ചെന്നൈ: മെഡിക്കൽ പ്രവേശത്തിനുള്ള നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ നിതി ആയോഗ് യോഗത്തിലാണ് വിജയ് ആവശ്യമറിയിച്ചത്. സംസ്ഥാനത്തിന് കിട്ടാനുള്ള വിദ്യാഭ്യാസ വിഹിതം ഉടൻ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ജോസഫ് വിജയ് ആവശ്യപ്പെട്ടു. കൂടാതെ തമിഴ്നാടിന്റെ രണ്ടാമത്തെ എയിംസ് കോയമ്പത്തൂരിൽ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കാനുള്ള 3,284 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റ് ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ തമിഴ്നാടിനെ അനുവദിക്കണമെന്ന ദീർഘകാല ആവശ്യം വിജയ് പ്രധാനമന്ത്രിക്കു മുന്നിൽവച്ചു.
2017ൽ കേന്ദ്രം നീറ്റ് നിർബന്ധമാക്കുന്നതു വരെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നൂ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനം. തമിഴ്നാട്ടിലെ വിദ്യാർഥികൾക്ക് നീറ്റ് യോഗ്യത പരിഗണിക്കാതെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ അനുവദിക്കുന്ന ബിൽ നിയമസഭ രണ്ടുതവണ പാസാക്കി അയച്ചെങ്കിലും ഇതുവരെ അതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.