Kerala
തിരുവനന്തപുരം: അപകടകരമല്ലാത്ത വാഹന മോഡിഫിക്കേഷന് നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍.
ഇതുമായി ബന്ധപ്പെട്ട രൂപരേഖ അന്തിമമാക്കിയിട്ടില്ലെന്നും മോഡിഫിക്കേഷനുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂവെന്നും മന്ത്രി തിരുവനന്തപുരത്തു പ്രതികരിച്ചു.
സര്‍ക്കാര്‍ യുവാക്കളെ കബളിപ്പിച്ചെന്ന് വിമര്‍ശിച്ചുള്ള ട്രോളുകള്‍ ആസ്വദിക്കുന്നുണ്ടെന്നും സി.പി. ജോണ്‍ തിരുവനന്തപുരത്ത് പറഞ്ഞു.
Kerala
വിലങ്ങാട്: വിലങ്ങാട്, മുണ്ടക്കൈ ദുരന്തബാധിത മേഖലകളില്‍ പ്രകൃതിദുരന്തം ഉണ്ടായപ്പോള്‍ പല ആളുകളും പ്രസ്ഥാനങ്ങളും നിരവധി വീടുകള്‍ വാഗ്ദാനം ചെയ്തെങ്കിലും വാക്കു പാലിച്ചത് കെസിബിസി മാത്രമാണെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.
വിലങ്ങാട് ഉരുള്‍ ദുരിതബാധിതര്‍ക്കായി 70 വീടുകളുടെ നിര്‍മാണം പൂര്ത്തിയാക്കികൊണ്ടുള്ള കെസിബിസിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും മഞ്ഞക്കുന്ന് സെന്റ് അല്‍ഫോൻസ പള്ളി അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
കെസിബിസി അധ്യക്ഷന്‍ എന്ന നിലയില്‍ പല ആളുകളും തന്നെ വിളിച്ച് നൂറുകണക്കിന് വീടുകളാണു വാഗ്ദാനം ചെയ്തത്. പിന്നീട് അവരാരും വിളിച്ചില്ല. കെസിബിസി നൂറുവീടുകള്‍ നിര്‍മിക്കാമെന്നു പ്രഖ്യാപിച്ചു.
ആ വീടുകളുടെ നിര്‍മാണം സമയബന്ധിതമായി നടന്നുകൊണ്ടിരിക്കുകയാണ്. വിലങ്ങാട് 70 വീടുകൾ കാലതാമസമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞു. കെസിബിസിയുടെ ഈ നടപടി ജനങ്ങളോടും ദൈവത്തോടുമുള്ള പ്രതിബദ്ധതയാണെന്നും ഡോ. ചക്കാലയ്ക്കൽ പറഞ്ഞു.
എഴുപതാമത്തെ വീടിന്റെ താക്കോല്‍ ദാനം തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു. ടാസ്ക്ഫോഴ്സ് രൂപവത്കരണം താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും മേപ്പയൂര്‍ സലാഫിയ കോളജ് അസോസിയേഷന് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂരും ചേര്‍ന്ന് നിര്‍വഹിച്ചു.
സിഒഡി പ്രസിഡന്റ് മോണ്‍ . ഏബ്രഹാം വയലില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിബിസി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗവും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്നതും അത് കൃത്യമായി നിരീക്ഷിക്കുന്നതും സംബന്ധിച്ച വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ അഭിനന്ദനം.
കേരളത്തിൽ ഇത് മികച്ച സംവിധാനം ആണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മൊബൈൽ വഴി പോലീസ് സ്റ്റേഷനുകൾ സിസിടിവി കാമറയിലൂടെ തത്സമയം നിരീക്ഷിക്കാമെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കേരളത്തിലെ മികച്ച സംവിധാനം മറ്റ് സംസ്ഥാനങ്ങൾക്ക് എന്തുകൊണ്ട് പിന്തുടരാൻ കഴിയുന്നില്ലെന്നും ബെഞ്ച് ചോദിച്ചു. കേരളത്തിനൊപ്പം മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാങ്ങളും പോലീസ് സ്റ്റേഷനിൽ കൃത്യമായി സിസിടിവി സംവിധാനം ഏർപ്പെടുത്തിയതായി കേസിലെ അമിക്കസ് ക്യൂറി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ഡേവ് വ്യക്തമാക്കി.
എങ്കിലും ജാർഖണ്ഡ് ഉൾപ്പെടെയുള്ള ചില സംസ്ഥാങ്ങളിൽ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടന്നിട്ടില്ലെന്ന് അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു.
രാജ്യത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി കാമറകളുടെ അഭാവം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച കേസിൽ സുപ്രീംകോടതി വാദം കേൾക്കുകയായിരുന്നു. വിഷയം ഇന്ന് വീണ്ടും പരിഗണിക്കുന്പോൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു.
