Viral
സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടി സാഹസിക പ്രകടനങ്ങളും വിചിത്രമായ പ്രവർത്തികളും കാട്ടിക്കൂട്ടുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തർപ്രദേശ് പോലീസ്.
ആഗ്രയിൽ പൊതുഗതാഗതം തടസപ്പെടുത്തി റീൽസ് ചിത്രീകരിച്ച രണ്ട് യുവാക്കൾക്കെതിരെ പോലീസ് ഇപ്പോൾ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്.
വഴിയിൽ ഓടിക്കൊണ്ടിരുന്ന ബസ് തടഞ്ഞുനിർത്തി അതിന് മുന്നിൽ പുഷ്-അപ് എടുത്ത യുവാവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്.
റോഡിന് നടുവിൽ ബസ് തടഞ്ഞ യുവാവ് അതിന് മുന്നിൽ വ്യായാമം ചെയ്യുകയും കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇത് മൊബൈലിൽ പകർത്തുകയുമായിരുന്നു.
ഈ സമയമത്രയും ബസ് ഡ്രൈവർക്കും മറ്റ് യാത്രക്കാർക്കും റോഡിൽ കാത്തുനിൽക്കേണ്ടി വന്നു. മറ്റ് വാഹനങ്ങളുടെ യാത്രയ്ക്കും ഇത് തടസമുണ്ടാക്കി.
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പ്രവണതകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യുപി പോലീസ് അന്വേഷണം ആരംഭിക്കുകയും യുവാക്കളെ കണ്ടെത്തുകയുമായിരുന്നു.
ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പൊതുശല്യം ഉണ്ടാക്കിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ഈ വീഡിയോ പങ്കുവെച്ചുകൊണ്ട്, ഇത്തരം പ്രവർത്തികൾ ഗുരുതരമായ നിയമനടപടികൾ ക്ഷണിച്ചുവരുത്തുമെന്ന് പോലീസ് പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.
വൈറലാകാൻ വേണ്ടി സ്വന്തം ജീവനോ മറ്റുള്ളവരുടെ സുരക്ഷയോ പണയപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പോലീസ് വ്യക്തമാക്കി.
Viral
വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ അപ്രതീക്ഷിതമായി എത്തിയ 'മഞ്ജു വാര്യരെ' കണ്ടു അക്ഷരാർഥത്തിൽ അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ.
നീല സാരിയുടുത്ത്, കൂളിംഗ് ഗ്ലാസും ഷൂസും ധരിച്ച് സ്റ്റാൻഡിലൂടെ ഓടിനടന്ന് നൃത്തം ചെയ്യുന്ന യുവാവിന്റെ വീഡിയോ വെറും മൂന്ന് ദിവസം കൊണ്ട് 28 മില്യണിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.
യെദുകൃഷ്ണ, ജിസ്മോൻ സജി, ജിത്തു സജി, കിരൺ റാഫേൽ എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ തരംഗമായി മാറിക്കഴിഞ്ഞു.
കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ 'കൈതപ്പുവിൻ' എന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് യുവാക്കളുടെ ഈ രസകരമായ പ്രകടനം.
മഞ്ജു വാര്യരുടെ വേഷപ്പകർച്ചയിലെത്തിയ യുവാവിനൊപ്പം മോഹൻലാലിന്റെ ലുക്കിൽ മറ്റൊരു യുവാവും ചേർന്നതോടെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് ഒരു സിനിമാ സെറ്റായി മാറി. സ്കൂൾ കുട്ടികളും യാത്രക്കാരും നിറഞ്ഞുനിൽക്കുന്ന പൊതുമധ്യത്തിൽ യാതൊരു മടിയുമില്ലാതെയാണ് ഇവർ ചുവടുവെച്ചത്.
പെട്ടെന്നുണ്ടായ ഈ കാഴ്ച കണ്ടു പലരും അമ്പരന്നെങ്കിലും, ചിരിയോടെയും കൗതുകത്തോടെയുമാണ് അവിടെയുണ്ടായിരുന്നവർ ഈ പ്രകടനത്തെ വരവേറ്റത്. 'മഞ്ജു വാര്യരെ പോലെ തോന്നിയോ, എങ്കിൽ അല്ല.
വടക്കാഞ്ചേരിക്കാർ മടിച്ചു നിൽക്കാതെ കടന്നുവരൂ' എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് നിറയുന്നത്.
ഇത്രയും ആളുകൾക്കിടയിൽ ഇത്തരമൊരു പ്രകടനം കാഴ്ചവെക്കാൻ കാണിച്ച ആത്മധൈര്യത്തെ പലരും വാനോളം പുകഴ്ത്തുന്നുണ്ട്. ഇത് വെറും തൊലിക്കട്ടിയല്ല, കോൺക്രീറ്റ് കരുത്തുള്ള ആത്മവിശ്വാസമാണെന്നാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്.
