അമേരിക്കൻ പ്രസിഡന്റ് വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഉപയോഗിക്കുന്ന എയർഫോഴ്സ് വൺ എന്ന ജംബോജെറ്റ് വിമാനത്തിന്റെ ജർമൻ പതിപ്പാണ് 10+01 എന്ന കൗതുകകരമായ കാൾസൈനുള്ള, എയർബസ് എ350-941 വിമാനം.
ഇക്കഴിഞ്ഞ തിങ്കളും ചൊവ്വയും ഇന്ത്യാ സന്ദർശനം നടത്തിയ ജർമൻ ചാൻസലർ ഫ്രീഡ്രക് മഴ്സ് മ്യൂണിക്കിൽനിന്ന് അഹമ്മദാബാദിലേക്കും അഹമ്മദാബാദിൽനിന്ന് ബംഗളൂരുവിലേക്കും അവിടെനിന്ന് തിരിച്ചുമെല്ലാം പറന്നത്, പടിഞ്ഞാറൻ ജർമനിയുടെ ആദ്യ ചാൻസലറായിരുന്ന കാൺറാഡ് ആഡനൗറിന്റെ പേരിട്ട, ഏറ്റവും ആധുനികമായ വാർത്താവിനിമയ, പ്രതിരോധ സജ്ജീകരണങ്ങളെല്ലാമുള്ള പറക്കുന്ന ചാൻസലർ ഓഫീസ് തന്നെയായ ഈ ഇരട്ട എൻജിൻ എയർബസ് വിമാനത്തിലായിരുന്നു. മാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ചിലരെങ്കിലും ശ്രദ്ധിച്ചു കാണും.
ഇനി, ജർമനിയുടെ ദേശീയ അഭിമാന ചിഹ്നങ്ങളിലൊന്ന് എന്നുപറയാവുന്ന ഈ വിമാനം, കുറേ വർഷങ്ങൾക്കുശേഷം ഇറാൻ സർക്കാരിന്റെ ഔദ്യോഗിക വിമാനമായി പറന്നുനടക്കുന്നത് ഒന്നു സങ്കല്പിച്ചുനോക്കുക.
സങ്കല്പമല്ല, നടന്ന സംഭവം
ദശാബ്ദങ്ങളായി അമേരിക്കയുടെയും യൂറോപ്പിന്റെയും ശ്വാസംമുട്ടിക്കുന്ന സാമ്പത്തിക-വാണിജ്യ-സാങ്കേതിക ഉപരോധത്തിൽ വലഞ്ഞുകൊണ്ടിരിക്കുന്ന ഇറാൻ, എല്ലാ വിലക്കുകളും നിയന്ത്രണങ്ങളും നിലനിൽക്കേ, വെറുമൊരു പടിഞ്ഞാറൻ വിമാനമല്ല, ജർമൻ ചാൻസലറുടെ മുൻ വിമാനംതന്നെ അമേരിക്കയെയും യൂറോപ്പിനെയും അമ്പരപ്പിച്ച് കൈക്കലാക്കി, ഔദ്യോഗിക വിമാനമാക്കിയെന്നത് ശരിക്കും സംഭവിച്ചതാണ്- 14 കൊല്ലം മുമ്പ്.
എയർബസ് കമ്പനി 1989ൽ നിർമിച്ച, ഒരു എയർബസ് എ310-304 വിമാനമാണ്, അമേരിക്കയെയും യൂറോപ്പിനെയും ഞെട്ടിക്കുകയും നാണംകെടുത്തുകയും ചെയ്ത ഈ പഴയ കഥയിലെ നായകൻ. പഴയ കിഴക്കൻ ജർമനിയിലെ എയർലൈനായിരുന്ന ഇന്റർഫ്ളൂഗ്, ഈ വിമാനം എയർബസിൽനിന്നു വാങ്ങിയത് 1989 ജൂൺ മുപ്പതിനായിരുന്നു.
