിവിധ വിഭാഗം ഉദ്യോഗസ്ഥരുടെ ഓഫീസുകളും മിനികോണ്‍ഫറന്‍സ് ഹാളും.
സി.എം. ദിനേശ് മണി മേയര്‍ ആയിരിക്കെ 2006-ല്‍ നിര്‍മാണം ആരംഭിക്കുമ്പോള്‍ 18.75 കോടിയായിരുന്നു എസ്റ്റിമേറ്റ്. 2018 ല്‍ 24.7 കോടിയായി ഉയര്‍ന്നു. എസ്റ്റിമേറ്റില്‍ സ്ട്രക്ച്ചര്‍ പൂര്‍ത്തിയാക്കുന്നത് മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്.
പ്ലംബിംഗ്, ഇലക്ട്രിഫിക്കേഷന്, ലിഫ്റ്റ്, ഇന്റീരിയര്‍ തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തി 2020 ല്‍ നിര്‍മാണ ചെലവ് 43 കോടിയായി ഉയര്‍ത്തിയുള്ള എസ്റ്റിമേറ്റ് തയാറാക്കി. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 61 കോടിയായി ഉയരുമെന്ന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു.
പുതിയ മന്ദിരത്തില്‍ മലിനജല സംസ്കരണ സംവിധാനത്തിന്റെയും കുടിവെള്ള ടാങ്കിന്റേയും ഉള്‍പ്പടെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയാകാനുണ്ട്. വരും ദിവസങ്ങളില്‍ ഇവ പൂര്‍ത്തിയാക്കും. കൗണ്‍സില്‍ ഹാളും മേയറുടെ ഓഫീസും പൂര്ണസജമായതിനാല് അടുത്ത കൗണ്‍സില്‍ യോഗം പുതിയ മന്ദിരത്തില്‍ നടത്താനാണ് ശ്രമിക്കുന്നതെന്ന് മേയര്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ മേയര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എം.ബി. രാജേഷ്, പി.രാജീവ് എന്നിവര്‍ മുഖ്യാതിഥികളാകും. ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, കെ. ബാബു, ഉമാ തോമസ്, ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.