ജീവിതത്തിലെ പലവിധ പ്രയാസങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നവർക്ക് ഒരു നിമിഷത്തെ ചിരി നൽകാൻ ഈ യുവാക്കൾക്ക് സാധിച്ചു എന്നതും അഭിനന്ദനാർഹമാണ്.
ഇതിനിടയിൽ, സാരിയുമുടുത്ത് ബസ് സ്റ്റാൻഡിലൂടെയുള്ള യുവാവിന്റെ ഓട്ടത്തെ പട്ടി ഓടിച്ചതാണെന്ന് കരുതിപ്പോയി എന്ന് തമാശ രൂപേണ കുറിച്ചവരുമുണ്ട്.
മുൻപും സമാനമായ രീതിയിലുള്ള പബ്ലിക് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ സുഹൃത്ത് സംഘം, പുതിയ വീഡിയോയിലൂടെ തങ്ങളുടെ പ്രശസ്തി പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.
Viral
രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ അലീല ഫോർട്ട് ബിഷൻഗഢിൽ വെച്ച് നടന്ന ഒരു അപൂർവ്വ വിവാഹ നിമിഷമാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത്.
ശുഭ് എന്ന ഇന്ത്യൻ യുവാവും വിദേശിയായ ലിസയും തമ്മിലുള്ള വിവാഹത്തിനിടയിൽ ആചാരങ്ങളിൽ സംഭവിച്ച ചെറിയൊരു പിഴവാണ് ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. സാധാരണയായി ഹിന്ദു വിവാഹങ്ങളിൽ വധുവും വരനും പരസ്പരം മാല അണിയിക്കുന്ന 'വരമാല' ചടങ്ങ് വളരെ പ്രധാനപ്പെട്ടതാണ്.
ഈ വിവാഹത്തിൽ മാലകൾ വേദിയിൽ എത്തിക്കാനുള്ള ചുമതല രണ്ട് കൊച്ചു കുട്ടികൾക്കായിരുന്നു. പാശ്ചാത്യ വിവാഹങ്ങളിൽ മോതിരം കൊണ്ടുപോകുന്ന കുരുന്നുകളെപ്പോലെ മാല വധൂവരന്മാർക്ക് കൈമാറാനായിരുന്നു അവർക്ക് ലഭിച്ച നിർദ്ദേശം.
എന്നാൽ ഇന്ത്യൻ വിവാഹ രീതികളെക്കുറിച്ച് ധാരണയില്ലാത്ത കുട്ടികൾ മാല വധൂവരന്മാർക്ക് നൽകുന്നതിന് പകരം അവരുടേതായ രീതിയിൽ ചടങ്ങ് പൂർത്തിയാക്കി. മറ്റൊന്നുമല്ല, ആ മനോഹരമായ മാലകൾ അവർ തന്നെ കഴുത്തിൽ അണിയിച്ചു.
കുട്ടികളുടെ ഈ നിഷ്കളങ്കമായ പ്രവർത്തി വേദിയിലുണ്ടായിരുന്ന അതിഥികൾക്കിടയിൽ ചിരി പടർത്തി. എന്നാൽ തമാശ അവിടെയും തീർന്നില്ല. മാല ചാർത്തിക്കഴിഞ്ഞാലുടൻ വധൂവരന്മാരെ ആശീർവദിക്കാനായി പൂമഴ പെയ്യിക്കാൻ തയ്യാറായി നിന്ന സംഘം കൃത്യസമയത്ത് തന്നെ അത് പ്രവർത്തിപ്പിച്ചു.
കുട്ടികൾ മാലയിട്ട ആ സെക്കൻഡിൽ തന്നെ ആവേശത്തോടെ പൂക്കൾ താഴേക്ക് പതിച്ചു. ആചാരം പാളിയെങ്കിലും കുട്ടികൾക്ക് ലഭിച്ച ഈ രാജകീയ സ്വീകരണം വീഡിയോയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ രസകരമായ നിരവധി അഭിപ്രായങ്ങളാണ് ഉയർന്നുവരുന്നത്. വിദേശ രാജ്യങ്ങളിൽ അതിഥികളെ ഹാരമണിയിച്ചു സ്വീകരിക്കുന്നത് കണ്ട് ശീലിച്ച കുട്ടികൾ ഇതൊരു ആദരവാണെന്ന് കരുതിക്കാണും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ആചാരങ്ങൾ തെറ്റിയെങ്കിലും ഒട്ടും കൃത്രിമത്വമില്ലാത്ത ആ നിമിഷങ്ങൾ കാണാൻ നല്ല രസമാണെന്നും നിരവധി പേർ കുറിച്ചു. വിവാഹത്തിന്റെ ഗൗരവത്തെ ഒരു നിമിഷം കൊണ്ട് ആനന്ദമാക്കി മാറ്റിയ ആ കുരുന്നുകളുടെ പ്രവർത്തി ഇപ്പോൾ ലോകമെമ്പാടുമുള്ള മലയാളികൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുത്തിരിക്കുകയാണ്.