National
ന്യൂഡൽഹി: വിലക്കയറ്റം ഇപ്പോഴത്തേതുപോലെ മുന്പൊരിക്കലും കുറഞ്ഞിട്ടില്ലെന്നും രാജ്യത്തു പണപ്പെരുപ്പ പ്രതിസന്ധിയില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. തൊഴിലില്ലായ്മ വളർച്ച യുപിഎ കാലത്തെ കഥയായിരുന്നുവെന്നും രാജ്യസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്നലെ നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു.
കേരളമടക്കം ഏതെങ്കിലുമൊരു സംസ്ഥാനത്തിനോ പദ്ധതിക്കോ ഫണ്ട് നിഷേധിക്കുകയോ നിർത്തുകയോ ചെയ്യുന്നില്ലെന്ന് നിർമല പറഞ്ഞു. കേന്ദ്രത്തിന്റെ ഫണ്ടുകൾ ഒരു സൗജന്യ പണ ശേഖരമല്ല. ഫണ്ട് വെട്ടിക്കുറയ്ക്കുകയല്ല, നികുതിദായകരുടെ പണത്തിലെ ഓരോ രൂപയും ഉത്തരവാദിത്വപൂർവം വിതരണം ചെയ്യുകയാണ്.
ചെലവുകളിൽ സുതാര്യത ഉറപ്പാക്കി. യഥാർഥത്തിൽ ഫണ്ട് ചെലവഴിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാതെയാണ് മുൻകാലങ്ങളിൽ ട്രഷറിയിൽനിന്നു പണം പുറത്തേക്കു തള്ളിയിരുന്നതെന്ന് മന്ത്രി ആരോപിച്ചു.
അടിസ്ഥാനതല ആവശ്യകതകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ടുകൾ നൽകുന്നതെന്ന് നിർമല അവകാശപ്പെട്ടു. വർധിച്ചുവരുന്ന രാജ്യത്തിന്റെ കടബാധ്യതയിൽ കോണ്ഗ്രസ് മുതലക്കണ്ണീർ പൊഴിക്കുകയാണെന്നും നിർമല ആരോപിച്ചു.
Business
ന്യൂഡൽഹി: ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് വർധിച്ചു. 2025 ഡിസംബറിൽ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 1.33 ശതമാനമായി ഉയർന്നു. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണിത്.
പേഴ്സണൽ കെയർ ഉത്പന്നങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, മുട്ട, സുഗന്ധവ്യഞ്ജനങ്ങൾ, പയറുവർഗങ്ങൾ എന്നിവയിലുണ്ടായ വില വർധനയാണ് പണപ്പെരുപ്പം ഉയരാനിടായാക്കിയത്. നവംബറിലെ പണപ്പെരുപ്പ നിരക്കിനെ അപേക്ഷിച്ച് ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പണപ്പെരുപ്പ നിരക്ക് ഡിസംബറിൽ ഉയർന്നു.
ഗ്രാമമേഖലയിൽ 0.76 ശതമാനമായി ഉയർന്നപ്പോൾ നഗരമേഖലയിൽ 2.03 ശതമാനത്തിലെത്തി.
നവംബറിൽ 0.71 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ഡിസംബറിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നെങ്കിലും കഴിഞ്ഞ ആറു മാസത്തിൽ അഞ്ചിലും ഉപഭോക്തൃവില സൂചികകയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള 2-6 ശതമാനം എന്ന പരിധിയുടെ താഴെയുള്ള (രണ്ടു ശതമാനം) എന്ന പരിധിക്ക് താഴെ തന്നെയാണ്. തുടർച്ചയായ നാലാം മാസമാണ് ഈ നിരക്കിൽ തുടരുന്നത്. 2025ൽ ശരാശരി 2.2 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.
ഭക്ഷ്യസാധനങ്ങൾക്കുണ്ടായ വിലക്കുറവാണ് ഇതിനു കാരണമായത്. തുടർച്ചയായ ഏഴാം മാസവും ഭക്ഷ്യസാധനങ്ങളുടെ വിലയിടിവ് തുടർന്നു.
2024 ഡിസംബറിനെ അപേക്ഷിച്ച് 2025 ഡിസംബറിലെ ഭക്ഷ്യ വില സൂചിക അടിസ്ഥാനമാക്കിയുള്ള വാർഷിക പണപ്പെരുപ്പ നിരക്ക് -2.71% ആണ്. നവംബറിൽ -3.9 ആയിരുന്നു. ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും പണപ്പെരുപ്പ നിരക്കുകൾ യഥാക്രമം -3.08% ഉം -2.09% ഉം ആണ്.
വിലക്കയറ്റത്തോതിൽ കേരളം മുന്നിൽ തന്നെ
രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 12-ാം മാസവും കേരളം മുന്നിൽതന്നെ. കേരളത്തിൽ പണപ്പെരുപ്പ നിരക്ക് 9.49 ശതമാനമാണ്. നവംബറിലെ 8.27 ശതമാനത്തിൽ നിന്നാണ് കുതിച്ചുകയറ്റം. രണ്ടാമതുള്ള കർണാടകയിൽ 2.99 ശതമാനമേയുള്ളൂ. ആന്ധ്രാപ്രദേശ് (2.71%), തമിഴ്നാട് (2.67 %), ജമ്മു കാഷ്മീർ (2.26%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നിൽ.