Movies
അമ്പതു വർഷം മുമ്പത്തെ ഒരു പത്രവാർത്തയുടെ കട്ടിംഗ് കണ്ടപ്പോൾ നടൻ കുഞ്ചാക്കോ ബോബന് വിസ്മയം. എങ്ങനെ വിസ്മയിക്കാതിരിക്കും പിതാവ് ബോബന്റെയും അമ്മ മോളിയുടെയും വിവാഹ വാർത്തയുടെ പത്ര കട്ടിംഗ് ആണത്. ദീപികയിൽ 1975 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച വാർത്തയുടെ കട്ടിംഗ് ആണ് ദീപികയുടെ ലൈബ്രറിയിൽനിന്നു ചാക്കോച്ചനു വാട്ട്സ് ആപ്പിൽ ലഭിച്ചത്. അപ്രതീക്ഷിതമായ ആ വാർത്തയുടെ കട്ടിംഗ് കണ്ടതും ചാക്കോച്ചൻ വിസ്മയത്തോടെയും കൗതുകത്തോടെയും പ്രതികരിച്ചു. പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെ: ഫിലിം പ്രൊഡ്യൂസർ, ഡയറക്ടർ, സ്റ്റുഡിയോ ഒാണർ ശ്രീ എം. കുഞ്ചാക്കോയുടെ പുത്രനും എക്സൽ ഗ്ലാസിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ ബോബൻ കുഞ്ചാക്കോയും ചാലക്കുടി മാളിയേക്കൽ ശ്രീ ഇട്ടൂപ്പിന്റെ മകൾ മോളിയുമായുള്ള വിവാഹം നവംബർ 5-ാം തീയതി ഉച്ചകഴിഞ്ഞ് ആലപ്പുഴയിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വിവാഹചടങ്ങുകളോടനുബന്ധിച്ച് ശ്രീ യേശുദാസൻ, അന്പിളി, സുജാത, എം.എസ്. വിശ്വനാഥൻ മുതലായവരുടെ പാട്ടുകച്ചേരിയും ഉഷാ കുമാരി, ജയഭാരതി എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. പരിപാടികൾ പൊതുജനങ്ങൾക്ക് പാസ് കൂടാതെ കാണാനുള്ള പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ വാർത്തയോടൊപ്പം ബോബന്റെയും മോളിയുടെയും ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
Movies
കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന് തുടക്കം. പ്രശസ്ത എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 3 എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീറാണ്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാറിന്റേയും ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രമൊരുക്കുന്നത്.
മനുഷ്യരുടെ കാഴ്ചപ്പാടുകളെയും ഭയത്തെയും തന്നെ ചോദ്യം ചെയ്യുന്ന ചിത്രം ആന്തരിക സംഘർഷങ്ങളാൽ വലയുന്ന ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയുള്ളതാണ്. തെളിയിക്കപ്പെടാത്ത പോലീസ് കേസും അതിന് പിന്നിലെ ദുരൂഹതകളുമൊക്കെയായി വൈകാരികവും തീവ്രവുമായ ഒരു സിനിമാറ്റിക് അനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകരുടെ സാക്ഷ്യം.
ലെയറുകളായുള്ള കഥപറച്ചിലിലൂടെ മലയാള ചലച്ചിത്ര ലോകത്ത് ഒരു ധീരമായ പുത്തൻ കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള പനോരമ സ്റ്റുഡിയോസിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണിതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
കുഞ്ചാക്കോ ബോബനും ലിജോമോൾക്കും ഒപ്പം സുധീഷ്, ഷാജു ശ്രീധർ, കൃഷ്ണ പ്രഭ, സിബി തോമസ്, സാബുമോൻ, അരുൺ ചെറുകാവിൽ, വിനീത് തട്ടിൽ, ഉണ്ണി ലാലു, നിതിൻ ജോർജ്, കിരൺ പീതാംബരൻ, ജോളി ചിറയത്ത്, തങ്കം മോഹൻ, ശ്രീകാന്ത് മുരളി, ഗംഗാ മീര തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രമുഖ നിർമാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നവിസ് സേവ്യർ, റാം മിർചന്ദാനി, രാജേഷ് മേനോൻ (ഹെഡ് ക്രിയേറ്റീവ് (പനോരമ സ്റ്റുഡിയോസ്), അഭിനവ് മെഹ്റോത്ര എന്നിവർ സഹനിർമാതാക്കളാണ്.
സംവിധാനം: കിരൺ ദാസ്, രചന: ഷാഹി കബീർ, ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, കോസ്റ്റ്യൂം: ഗായത്രി കിഷോർ, മേക്കപ്പ്: റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ ഓൾഡ്മോങ്ക്സ്, പിആർഒ ആതിര ദിൽജിത്ത്.
Kerala
തിരുവനന്തപുരം: ജയിലിലേതിനെക്കാൾ മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്കൂളിലാണ് പറഞ്ഞ നടൻ കുഞ്ചാക്കോ ബോബനെതിരേ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ നേതാവ് സരിൻ ശശി.
"മൂപ്പർ ഉമ്മൻചാണ്ടിയുടെ ഭരണത്തിന്റെ ആലസ്യത്തിലാണ്. ആ കാലമൊക്കെ കഴിഞ്ഞു കുഞ്ചാക്കോ ബോബാ ഇപ്പോൾ സ്കൂളിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഒക്കെയാണ്. നിങ്ങളാ ഹാംഗോവറിൽ നിന്ന് പുറത്തേക്ക് വാ, എന്നിട്ട് ഈ നാടൊക്കെ ഒന്ന് കാണൂ.' എന്നാണ് സരിൻ ശശി ഫേസ്ബുക്കിൽ കുറിച്ചത്.
തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്കായി ഉമാ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിലായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രസ്താവന.
വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിൽ തടവുകാരാണ് കഴിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ, സർക്കാർ സ്കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ നടനെ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തു വന്നിരുന്നു.