കുവൈറ്റ് സിറ്റി: കേന്ദ്ര സർക്കാർ നടപ്പാക്കിയ ഫീസ് വർധനവ് - ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേകിച്ച് പ്രവാസി ഇന്ത്യക്കാർ, കുടിയേറ്റ തൊഴിലാളികൾ, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ എന്നിവർക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
സമാനമായ നിയമപരമായ സേവനങ്ങൾക്ക് നാട്ടിലുള്ള ഇന്ത്യൻ അപേക്ഷകർ നൽകുന്നതിനേക്കാൾ വളരെ ഉയർന്ന ഫീസ് പല വിഭാഗങ്ങളിലും വിദേശത്തുള്ള അപേക്ഷകർ നൽകേണ്ടതുണ്ടെന്ന് ഹർജിയിൽ ബോധിപ്പിക്കുന്നു.
ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ വിവിധ വിഭാഗങ്ങളിലേക്കുള്ള പാസ്പോർട്ട് ഫീസ് ഗണ്യമായി പരിഷ്കരിച്ച 2026ലെ പാസ്പോർട്ട് (ഭേദഗതി) ചട്ടങ്ങളുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തു കൊണ്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ ജോസ് അബ്രഹാം മുഖേന നൽകിയ പൊതുതാത്പര്യ ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി. കെ. ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് നിർദേശിച്ചിട്ടുണ്ട്.
കോടതി നിർദേശത്തെ തുടർന്ന് പ്രവാസികൾക്ക് അനുകൂലമായ സർക്കാർ നിലപാട് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ ഭാരവാഹികളായ ബാബു ഫ്രാൻസീസ്, ബിജു സ്റ്റീഫൻ, ഷൈജിത്ത് എന്നിവർ അറിയിച്ചു.