ന്യൂഡൽഹി: മധ്യപ്രദേശ് പോലീസ് തങ്ങൾക്ക് സ്വൈര്യജീവിതം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുംഭമേള വൈറൽ താരവും ഭർത്താവും നിയമപോരാട്ടത്തിൽ. തങ്ങൾക്കെതിരെ മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും ഗൂഢാലോചനകളും ചൂണ്ടിക്കാണിച്ചാണ് ഇവർ ഹർജി സമർപ്പിച്ചിരിക്കുന്നത്.
തങ്ങളുടെ ഒറിജിനൽ ജനന സർട്ടിഫിക്കറ്റ് അധികൃതർ ഏകപക്ഷീയമായി റദ്ദാക്കിയെന്നും, പകരം വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ച് കോടതിയിൽ സമർപ്പിച്ചെന്നും ദമ്പതികൾ ആരോപിക്കുന്നു. ഏകപക്ഷീയമായി റദ്ദാക്കിയ യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണം. സർക്കാർ രേഖകൾ വ്യാജമായി തയ്യാറാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചനയെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണം.
തങ്ങൾക്കെതിരെ നടക്കുന്ന ക്രിമിനൽ ഗൂഢാലോചനയ്ക്ക് പിന്നിൽ വർഗീയ പ്രകോപനം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുണ്ടോ എന്ന് അന്വേഷിക്കണം. തങ്ങൾക്കെതിരെ നടക്കുന്ന ഈ നീക്കങ്ങളിൽ കൃത്യമായതും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് ദമ്പതികളുടെ പ്രധാന ആവശ്യം. ഹൈക്കോടതിയിൽ സമർപ്പിച്ച ഈ ഹർജിക്ക് വേണ്ടി അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ കെ.ആർ, അനിരുദ്ധ കെ.പി, ബി.എൽ നഗർ എന്നിവരാണ് ദമ്പതിമാർക്കായി കോടതിയിൽ ഹാജരാകുന്നത്.