ന്യൂഡൽഹി: ഇന്ത്യയിൽ മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 42 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഏപ്രിലിൽ 8.3 ശതമാനമാണ് ഇന്ത്യയിൽ ഡബ്ല്യുപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.
മാർച്ചിലെ 3.88 ശതമാനത്തിൽനിന്ന് വൻ കുതിച്ചുചാട്ടമാണിത്. പശ്ചിമേഷ്യൻ പ്രതിസന്ധിയും അതിനെത്തുടർന്ന് ഇന്ധനത്തിലും ഊർജത്തിലും ക്രൂഡ് ഓയിലിലുമുണ്ടായിട്ടുള്ള വില വർധനയും കൂടിയ പണപ്പെരുപ്പത്തിനു കാരണമായി.
പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും ക്രൂഡ് ഓയിൽ നിരക്കിലുണ്ടാക്കിയിട്ടുള്ള വൻ വർധനയാണ് പണപ്പെരുപ്പത്തിന്റെ ഏറ്റവും പ്രധാന കാരണം.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ക്രൂഡ് പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്റെയും പണപ്പെരുപ്പം മാർച്ചിലെ 35.98 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 67.18 ശതമാനത്തിലേക്കാണു കുതിച്ചത്.
ക്രൂഡ് പെട്രോളിയത്തിന്റെ മാത്രം പണപ്പെരുപ്പം 51.57 ശതമാനത്തിൽനിന്ന് 88.06 ശതമാനത്തിലേക്ക് ഉയർന്നു.
ഇന്ധന-ഊർജ വിഭാഗത്തിലാകട്ടെ പണപ്പെരുപ്പം 1.05 ശതമാനത്തിൽനിന്ന് 24.71 ശതമാനത്തിലേക്കാണ് വർധിച്ചത്. കെമിക്കൽ ഉത്പന്നങ്ങൾ, അടിസ്ഥാന ലോഹങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ വില വർധന കാരണം നിർമാണ മേഖലയിലെ പണപ്പെരുപ്പം മാർച്ചിലെ 3.39 ശതമാനത്തിൽനിന്ന് 4.62 ശതമാനമായും ഉയർന്നിട്ടുണ്ട്.
ഇന്ധന ഉത്പാദന മേഖലകളിൽ വൻ തോതിലുള്ള പണപ്പെരുപ്പമുണ്ടായിട്ടുണ്ടെങ്കിലും ഭക്ഷ്യവിലകളിൽ അധികം വർധനയുണ്ടായിട്ടില്ല. മുൻ മാസത്തെ 1.81 ശതമാനത്തിൽനിന്ന് 2.31 ശതമാനമായാണ് ഭക്ഷ്യമേഖലയിൽ ഏപ്രിലിലുണ്ടായിട്ടുള്ള പണപ്പെരുപ്പം.
Tags : India wholesale inflation price WPI