അതോടൊപ്പം ഇന്ത്യയിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതിന് പാക് ബന്ധമുള്ള ചില ചാര സംഘടനകൾ സിസിടിവി കാമറകൾ ഉപയോഗിക്കുന്നു എന്ന സമീപകാല റിപ്പോർട്ട് വാദത്തിന് കോടതി നിരീക്ഷിച്ചു. ഇത്തരത്തിലുള്ള എല്ലാ കാമറകളും മാറ്റി സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു എന്ന വാർത്തയും കോടതി ചൂണ്ടിക്കാട്ടി.
കാമറകൾ മാറ്റി സ്ഥാപിക്കുന്പോൾ സംസ്ഥാനങ്ങൾക്ക് എവിടെനിന്നു ഫണ്ട് ലഭിക്കുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ അത്തരമൊരു നിർദേശം കേന്ദ്രസർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ രാജ്കുമാർ ഭാസ്കർ താക്കറെ കോടതിയെ അറിയിച്ചു.
Kerala
തൃശൂർ: നന്നായി പഠിച്ച് ആർക്കും കുഴപ്പങ്ങളില്ലാതെയും മറ്റുള്ള സമുദായങ്ങളെ ഹനിക്കാതെയുമാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് ക്രൈസ്തവസമുദായത്തെക്കുറിച്ചും അവരുടെ അവസ്ഥയെക്കുറിച്ചും പഠിക്കാനായി നിയുക്തനായിരുന്ന ജസ്റ്റീസ് ജെ.ബി. കോശി.
കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് സർക്കാർ പറഞ്ഞതിൽ സന്തോഷമുണ്ട്. കാര്യങ്ങൾ കുറേയൊക്കെ നടപ്പാക്കുന്നുണ്ടെന്നും എല്ലാം നടപ്പാക്കുമെന്നു വിശ്വസിക്കാമെന്നും ജസ്റ്റീസ് ജെ.ബി. കോശി മാധ്യമങ്ങളോടു പ്രതികരിച്ചു.
കമ്മീഷനു റിപ്പോർട്ട് തയാറാക്കാൻ ധാരാളം വിവരങ്ങൾ തന്നു സഹായിച്ചത് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്താണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം ശിപാർശകളും നടപ്പിലാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം.
17 വകുപ്പുകൾ പൂർണമായി ശിപാർശ നടപ്പിലാക്കി. 220 ശിപാർശകളിലും ഉപശിപാർശകളിലും നടപടികൾ പൂർത്തിയായി.
ഏഴു ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിക്കുന്നതിന് അതതു വകുപ്പുകൾ നടപടി സ്വീകരിച്ചു വരുന്നതായി യോഗത്തിൽ അറിയിച്ചു. കമ്മീഷൻ സമർപ്പിച്ച 284 ശിപാർശകളും 45 ഉപശിപാർശകളുമാണ് സംസ്ഥാന സർക്കാർ പരിഗണിച്ചത്.
നിലവിലെ നിയമങ്ങൾക്കു വിധേയമായി പരിഗണിക്കാൻ കഴിയുന്ന വിഷയങ്ങളിൽ വേഗത്തിൽ നടപടി പൂർത്തീകരിച്ചതായി മുഖ്യമന്ത്രി യോഗത്തിൽ വിലയിരുത്തി.
മറ്റു വകുപ്പുകളുമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുത്ത് കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. നടപ്പാക്കാൻ കഴിയാത്തവ അറിയിക്കാനും നടപ്പാക്കാനാവുന്നവ കാലതാമസം കൂടാതെ നടപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്രം നടപ്പാക്കുന്ന തൊഴിൽ കോഡ് പരിഷ്കരണങ്ങളിലെ തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കേരളം ഒരു കാരണവശാലും നടപ്പാക്കില്ലെന്നു മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തിന്റെ തനതായ തൊഴിൽ ബന്ധങ്ങളും ട്രേഡ് യൂണിയൻ അവകാശങ്ങളും ദുർബലപ്പെടുത്തുന്ന ഒരു നീക്കവും സംസ്ഥാനം അനുവദിക്കില്ല.
തൊഴിൽനിയമങ്ങളുടെ ലളിതവത്കരണം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കണം. മെച്ചപ്പെട്ട വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ്, മാന്യമായ തൊഴിൽ സാഹചര്യം എന്നിവ ഉറപ്പാക്കാനാകും പ്രാമുഖ്യം നൽകുക.
കേന്ദ്ര കോഡുകൾക്ക് അനുസൃതമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്ന കാര്യം എല്ലാ ട്രേഡ് യൂണിയനുകൾ, വ്യവസായ മേഖല പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യും. നിലവിലുള്ളതോ പുതിയതോ ആയ വ്യവസ്ഥയൊന്നും കേരളത്തിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയെയും തൊഴിലവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചട്ടങ്ങളിൽ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.