ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ ചരക്കുനീക്ക പ്രതിസന്ധി ചർച്ച ചെയ്യാൻ ബ്രിട്ടൻ വിളിച്ചുചേർത്ത സുപ്രധാന യോഗത്തിൽ ഇന്ത്യയും പങ്കുചേരുന്നു. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വിവരമനുസരിച്ച്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഈ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ലണ്ടനിലേക്ക് തിരിക്കും.
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് ആഗോളതലത്തിൽ ഉണ്ടായ ഊർജ, സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കാനാണ് ബ്രിട്ടൻ ഈ ചർച്ച സംഘടിപ്പിച്ചത്. ലോകത്തിലെ പ്രധാന രാജ്യങ്ങളെയും ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ലോകത്തിലെ വലിയൊരു സാമ്പത്തിക ശക്തി എന്ന നിലയിലും പശ്ചിമേഷ്യയുമായുള്ള അടുത്ത ബന്ധം കണക്കിലെടുത്തുമാണ് ഇന്ത്യയെ ഈ ചർച്ചയിലേക്ക് ക്ഷണിച്ചത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ വലിയൊരു ഭാഗം ഈ വഴിയിലൂടെയായതിനാൽ ഇന്ത്യയ്ക്ക് ഈ ചർച്ചകൾ അതീവ നിർണായകമാണ്.