National
ഭോപ്പാൽ: മധ്യപ്രദേശിൽ അപകടത്തിൽ ഗുരുതര പരിക്കേറ്റ മാധ്യമപ്രവർത്തകൻ ചികിത്സയ്ക്കിടെ മരിച്ചു. "സ്വർൺ മംഗളം' മാസികയുടെ എഡിറ്ററായ ദീപക് സോണി ആണ് മരിച്ചത്.
റെയ്സണിൽ ഒരു കാർഷിക മേളയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ദീപക്കിന് പരിക്കേറ്റിരുന്നു.
അപകടം നടന്നയുടനെ ദീപക് സോണിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മികച്ച ചികിത്സയ്ക്കായി ഭോപ്പാലിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും ആംബുലൻസ് ലഭ്യമായില്ല. പിന്നീട് സ്വകാര്യ വാഹനത്തിലാണ് ദീപക്കിനെ ആശുപത്രിയിലെത്തിച്ചത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവരുൾപ്പെടെ മുതിർന്ന രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത കാർഷിക പരിപാടിയുമായി ബന്ധപ്പെട്ട വിഐപി ഡ്യൂട്ടികൾക്കായി ജില്ലാ ആശുപത്രിയിലെ ആംബുലൻസുകൾ വിന്യസിച്ചിരുന്നുവെന്നും ഇതുകാരണമാണ് തങ്ങൾക്ക് ആംബുലൻസ് ലഭ്യമാകാതിരുന്നതെന്നും ദീപക്കിന്റെ കുടുംബം ആരോപിച്ചു.
എല്ലാ ആംബുലൻസുകളും വിഐപി ഡ്യൂട്ടിക്കായി വിന്യസിച്ചുവെന്നും ബദൽ സംവിധാനം ഏർപ്പെടുത്താൻ കഴിയില്ലെന്നും സിവിൽ സർജൻ യശ്പാൽ ബലിയാൻ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
റെയ്സണിലെ മാധ്യമപ്രവർത്തകർ കളക്ടർ മുഖേന മുഖ്യമന്ത്രിക്ക് പരാതി നൽകി. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
NRI
മുംബൈ: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന് മുംബൈയിൽ തുടക്കമായി. കേരളത്തിൽ നിന്നുള്ള പ്രമുഖ, അച്ചടി ദൃശ്യ മാധ്യമങ്ങളിൽ നിന്നുള്ള 10 മാധ്യമപ്രവർത്തകർ അടങ്ങുന്നതാണ് സംഘം.
പിഐബി കൊച്ചി ഡയറക്ടർ ധന്യ സനലിന്റെ നേതൃത്വത്തിലാണ് പര്യടനം നടത്തുന്നത്. മുംബൈ വിമാനത്താവളത്തിൽ എത്തിയ സംഘത്തെ പരമ്പരാഗത ഖൺ തൊപ്പി അണിയിച്ച് പിഐബി മുംബൈ പ്രതിനിധികൾ സ്വീകരിച്ചു.
തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) സംഘം സന്ദർശിച്ചു. എൻഎസ്ഇ എംഡിയും സിഇഒയുമായ ആശിഷ്കുമാർ ചൗഹാനുമായി സംഘം കൂടിക്കാഴ്ച നടത്തി. എൻഎസ്ഇ ചീഫ് ഇക്കണോമിസ്റ്റ് തീർഥങ്കർ പട്നായിക്കുമായി മാധ്യമ പ്രവർത്തകർ സംവദിച്ചു.
രാജ്യത്തെ പ്രമുഖ തുറമുഖമായ ജവഹർലാൽ നെഹ്റു പോർട്ട് അഥോറിറ്റി, യുനസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട എലഫന്റാ ഗുഹകള്‍, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ, മുംബൈ മെട്രോപൊളിറ്റൻ മേഖല വികസന അഥോറിറ്റി, കേന്ദ്ര ആണവോർജ വകുപ്പിന്റെ കീഴിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടിഐഎഫ്ആർ), നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ, നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ്, മുംബൈയിലെ ഗാന്ധിജിയുടെ വസതിയായ മണി ഭവൻ, ഭൂഗർഭ ബങ്കർ മ്യൂസിയം എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തും.
കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് മുംബൈയുടെ വികസനത്തെയും പൈതൃകത്തെയും കുറിച്ച് നേരിട്ട് ഉൾക്കാഴ്ച നൽകുന്നതാണ് മാധ്യമ പര്യടനം. പര്യടനം വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കും.
Kerala
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോയിലെ കാമറാമാൻ ജെ.ബി. ജ്യോതിഷ്(27)ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പാളയം ബേക്കറി ജംഗ്ഷന് സമീപം അപകടത്തിൽ ഗുരുതര പരിക്കേറ്റ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് മ്യൂസിയം പോലീസ് പറഞ്ഞു. ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകുന്നതിനിടെയിലാണ് അപകടമുണ്ടായത്. പോലീസ് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: രാജ്യം 2005ൽ പത്മഭൂഷണ്‍ നൽകി ആദരിച്ച മുതിർന്ന മാധ്യമപ്രവർത്തകനും 22 വർഷം ബിബിസിയുടെ ഡൽഹി ബ്യൂറോ ചീഫുമായിരുന്ന മാർക്ക് ടുള്ളി (90) അന്തരിച്ചു. നീണ്ട കാലം ബിബിസിയുടെ ഇന്ത്യയിൽനിന്നുള്ള ശബ്ദമായിരുന്നു ടുള്ളി.
