Kerala
കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ നിലപാട് സുതാര്യമാകണണമെന്നും ബന്ധപ്പെട്ട പ്രതിനിധികളുമായി ആലോചനായോഗം വിളിക്കണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു.
കമ്മീഷൻ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് അടിയന്തരമായി പ്രസിദ്ധീകരിക്കണം. വിഷയത്തിൽ ക്രൈസ്തവസംഘടനാ നേതാക്കളുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടന്നിട്ടില്ല. ക്രൈസ്തവരുടെ, പ്രത്യേകിച്ച് ദളിത് ക്രൈസ്തവർ, മത്സ്യത്തൊഴിലാളികൾ, മലയോര കർഷകർ എന്നിവരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷൻ സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചിട്ട് മൂന്നുവർഷം പിന്നിടുന്നു. കമ്മീഷന്റെ 502 ശിപാർശകളിൽ 202 എണ്ണം നടപ്പിലാക്കിയതായി ന്യൂനപക്ഷ മന്ത്രി നിയമസഭയിൽ അവകാശപ്പെടുന്നു. ഇവ ഏതെല്ലാമെന്ന് മന്ത്രി വെളിപ്പെടുത്തണം.
മുഖ്യമന്ത്രിയും മന്ത്രിമാരും ഇതുസംബന്ധിച്ച് വ്യത്യസ്തമായ അവകാശവാദങ്ങളാണ് ഉയർത്തുന്നത്. കേരളത്തിലെ ലത്തീൻ കത്തോലിക്കരും ഇതര ക്രൈസ്തവസമൂഹങ്ങളും നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരനിർദേശങ്ങൾ കമ്മീഷൻ സമർപ്പിച്ചിട്ടുണ്ടെന്നും കെആർഎൽസിസി വ്യക്തമാക്കി.
എറണാകുളത്ത് നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി റവ. ഡോ. ജിജു ജോർജ് അറക്കത്തറ, കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെസിവൈഎം ലാറ്റിൻ പ്രസിഡന്റ് പോൾ ജോസ്, കെഎൽസിഡബ്ല്യുഎ പ്രസിഡന്റ് ഷേർളി സ്റ്റാൻലി തുടങ്ങിയവർ പ്രസംഗിച്ചു.
കെആർഎൽസിസിയുടെ രജതജൂബിലി ആഘോഷങ്ങൾ മേയ് 17ന് ഉദ്ഘാടനം ചെയ്യും. 23ന് ലത്തീൻ കത്തോലിക്ക മഹാസംഗമത്തോടെ സമാപിക്കും.
ലത്തീൻ കത്തോലിക്ക ജനസമൂഹത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി ദശവത്സര പദ്ധതിക്കും കെആർഎൽസിസി രൂപം നൽകുമെന്നും സഭാവക്താവ് ജോസഫ് ജൂഡ് അറിയിച്ചു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കുമെന്ന് കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി).
പ്രശ്നാധിഷ്ഠിത മൂല്യാധിഷ്ഠിത സമദൂരമാണ് പ്രഖ്യാപിത രാഷ്ട്രീയ നയം. എങ്കിലും കേരളത്തിലെ സര്‍ക്കാരിന്റെയും പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നില്‍ ലത്തീന്‍ കത്തോലിക്കാ സമൂഹം നിരന്തരം മുന്നോട്ടു വച്ചിട്ടുള്ള പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിക്കുന്നതില്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ രാഷ്ട്രീയ സമീപനം തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുമെന്ന് കെആര്‍എല്‍സിസിയുടെ 46-ാം ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രസ്താവന വ്യക്തമാക്കി.
കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ ജനസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മുന്നില്‍ നിരന്തരം അവതരിപ്പിച്ചിട്ടുള്ളതാണ്. ലത്തീന്‍ കത്തോലിക്കര്‍, ദളിത് ക്രൈസ്തവര്‍, ആംഗ്ലോ ഇന്ത്യന്‍സ് എന്നീ പ്രധാന സമുദായങ്ങള്‍ ഒന്നുചേരുന്നതാണ് ലത്തീന്‍ കത്തോലിക്കാ സമൂഹം.
കേരളത്തിന്റെ നവോത്ഥാനത്തിനും വിപ്ലവകരമായ മുന്നേറ്റത്തിനും അനന്യമായ സംഭാവനകള്‍ നല്കാന് ലത്തീന്‍ സമൂഹത്തിനു സാധിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളിലും നേതൃത്വത്തിലും അധികാരസ്ഥാനങ്ങളിലും അര്‍ഹമായ പങ്കാളിത്തവും പ്രാതിനിധ്യവും ലത്തീന്‍ കത്തോലിക്കര്‍ക്ക് ലഭിക്കുന്നില്ല എന്നത് ഒരു യഥാര്‍ഥ്യവുമാണ്. ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിലെ 1947 എന്ന വര്‍ഷം ലത്തീന്‍ കത്തോലിക്കരെ സംബന്ധിച്ച് അപ്രസക്തമായതിനാല്‍ ഈ പ്രത്യേക വര്‍ഷം ഒഴിവാക്കി സ്പഷ്ടീകരണം നടത്തണം.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പലതും നടപ്പാക്കിക്കഴിഞ്ഞെന്ന സര്‍ക്കാരിന്റെ അവകാശവാദത്തെ നിരാകരിക്കുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതെ ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ എന്ന തരത്തില്‍ നടപ്പാക്കുന്ന പദ്ധതികളെ സംശയത്തോടെ മാത്രമേ വീക്ഷിക്കാന്‍ കഴിയൂ. ലത്തീന്‍ കത്തോലിക്കാ സമുദായത്തിന് ഭരണത്തില്‍ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പുവരുത്താന്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും തയാറാകണം.
