ഭോപ്പാൽ: മധ്യപ്രദേശിൽ അപകടത്തിൽ ഗുരുതര പരിക്കേറ്റ മാധ്യമപ്രവർത്തകൻ ചികിത്സയ്ക്കിടെ മരിച്ചു. "സ്വർൺ മംഗളം' മാസികയുടെ എഡിറ്ററായ ദീപക് സോണി ആണ് മരിച്ചത്.
റെയ്സണിൽ ഒരു കാർഷിക മേളയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ദീപക്കിന് പരിക്കേറ്റിരുന്നു.
അപകടം നടന്നയുടനെ ദീപക് സോണിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മികച്ച ചികിത്സയ്ക്കായി ഭോപ്പാലിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും ആംബുലൻസ് ലഭ്യമായില്ല. പിന്നീട് സ്വകാര്യ വാഹനത്തിലാണ് ദീപക്കിനെ ആശുപത്രിയിലെത്തിച്ചത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവരുൾപ്പെടെ മുതിർന്ന രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത കാർഷിക പരിപാടിയുമായി ബന്ധപ്പെട്ട വിഐപി ഡ്യൂട്ടികൾക്കായി ജില്ലാ ആശുപത്രിയിലെ ആംബുലൻസുകൾ വിന്യസിച്ചിരുന്നുവെന്നും ഇതുകാരണമാണ് തങ്ങൾക്ക് ആംബുലൻസ് ലഭ്യമാകാതിരുന്നതെന്നും ദീപക്കിന്റെ കുടുംബം ആരോപിച്ചു.
എല്ലാ ആംബുലൻസുകളും വിഐപി ഡ്യൂട്ടിക്കായി വിന്യസിച്ചുവെന്നും ബദൽ സംവിധാനം ഏർപ്പെടുത്താൻ കഴിയില്ലെന്നും സിവിൽ സർജൻ യശ്പാൽ ബലിയാൻ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
റെയ്സണിലെ മാധ്യമപ്രവർത്തകർ കളക്ടർ മുഖേന മുഖ്യമന്ത്രിക്ക് പരാതി നൽകി. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
Tags : Madhya Pradesh Journalist death Ambulance