കൊച്ചി: രാജ്യം അഞ്ചുമുതൽ 10 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയിലേക്കുള്ള കുതിപ്പ് നടത്തുമ്പോൾ ദക്ഷിണേന്ത്യ അതിനു നേതൃത്വം നൽകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ). കൊച്ചിയിൽ നടന്ന സിഐഐ ദക്ഷിണ മേഖലാ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത വ്യവസായ പ്രമുഖരാണ് രാജ്യത്തിന്റെ കുതിപ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) ദക്ഷിണ സംസ്ഥാനങ്ങൾ നിർണായക പങ്ക് വഹിക്കുമെന്ന് സിഐഐ ദക്ഷിണമേഖല ചെയർമാൻ പി. രവിചന്ദ്രൻ പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കയറ്റുമതിയെയും വിലക്കയറ്റത്തെയും ബാധിച്ചേക്കാമെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഇതിനെ മറികടക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ സിഐഐ സർക്കാരുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ചരക്കുകയറ്റുമതിയുടെ 38 മുതൽ 40 ശതമാനം വരെ ദക്ഷിണേന്ത്യയിൽനിന്നാണെന്ന് സ്ഥാനമൊഴിഞ്ഞ ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. സിഐഐ വൈസ് പ്രസിഡന്റും ഭാരത് ബയോടെക് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടറുമായ ഡോ. സുചിത്ര കെ. എല്ല, സിഐഐ പ്രസിഡന്റ് രാജീവ് മേമാനി തുടങ്ങിയവർ പ്രസംഗിച്ചു.