ഡിഡിആർ-എബിബി എന്നായിരുന്നു അന്നത്തെ രജിസ്ട്രേഷൻ. വൈകാതെ കിഴക്കും പടിഞ്ഞാറും ജർമനികൾ ഒന്നായി. തുടർന്ന്, 1991 ഓഗസ്റ്റ് 30ന് ഏകീകൃത ജർമനിയുടെ വ്യോമസേന, അപ്പോഴേക്കും ഇല്ലാതെയായിരുന്ന ഇന്റർഫ്ളൂഗിന്റെ ഈ വിമാനം ഏറ്റെടുത്ത് ചാൻസലറുടെ ഔദ്യോഗിക വിമാനമാക്കി. ഫെഡറൽ റിപ്പബ്ളിക് ഓഫ് ജർമനിയുടെ ആദ്യ പ്രസിഡന്റായിരുന്ന തിയോഡോർ ഹോയിസിന്റെ പേരിട്ട വിമാനം പിന്നെ അടുത്ത പത്തുകൊല്ലം, 10+22 എന്ന മിലിട്ടറി കാൾ സൈനോടെ, ജർമൻ ചാൻസലറെയും മറ്റ് ഉന്നത നേതാക്കളെയും വഹിച്ച് പറന്നു.
വിമാനം വില്പനയ്ക്ക്
കഥയിലെ ട്വിസ്റ്റ് തുടങ്ങുന്നത്, പഴയതായിത്തുടങ്ങിയിരുന്ന ഈ വിമാനം ഒഴിവാക്കാൻ 2011ൽ ജർമൻ സർക്കാർ തീരുമാനിക്കുന്നതോടെയാണ്. സർക്കാർ ചട്ടമനുസരിച്ച്, ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൊക്കെ, വിമാനം വിൽക്കാനുണ്ട് എന്ന അറിയിപ്പ് ഇടുകയും ചെയ്തു. എന്തായാലും ഒടുവിൽ വിമാനം വാങ്ങിയത്, കിഴക്കൻ യൂറോപ്പിലെ ഏതോ ഒരു രാജ്യം ആസ്ഥാനമായ, ഇപ്പോഴും ഒരു രേഖകളിലും പേരില്ലാത്ത, ഒരു ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പായിരുന്നു. ആ കമ്പനി യുക്രെയിനിൽ, പഴയ വിമാനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഒരു കമ്പനിക്ക് വൈകാതെ മറിച്ചുവിൽക്കുകയും ചെയ്തു. ആ കമ്പനിയുടെ പേരും ഇപ്പോഴും എവിടെയുമില്ല.
അവരുടെ പക്കൽനിന്ന് വിമാനം വാങ്ങിയത് ഇറാനിലെ മാഹാൻ എയർവേയ്സായിരുന്നു- 2011 നവംബറിൽ. ഇപി-വിഐപി എന്ന പുതിയ ഇറാൻ രജിസ്ട്രേഷനും കിട്ടിയ വിമാനത്തിന്റെ കാബിൻ വിഐപി ഉപയോഗത്തിനായി പുനർക്രമീകരിക്കുകയും ചെയ്തു.
20 കൊല്ലം ജർമൻ ചാൻസലറുടെ ഔദ്യോഗിക വിമാനമായിരുന്ന 10+2 അങ്ങിനെ ഇപി-വിഐപിയായുള്ള രണ്ടാം ജന്മത്തിൽ ഇറാൻ ഭരണാധികാരികളെയും വഹിച്ച് പറന്നുതുടങ്ങി. മൂന്നുകൊല്ലത്തിനു ശേഷം, 2014 മാർച്ചിൽ, അവ്യക്തമായ കാരണങ്ങളാൽ, വിമാനത്തിന്റെ രജിസ്ട്രേഷനിലെ വിഐപി, എംഎംഎക്സ് ആക്കി മാറ്റി- അപ്പോഴും നടത്തിപ്പുചുമതല മാഹാൻ എയറിനുതന്നെയായിരുന്നുവെങ്കിലും..
പിറ്റേക്കൊല്ലം, 2015 നവംബറിൽ, വീണ്ടുമൊരു രജിസ്ട്രേഷൻ മാറ്റംകൂടി നടന്നു. ഇപി-എംഎംഎക്സ്, ഇപി-ടിഎച്ച്ആർ ആയതോടൊപ്പം ഉടമയും മാറി. മാഹാൻ എയറിൽനിന്ന് ടെഹ്റാൻ എയർലൈൻ ഏറ്റെടുത്ത വിമാനത്തിന്റെ പറക്കലുകൾ പക്ഷേ അവിടെ അവസാനിക്കുകയായിരുന്നു. ടെഹ്റാൻ വിമാനത്താവളത്തിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുള്ള വിമാനം 2015നു ശേഷം പറന്നിട്ടേയില്ല.
