Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. വടക്കന്തറയിൽ സ്ഥാനാർത്ഥി പര്യടനം നടത്തുന്നതിനിടെയാണ് ഒരു സംഘം ബിജെപി പ്രവർത്തകർ പിഷാരടിയെ തടഞ്ഞുവെച്ചത്. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബിജെപിയുടെ ശക്തികേന്ദ്രമായ വടക്കന്തറയിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു പ്രവർത്തകർ സ്ഥാനാർത്ഥിയെ തടഞ്ഞത്. ഇത് മണ്ഡലത്തിലെ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വലിയ വാക്കുതർക്കത്തിന് കാരണമായി. ബിജെപി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പ്രചാരണം പൂർത്തിയാക്കാൻ കഴിയാതെ രമേശ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു.
International
ന്യൂയോർക്ക്: പശ്ചിമേഷ്യൻ യുദ്ധം അത്യന്തം അപകടകരമായ തലത്തിലേക്ക് നീങ്ങുന്നു എന്ന സൂചന നൽകി പ്രമുഖ യുഎൻ നയതന്ത്രജ്ഞൻ മുഹമ്മദ് സഫ രാജിവെച്ചു. ഇറാനെതിരെ ആണവായുധം പ്രയോഗിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ ഔദ്യോഗിക പദവി ഒഴിഞ്ഞത്.
ഇറാനിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആണവാക്രമണം നടത്താൻ യുഎസ് ആലോചിക്കുന്നതായി മുഹമ്മദ് സഫ ആരോപിച്ചു. ഒരു കോടിയോളം ജനങ്ങൾ അധിവസിക്കുന്ന ടെഹ്റാൻ നഗരത്തെ ഇല്ലാതാക്കുന്നത് മനുഷ്യരാശിക്കെതിരെയുള്ള ക്രൂരതയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വൻ ദുരന്തത്തിന് സാക്ഷിയാകാൻ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം നയതന്ത്ര ജീവിതം അവസാനിപ്പിച്ചത്.
"ആണവ ശൈത്യം" ഉണ്ടാകുന്നതിന് മുൻപ് ലോകം ഉണരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സമാധാന കരാറിന് ഇറാൻ തയ്യാറാകാത്ത പക്ഷം അവരുടെ നിലനിൽപിനെ ബാധിക്കുന്ന കടുത്ത നടപടികൾ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ആണവാക്രമണത്തിന്റെ സൂചനയാണോ എന്ന ചർച്ചകൾ അന്താരാഷ്ട്ര തലത്തിൽ സജീവമാണ്.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ശബരിമലയിലെ സ്വർണക്കൊള്ള ഉന്നയിച്ച് എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വേദിയിൽ 'സ്വർണം കട്ടത് ആരപ്പാ' എന്ന പാരഡി ഗാനത്തിലെ വരികൾ ആലപിച്ചുകൊണ്ടാണ് അദ്ദേഹം സിപിഎമ്മിനെ കടന്നാക്രമിച്ചത്.
രാഹുൽ ഗാന്ധി വേദിയിൽ "സ്വർണം കട്ടത് ആരപ്പാ?" എന്ന് പാടിയപ്പോൾ സദസ്സിലിരുന്ന പ്രവർത്തകർ "സഖാക്കളാണെ അയ്യപ്പാ!" എന്ന് ഏറ്റുപാടി. ശബരിമലയിലെ സ്വർണം സിപിഎം നേതാക്കൾ കവർന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ പ്രമുഖ ക്ഷേത്രമായ ശബരിമലയിൽ സ്വർണക്കൊള്ള നടന്നിട്ടും, എവിടെ പോയാലും ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോൾ മൗനം പാലിച്ചുവെന്ന് രാഹുൽ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹിയിൽ ബിജെപിയെ വെല്ലുവിളിക്കാൻ എൽഡിഎഫിന് കഴിയില്ലെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ തൊടാത്തതെന്നും രാഹുൽ പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ ലഭ്യതയും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേരുന്നു. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതാവസ്ഥയും ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങളും യോഗം വിശദമായി ചർച്ച ചെയ്യും.
ഇറാൻ-യുഎസ് തർക്കം മൂലം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടസപ്പെടാൻ സാധ്യതയുള്ളതിനാൽ, രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും ഉറപ്പാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നത് ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ യോഗം വിലയിരുത്തും. പെട്രോളിയം മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.