ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തോട് കൂടുതൽ വിവരങ്ങൾ തേടി ഡിജിപി. റിപ്പോർട്ടിൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമാണ് നടപടി. കേസ് ഡയറി അട്ടിമറിച്ചെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കുന്ന നടപടികൾ നിയമപരമായി തിരിച്ചടിയാകരുതെന്ന് ഉറപ്പാക്കുന്നതിനായാണ് നീക്കം.
പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ട് ഡിജിപി ഇന്ന് ആഭ്യന്തരവകുപ്പിന് കൈമാറിയേക്കുമെന്നാണ് സൂചന. പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിയ സംഭവത്തിൽ എഡിജിപി എം.ആർ.അജിത് കുമാറിനും വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് ഡിജിപിയുടെ വിലയിരുത്തൽ.
റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അജിത് കുമാറിനെതിരെ ആഭ്യന്തരവകുപ്പ് ഉചിതമായ നടപടി കൈക്കൊണ്ടേക്കും. അട്ടിമറിക്ക് ഒത്താശ ചെയ്ത അജിത് കുമാറിന്റെ ഓഫീസിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥരും നിലവിൽ നടപടി നേരിടേണ്ടി വരുമെന്നാണ് വിവരം.
ഇവരുടെ നേതൃത്വത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയതും കേസ് ഡയറി തിരുത്തിയതും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ ഗണ്മാന് അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.