വിലക്കിന്റെ കാലത്തെ പറക്കൽ
ഇനി, മുകളിൽ പറഞ്ഞ സമയക്രമം വീണ്ടും ശ്രദ്ധിക്കുക. അമേരിക്കയിൽ നിർമിച്ച എൻജിനുകളും കമ്യൂണിക്കേഷൻ ഉപകരണങ്ങളും ഫിറ്റുചെയ്ത്, യൂറോപ്യൻ കമ്പനിയായ എയർബസ് യൂറോപ്പിൽ നിർമിച്ച ഈ വിമാനം ഇറാൻ വാങ്ങുന്ന 2011, ആണവായുധം ഉണ്ടാക്കുന്നത് തടയാനെന്ന പേരിൽ ഇറാനെതിരേ അമേരിക്കയും യൂറോപ്പും ഏർപ്പെടുത്തിയ ഉപരോധം മൂർധന്യാവസ്ഥയിൽ എത്തിയ വർഷമായിരുന്നു.
വിമാന വില്പന നടന്ന 2011 നവംബറിൽതന്നെയാണ് അമേരിക്കയിൽ ഒബാമ ഭരണകൂടം, ഇറാനെ ലക്ഷ്യമിട്ടുള്ള ഉപരോധം കുറേ മേഖലകളിലേക്കുംകൂടി വ്യാപിപ്പിക്കാനും കർശനമാക്കാനും തീരുമാനിച്ചത്. 2010ൽ അമേരിക്ക പാസാക്കിയ കോംപ്രിഹെൻസീവ് ഇറാൻ സാങ്ഷൻസ്, അക്കൗണ്ടബിലിറ്റി ആൻഡ് ഡൈവെസ്റ്റമെന്റ് (സിഐഎസ്എഡിഎ) അനുസരിച്ചായിരുന്നു, ഒരു രാജ്യത്തിന്റെ നാനാമുഖമായ വികസനം അപ്പാടെ തടയാൻ ലക്ഷ്യമിട്ടുള്ള ഉപരോധ വ്യാപനം. അമേരിക്കയുടെ ഉപരോധത്ത പിന്തുണയ്ക്കുക മാത്രമല്ല, ഇറാന്റെ ആണവമോഹങ്ങളെ മുളയിലേ നുള്ളാൻ തനതായ ഉപരോധ വ്യവസ്ഥകളും ചട്ടങ്ങളും നടപ്പാക്കുകയും ചെയ്തിരുന്നു, ഈ വർഷങ്ങളിൽ തന്നെ ജർമനിയുൾപ്പെട്ട യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ.
ഉപരോധം കടുക്കുന്തോറും അതിനെ മറികടക്കാനുള്ള വഴികളും കണ്ടുപിടിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുയല്ലാതെ മാർഗമില്ലാതിരുന്ന ഇറാൻ, വ്യോമയാന മേഖലയിൽ അങ്ങിനെ കണ്ടെത്തിയ മാർഗമാണ്, പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്ന് ആഗോള സെക്കൻഡ്ഹാൻഡ് വിമാന മാർക്കറ്റിലെത്തുന്ന വിമാനങ്ങൾ രണ്ടോ മൂന്നോ ഇടനിലക്കാർവഴി സ്വന്തമാക്കുക എന്നത്.
അമേരിക്കയുടെ സാമ്പത്തിക ഉപരോധം നടപ്പാക്കുന്നതിനായി യുഎസ് ട്രഷറി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ (ഒഎഫ്എസി) ഈ വിമാന കൈമാറ്റം അറിഞ്ഞ് പൊട്ടിത്തെറിക്കുകയും അതിവിപുലമായ അന്വേഷണം നടത്തുകയും ചെയ്തു. എന്നിട്ടും ഇപ്പോഴും ഒരു രേഖകളിലും വിമാനം ജർമനിയിൽനിന്ന് വാങ്ങിയ കമ്പനിയുടെയോ അവർ മറിച്ചുവിറ്റ കമ്പനിയുടെയോ ആ കമ്പനിയിൽനിന്ന് മാഹാൻ എയർ വാങ്ങിയതിന്റെയോ ഒരു വിശദാംശങ്ങളുമില്ല! ഇത്തരം ഇടപാടുകളുടെ രഹസ്യാത്മകത എത്രത്തോളമുണ്ട് എന്നതിന്റെ തെളിവ്!
Tags : Secret brokers airline industry sunday deepika