കണ്ണൂർ: മന്ത്രി വീണാ ജോർജിനു നേരെ കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ എഫ്ഐആറിലും മൊഴിയിലും ദൂരൂഹതയെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിയെ ആക്രമിച്ചെന്ന കേസിൽ എഫ്ഐആർ ഇടുന്നത് 9.37 നാണ്. എന്നാൽ ഒന്പതിന് റെയിവേ പോലീസ് മന്ത്രിയുടെ ഗൺമാന്റെ മൊഴിയെടുത്തു. ഇതിൽനിന്ന് തന്നെ പൊരുത്തക്കേട് മനസിലാക്കാം.
വൈകുന്നേരം ഡിജിപിയുടെ പ്രഖ്യാപനം കെഎസ്യു പ്രവർത്തകർക്കെതിരേ വധശ്രമത്തിനു കേസ് എടുത്തുവെന്നാണ്. ഡിജിപി എന്തു കണ്ടിട്ടാണു വധശ്രമത്തിന് കേസ് എടുത്തത്. ആരാണ് അദ്ദേഹത്തിന് ദൃശ്യങ്ങൾ അയച്ചുകൊടുത്തതെന്നും മാർട്ടിൻ ജോർജ് ചോദിച്ചു.
കുട്ടികളുടെ കൈയിൽ മാരകായുധങ്ങളുണ്ടായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു. എം.വി. ജയരാജൻ കാണിച്ച മാരകായുധം ഗൺമാന്റെ കോട്ടാണ്. മന്ത്രി ഇപ്പോൾ സുഖകരമായി റെസ്റ്റെടുക്കുകയാണ്. ആരും കാണാതെ പുലർച്ചെ എന്തിനാണ് മന്ത്രി ഒളിച്ചോടിയത്. സംഭവത്തിൽ ആദ്യംതന്നെ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷംസീർ എത്തുകയും മുഖ്യമന്ത്രിയെ വിവരമറിയിക്കുകയും മുഖ്യമന്ത്രി ആശുപത്രിയിൽ അഡ്മിറ്റാകാൻ പറയുകയും ചെയ്യുന്ന തിരക്കഥയാണു നടന്നത്. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപിച്ചിട്ട് പോലും സമരമോ പ്രതിഷേധമോ നടത്തരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭരിച്ച നാട്ടിലാണ് പ്രകോപനത്തിന് ഓർഡർ ചെയ്യുന്ന മുഖ്യമന്ത്രിയുള്ളത്.
ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തുന്നത് സമരമല്ല സമരാഭാസമാണ്. ഈ വധശ്രമക്കേസ് സംസ്ഥാനത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു. യാതൊരു തെളിവുമില്ലാതെ വധശ്രമത്തിന് കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരേയും തെറ്റായി മൊഴികൊടുത്ത ഗൺമാനെതിരേയും ഹൈക്കോടതിയിൽ കേസ് കൊടുക്കും.
സിപിഎമ്മിന്റെ ആവശ്യം ഇവിടെ കലുഷിതമാക്കണം, അക്രമം നടത്തണം അതിലൂടെ ജനശ്രദ്ധ നേടണമെന്നുമാണ്. നാലു കുട്ടികൾ വന്ന് മന്ത്രിക്ക് പരിക്കേൽപിച്ചിട്ടുണ്ടെങ്കിൽ ആഭ്യന്തരമന്ത്രിക്ക് ആ സീറ്റിലിരിക്കാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. നാലു കുട്ടികളെ പിടിച്ചുമാറ്റാൻ പറ്റാത്ത പോലീസുകാരെ ഈ സംസ്ഥാനത്തിന് ആവശ്യമില്ലെന്നും മാർട്ടിൻ ജോർജ് കൂട്ടിച്ചേർത്തു.