1935 ഒക്ടോബറിൽ കോൽക്കത്തയിൽ ജനിച്ച ബ്രിട്ടീഷ് വംശജനായ ടുള്ളി ‘നോ ഫുൾ സ്റ്റോപ്പ്സ് ഇൻ ഇന്ത്യ’, ‘ഇന്ത്യ ഇൻ സ്ലോ മോഷൻ’, ‘ദി ഹാർട്ട് ഓഫ് ഇന്ത്യ’ തുടങ്ങി ഇന്ത്യയെ സംബന്ധിക്കുന്ന നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം, ഭോപ്പാൽ വാതകദുരന്തം, ബാബ്റി മസ്ജിദ് തകർക്കൽ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തുടങ്ങി ഇന്ത്യൻ ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ലോകരാജ്യങ്ങൾക്കു മുന്നിൽ എത്തിച്ച വ്യക്തിയാണദ്ദേഹം. 2001ൽ ലണ്ടൻ സ്വദേശിനി മാർഗരറ്റിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ നാലു മക്കളുണ്ട്. ഇന്ത്യയിൽ വനിതാ സുഹൃത്ത് ജിലിയാൻ റൈറ്റിനൊപ്പമായിരുന്നു കഴിഞ്ഞുവന്നത്.
ബ്രിട്ടീഷ് ഭരണകാലത്തു ജനിച്ച ടുള്ളിയുടെ പിതാവ് ബ്രിട്ടീഷുകാരനും വ്യാപാരിയുമായിരുന്നു. അമ്മ ബംഗാൾ സ്വദേശിനിയായിരുന്നതിനാൽ ചെറുപ്പത്തിലേ ടുള്ളി ഹിന്ദിയിൽ പ്രാവീണ്യം നേടി. ഒന്‍പതാം വയസിൽ ബ്രിട്ടനിലേക്കു പോയ ടുള്ളി കേംബ്രിജ് സർവകലാശാലയിൽനിന്ന് ചരിത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം പൂർത്തിയാക്കി 1956ൽ ഇന്ത്യയിൽ തിരിച്ചെത്തി. ബിബിസി അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിട്ടാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽനിന്ന് പുറത്താക്കിയെങ്കിലും ഒന്നര വർഷത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം ബിബിസിയുടെ ബ്യൂറോ ചീഫ് എന്ന പദവി ഏറ്റെടുത്തു. 1994ൽ അദ്ദേഹം ബിബിസിയിൽനിന്ന് രാജിവച്ചു.
International
കയ്റോ: ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം. ബുധനാഴ്ച ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തിയ വെടിവയ്പ്പിൽ രണ്ട് കുട്ടികളും മൂന്ന് മാധ്യമപ്രവർത്തകരും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ.
മധ്യഗാസയിലൂടെ കാറിൽ സഞ്ചരിച്ചിരുന്ന മൂന്ന് മാധ്യമപ്രവർത്തകരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാലസ്തീൻകാർ തങ്ങിയിരുന്ന വാസസ്ഥലങ്ങളെ കുറിച്ച് റിപ്പോർട്ട് തയാറാക്കാൻ പോയവരാണ് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ.
ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഈജിപ്ഷ്യൻ കമ്മിറ്റിയാണ് മാധ്യമപ്രവർത്തകരുടെ യാത്രയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നത്. ഇവരുടെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്.
എന്നാൽ വിഷയത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈന്യത്തിന് പ്രതിസന്ധിയായിരുന്ന പാലസ്തീൻ ഭീകരനെ കൊലപ്പെടുത്തിയെന്ന് മാത്രമാണ് ഇസ്രായേൽ സൈന്യത്തിന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: കലാകൗമുദി, മലയാളം വാരികകളുടെ പത്രാധിപരും സാഹിത്യകാരനും ചലച്ചിത്ര നിരൂപകനും തിരക്കഥാകൃത്തുമായിരുന്ന എസ്. ജയചന്ദ്രന് നായരുടെ സ്മരണാര്‍ഥം എസ്ജെ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ എസ്. ജയചന്ദ്രന് നായര്‍ പുരസ്കാരം മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എന്‍.ആര്.എസ്. ബാബുവിന്.
ജനുവരി രണ്ടിന് വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം പ്രസ് ക്ലബ് ടിഎന്‍ജി ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രശസ്ത ചിത്രകാരന് ബി.ഡി. ദത്തന് പുരസ്കാരം സമര്‍പ്പിക്കും.
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.ജി. രാധാകൃഷ്ണന് പ്രഥമ ജയചന്ദ്രന് നായര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
Kerala
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ ജി. വിനോദ്(54) അന്തരിച്ചു. മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം പിന്നീട് നടക്കും.
മെഡിക്കൽ കോളേജ് മുറിഞ്ഞപാലം ശാരദ നിവാസിൽ പരേതനായ ഗോപിനാഥ പണിക്കരുടെയും രമാദേവിയുടെയും മകനാണ്. ആഭ്യന്തര വകുപ്പും പോലീസുമായി ബന്ധപ്പെട്ട് മികച്ച അന്വേഷണാത്മക റിപ്പോർട്ടുകളും ശ്രദ്ധേയമായ സ്കൂപ്പുകളും ജി. വിനോദിന്റേതായി പുറത്തുവന്നിട്ടുണ്ട്.
മികച്ച റിപ്പോർട്ടിംഗിനും അന്വേഷണാത്മക വാർത്തകൾക്കും സംസ്ഥാന സർക്കാരിന്റെയും പ്രസ് അക്കാദമിയുടെയും മുംബൈ പ്രസ് ക്ലബിന്റെയും തിരുവനന്തപുരം പ്രസ് ക്ലബിന്റെയും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ ആണ് ഭാര്യ.