തീരദേശ ഹൈവേയുടെ വിശദമായ പദ്ധതിരേഖ പ്രസിദ്ധീകരിച്ച് തീരദേശ ജനതയുടെ ആശങ്കകള്‍ പരിഹരിക്കണം. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ സമുദായ പ്രാതിനിധ്യത്തെ സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണം. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ അസംബ്ലി ഉത്കണ്ഠ രേഖപ്പെടുത്തി. തോട്ടം മേഖലകളിലെയും മലയോര മേഖലകളിലെയും ആശങ്കകള്‍ പരിഹരിക്കണം. മുനമ്പം പ്രശ്നത്തിനു ശാശ്വത പരിഹാരമുണ്ടാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
ഭിന്നശേഷി നിയമന വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍നിന്ന് എന്‍എസ്എസിന് ലഭിച്ചിട്ടുള്ള അനുകൂലവിധി മറ്റെല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാക്കണം. ലത്തീന്‍ കത്തോലിക്കരുടെ വിദ്യാഭ്യാസ സംവരണം നാലു ശതമാനമായി വര്‍ധിപ്പിക്കണമെന്നും കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു.
രണ്ടു ദിവസമായി എറണാകുളം ആശീര് ഭവനില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ കെആര്‍എല്‍സിബിസി-കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷനായിരുന്നു. രൂപതാതല രാഷ്ട്രീയകാര്യ സമിതി റിപ്പോര്‍ട്ടുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും നടത്തി.
കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ജനറല്‍ അസംബ്ലി പ്രസ്താവന അവതരിപ്പിച്ചു. സെക്രട്ടറി പ്രബലദാസ് മുന്‍ അസംബ്ലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്ക് സമാപന സമ്മേളനത്തില്‍ സ്വീകരണം നല്കി.
Kerala
കൊച്ചി: കേരളത്തിലെ മുസ്ലിംകള്ക്കും ക്രൈസ്തവര്‍ക്കും മതാടിസ്ഥാനത്തില്‍ സാമുദായിക സംവരണം നൽകുന്നുണ്ടെന്ന ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ചെയര്മാന് ഹന്സ്രാജ് അഹാറിന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമെന്നു കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും ലത്തീന്‍ സമുദായ വക്താവുമായ ജോസഫ് ജൂഡ്.
ഭരണഘടനയില്‍ ഒരിടത്തും മതാടിസ്ഥാനത്തിലുള്ള സംവരണത്തെക്കുറിച്ച് പറയുന്നില്ല. ഭരണഘടനപ്രകാരം വിദ്യാഭ്യാസം, ഉദ്യോഗം എന്നീ മേഖലകളില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക ജനവിഭാഗങ്ങള്‍ക്കു മതിയായ പ്രാതിനിധ്യവും നീതിയും ലഭിക്കുന്നതിന് ഏര്പ്പെടുത്തപ്പെട്ടിട്ടുള്ളതാണ് സാമുദായിക സംവരണം. ഇതനുസരിച്ചാണ് രാജ്യത്തെ പട്ടിക ജാതി, പട്ടിക വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കു സാമുദായിക സംവരണം ലഭിച്ചുവരുന്നത്. അല്ലാതെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല സംവരണം ലഭിക്കുന്നത്.
കേരളത്തിലെ ക്രൈസ്തവരില്‍ മുന്നാക്ക ക്രൈസ്തവരും ദളിത് - ആദിവാസി ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക ക്രൈസ്തവരുമുണ്ട്. ഇവരില്‍ മുന്നാക്ക ക്രൈസ്തവര്‍ക്ക് സാമുദായിക സംവരണമില്ല. അവര്‍ക്കു ലഭിക്കുന്നത് ഇഡബ്ല്യുസ് സംവരണമാണ്. ആദിവാസി ക്രൈസ്തവര്‍ക്ക് എസ്ടി സംവരണം ലഭിക്കുന്നുണ്ട്. ഇതര പിന്നാക്ക ക്രൈസ്തവര്‍ക്കാണു ഒബിസി സംവരണം ലഭിക്കുന്നത്. ഇതില്‍ ദളിത് ക്രൈസ്തവർക്കു എസ്സി പദവി ലഭിക്കുന്നതിനുള്ള കേസിന്റെ വിചാരണ സുപ്രീംകോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇത്തരം അടിസ്ഥാനകാര്യങ്ങള്‍ അറിയാത്ത ഒരാളാണു ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ചെയര്‍മാനെന്നു കരുതാനാകില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ മറ്റേതെങ്കിലും ഗൂഢ താത്പര്യങ്ങള്‍ ഉണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജോസഫ് ജൂഡ് പറഞ്ഞു.