ചിറ്റൂർ: ആന്ധ്രാപ്രദേശിൽ മാധ്യമപ്രവർത്തകനെ അജ്ഞാതസംഘം കുത്തിക്കൊന്നു. എബിഎൻ ആന്ധ്ര ജ്യോതി എന്ന മാധ്യമസ്ഥാപനത്തിലെ റിപ്പോർട്ടർ ജഗൻമോഹൻ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.
ചിറ്റൂരിലെ വി കോട്ട പട്ടണത്തിലാണ് സംഭവം. പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവർത്തകനെ ബൈക്കിലെത്തിയ അജ്ഞാതസംഘം പിന്തുടർന്ന് ആക്രമിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ പിടികൂടി കുത്തിക്കൊല്ലുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ചുതന്നെ ജഗൻമോഹൻ റെഡ്ഡി മരിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും തൊഴിൽപരമോ വ്യക്തി വൈരാഗ്യമോ ആകാം കാരണമെന്നും പോലീസ് പ്രതികരിച്ചു.
പ്രതികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരുടെ കൂട്ടായ്മകൾ രംഗത്തെത്തി. ജഗൻമോഹൻ റെഡ്ഡിയുടെ കൊലപാതകം സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതിന്റെ തെളിവാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രംഗത്തെത്തി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Tags : Andhra Pradesh Journalist Stabbed Death