കൊച്ചി: വിവാദ ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തില്‍ വീണ്ടും വിമര്‍ശനവുമായി ലോയേഴ്സ് കോണ്‍ഗ്രസ് രംഗത്ത്. പ്ലീഡര്‍ നിയമനത്തിലെ പരാതികള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ. അബ്ദുള്‍ റഹ്മാന് പറഞ്ഞു.
എഐസിസിയും കെപിസിസിയും വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിയോണയും, ശരത്തും ലോയേഴ്സ് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ സാങ്കേതികമായി അംഗങ്ങളാണ്. യൂണിറ്റിന്റെ അംഗത്വ വിതരണത്തിലൂടെ കടന്നുവന്നവര്‍, എന്ന് കരുതി അവര്‍ സജീവ പ്രവര്‍ത്തകരാണെന്ന് പറയാന്‍ കഴിയില്ലെന്നുമായിരുന്നു പ്രതികരണം.
വിഷയത്തില്‍ കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ ഉയര്‍ത്തിയ സമാന വിമര്‍ശനം തന്നെയാണ് ലോയോഴ്സ് കോണ്‍ഗ്രസും ഉയര്‍ത്തുന്നത് എന്നതാണ് പ്രധാനം. നിലപാടിനോട് അര്‍ഹരായവര്‍ക്ക് അവസരം ലഭിച്ചിട്ടില്ല എന്നത് തന്നെയാണ് ഇപ്പോഴും ലോയേഴ്സ് കോണ്‍ഗ്രസിന്റെ നിലപാട്.
പല യൂണിറ്റുകളില്‍ നിന്നും ശിപാരശ ലിസ്റ്റുകള്‍ വരും ഇത് സംസ്ഥാന നേതൃത്വം ക്രോഡീകരിച്ച് സംഘടനാ തലത്തില്‍ തന്നെ നിയമനം നടത്തണമെന്നാണ് ഇവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. എവിടെ നിന്നോ വരുന്ന ലിസ്റ്റ് അങ്ങനെ തന്നെ നിയമിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
ഇതില്‍ പലതവണ പരാതി നല്‍കിയെങ്കിലും കേള്‍ക്കാന്‍ തയ്യാറായിട്ടില്ലെന്നും കോണ്‍ഗ്രസ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജില്ലാ തലത്തില്‍ അടക്കമുള്ള നിയമനങ്ങള്‍ വരാനിരിക്കുകയാണ്. ഇതില്‍ സംഘടനാ തലത്തിലുള്ള ഇടപെടല്‍ നടത്തിയുള്ള നിയമനം വേണമെന്നുമാണ് അബ്ദുള്‍ റഹ്മാന് പറയുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയും കെഎസ്യുവും തമ്മിലുള്ള തർക്കം തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ് രംഗപ്രവേശം ചെയ്തിരിക്കുന്നത്.