Kerala
തിരുവനന്തപുരം: കല്ലമ്പലത്ത് ദേശീയപാത നിർമാണത്തിന് സൂക്ഷിച്ചിരുന്ന വസ്തുക്കൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കടയ്ക്കോട് പാറവിള മാടൻനടയ്ക്ക് സമീപം വിളയിൽ കിഴക്കതിൽ വീട്ടിൽ വിനോദ് ആണ് കേസിൽ പിടിയിലായത്.
പ്രതി വിൽക്കാൻ ശ്രമിച്ച നിർമാണ സാമഗ്രികൾ പരവൂർ കോട്ടുമ്മല്ലിന് സമീപത്തെ ആക്രിക്കടയിൽ നിന്ന് പോലീസ് കണ്ടെടുത്തു. ദേശീയപാത നിർമാണത്തിനായി നാവായിക്കുളം, 28ാം മൈൽ, തട്ടുപാലം എന്നിവിടങ്ങളിലായി സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് പ്രതി മോഷ്ടിച്ചത്.
സ്റ്റീൽ പൈപ്പുകൾ, കമ്പികൾ, ഇരുമ്പ് ഷീറ്റുകൾ എന്നിവ ഉൾപ്പെടെ 1,000 കിലോഗ്രാം നിർമാണ സാമഗ്രികളാണ് വിനോദ് മോഷ്ടിച്ചത്. സ്റ്റോക്കിൽ കുറവ് വന്നതിനെ തുടർന്ന് കരാർ കമ്പനി കല്ലമ്പലം പോലീസിൽ പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിനോദ് കുടുങ്ങിയത്. പെട്ടിഓട്ടോയുമായി എത്തി പാതയോരത്ത് ഇറക്കിവച്ചിരിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച് കൊണ്ടുപോയി വിൽക്കുകയായിരുന്നു ഇയാളുടെ രീതി.
Kerala
തിരുവനന്തപുരം: കല്ലമ്പലം മണമ്പൂർ വലിയവിളയിൽ ജനവാസ മേഖലയിൽ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കില്ലെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ. മനുഷ്യാവകാശ കമ്മീഷനിൽ വലിയവിള സ്വദേശി നൽകിയ പരാതിയെ തുടർന്നാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നിലപാട് വ്യക്തമാക്കിയത്.
ഭാവിയിൽ അപേക്ഷ പരിഗണിക്കുകയാണെങ്കിൽ പരാതിക്കാർക്ക് മുൻകൂട്ടി നോട്ടീസ് നൽകി അവരുടെ ആവശ്യങ്ങൾ പരിഗണിച്ച ശേഷം തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
കല്ലമ്പലം വിദേശമദ്യഷാപ്പ് വലിയവിളയിൽ മാറ്റി സ്ഥാപിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.