District News
കരുവഞ്ചാൽ: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് ആനക്കുഴി റോഡിനു സമീപത്തെ പുൽത്തകിടിയേൽ ജോസിനെയാണ് (81) മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബാത്ത്റൂമിൽ വീണുകിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടത്. ഭാര്യ മകളുടെ വീട്ടിലേക്കു പോയതിനാൽ ഒറ്റയ്ക്കായിരുന്നു ജോസ് താമസിച്ചിരുന്നത്.
ഉദയഗിരി ലഡാക്ക് താവളം സ്വദേശിയാണ് ജോസ്. 15 വർഷം മുമ്പാണു വായാട്ടുപറമ്പിൽ താമസം തുടങ്ങിയത്. ഭാര്യ: അന്നമ്മ. മക്കൾ: ബിൻസി, ടിൻസി (യുകെ), റിൻസി, സ്റ്റിൽവൻ (കുവൈറ്റ്). മരുമക്കൾ: ജോണി ചുരത്തിൽ (വായാട്ടുപറമ്പ് താവുകുന്ന്), ജോസ് വള്ളിക്കുന്നേൽ (ഓടംതോട്), സിബി പെരുമ്പിൽ (വെള്ളരിക്കുണ്ട്), ജോസി (ഭീമനടി).
ജോസിനെ വീടിനു പുറത്തേക്കു കാണാതെ വന്നതിനെത്തുടർന്ന് സമീപവാസികൾ ബുധനാഴ്ച രാത്രി വീട്ടിലെത്തി നോക്കിയപ്പോൾ വാതിൽ അകത്തു നിന്നു പൂട്ടിയനിലയിലായിരുന്നു. വിളിച്ചിട്ടും മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ ജനലിലൂടെ നോക്കിയപ്പോഴാണു ബാത്ത്റൂമിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്.
വിവരമറിഞ്ഞതിനെത്തുടർന്ന് എസ്ഐമാരായ രാജീവൻ, എൻ.ജെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ ആലക്കോട് പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് അകത്തു കയറി പരിശോധന നടത്തി. മൃതദേഹം ജീർണിച്ചു തുടങ്ങിയ നിലയിലായിരുന്നു.
ഇന്നലെ ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ആലക്കോട് പോലീസ് അറിയിച്ചു. വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ സംസ്കാരം നടത്തി.
District News
കരിമണ്ണൂര്‍: ചക്കയിടാന്‍ പ്ലാവില്‍ കയറിയ ഗൃഹനാഥന് വീണു മരിച്ചു. ഏഴുമുട്ടം കിഴക്കേമലയില്‍ കെ.വൈ. തങ്കപ്പന് (75) ആണ് പ്ലാവില്‍നിന്ന് വീണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലിനായിരുന്നു അപകടം. അയല്‍വാസിയുടെ പുരയിടത്തിലെ പ്ലാവില്‍നിന്ന് ചക്കയിടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു നടക്കും.
ഭാര്യ: മേരി. മക്കള്‍: മനോജ് (കോടതി, മുട്ടം), അജയകുമാര്‍ (ട്രഷറി, കടുത്തുരുത്തി ), സുനീഷ് (ദുബായ്),സീമ.
മരുമക്കള്‍: മഞ്ജു (തൊടുപുഴ ബ്ലോക്ക് ഓഫീസ്), ഷീജ (കോടിക്കുളം പഞ്ചായത്ത്), പ്രീത (ദുബായ്), രാജു.
Kerala
കടുത്തുരുത്തി: വായ്പയെടുത്ത പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ജപ്തിക്ക് അധികൃതര്‍ എത്തും മുമ്പേ കളനാശിനി കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച ഗൃഹനാഥന് മരിച്ചു. ഞീഴൂര്‍ മംഗലത്ത് കരോട്ട് സാജു തോമസ് (59) ആണ് മരിച്ചത്.
കേരളാ ബാങ്കില്‍നിന്നു വായ്പയെടുത്ത പണം തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ജപ്തിയായ വസ്തുവില്നിന്ന് വീട്ടുകാരെ ഒഴിപ്പിക്കാന്‍ കോടതി ഉത്തരവുമായി അധികൃതര്‍ എത്തുന്നതിന് മുമ്പാണ് സാജു കളനാശിനി കഴിച്ചത്. തുടര്‍ന്ന് സാജുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.
കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ ഞീഴൂര്‍ ശാഖയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സാജുവിന്റെയും ബന്ധുക്കളുടെയും പേരില്‍ എടുത്ത 15 ലക്ഷം രൂപയും അതിന്റെ പലിശയും സഹിതം 35 ലക്ഷത്തോളം കുടിശികയായിരുന്നു. ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കുമായി ലയിച്ചതിനെത്തുടര്‍ന്ന് കേരള ബാങ്ക് അധികൃതരാണ് കോടതി മുഖേന ജപ്തി നടപടി തുടങ്ങിയത്.
സാജു തോമസിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് തുരുത്തിപ്പള്ളി സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ലില്ലി. മക്കള്‍: ലിന്‍സി, ലിജോ, ലിസ്മി. മരുമകന്: മാത്യു(ചെമ്പ്)