Kerala
തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ തല്ലിച്ചതച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെ വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിലും പുനരന്വേഷണം.
കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കോഴിക്കോട് റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മുൻപ് അന്വേഷണം അവസാനിപ്പിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ്. വലിയ വിവാദങ്ങൾക്ക് കാരണമായ കേസിൽ പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇതിന് പിന്നാലെയാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് തെളിയിക്കാൻ ആഭ്യന്തര വകുപ്പിന്റെ നീക്കം.
Kerala
കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയായ്ക്കെതിരെ സിപിഎം വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് കെ.സി.വേണുഗോപാല്‍ എംപി. ഫാത്തിമ തഹ്ലിയയ്ക്കെതിരെ സിപിഎം നടത്തുന്നത് സമാനതകളില്ലാത്ത വര്‍ഗീയ പ്രചാരണമാണ്.
പരാജയ ഭീതി ബാധിച്ച സിപിഎം തീവ്ര വര്‍ഗീയ സംഘടനകളെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് പ്രചാരണം നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഷാഫി പറമ്പിലിന് എതിരെ കാഫിര്‍ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ മറ്റൊരു പതിപ്പാണിത്.
പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞും ജനങ്ങളില്‍ വിദ്വേഷവും വളര്‍ത്തിയും തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന അപകടകരമായ സമീപനമാണ് സിപിഎമ്മിന്റേത്. മത വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ നടപടി ചുടുചോറ് വാരുന്നതിന് തുല്യമാണ്.
സിപിഎമ്മും എല്‍ഡിഎഫും നേരിടുന്ന ആശയ ദാരിദ്ര്യത്തിന്റെയും രാഷ്ട്രീയ പാപ്പരത്തിന്റെയും തെളിവാണിത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സിപിഎമ്മിന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.