ന്യൂഡൽഹി: പാർലമെന്റിലെ സഭാ സ്തംഭനം തുടരുന്നതിനിടെ, മണ്ഡല പുനർനിർണയ ബില്ലിലും വനിതാ സംവരണ ഭേദഗതി ബില്ലിലും പ്രതിപക്ഷ സഹകരണം തേടിയെത്തിയ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന്റെ ആവശ്യം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തള്ളി. രാമക്ഷേത്ര നിർമാണ ഫണ്ട് തട്ടിപ്പ് ആരോപണത്തിലും വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിലും ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയുകയും ചർച്ച അനുവദിക്കുകയും ചെയ്യാതെ മറ്റ് സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
മൺസൂൺ സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ തടസപ്പെടുകയാണ്. ചോദ്യോത്തര വേള പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പല ബില്ലുകളും ചർച്ചയില്ലാതെയാണ് പാസാക്കിയത്. തൃണമൂൽ കോൺഗ്രസ്, ശിവസേന (ഉദ്ധവ് വിഭാഗം) എന്നിവയിൽ നിന്നുള്ള എംപിമാരുടെ പിന്തുണയോടെ വിവദപരമായ ഡീലിമിറ്റേഷൻ ബിൽ പാസാക്കിയെടുക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി.
ബഹളവും മുദ്രാവാക്യം വിളികളും ജനാധിപത്യത്തിന് ചേർന്നതല്ലെന്നും സഭയുടെ അന്തസ് ഇടിച്ചുതാഴ്ത്തരുതെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.