അമ്പതുകളുടെ തണുത്ത കാറ്റുള്ള ഞാനിടത്തേയ്ക്ക് ഓടിയെത്താവുന്ന ദൂരം മാത്രം, വായിച്ചു തീർത്ത പുസ്തകം കമഴ്ത്തിവച്ച് ഒരു ദൂർഘനിശ്വാസം. എന്നോ നഷ്ടപ്പെട്ട വായന എന്ന ശീലം തിരിച്ചുകിട്ടാൻ ഒരു കൊച്ചു വലിയ കാരണം കിട്ടി. ചെവിയെ നിശബ്ദം നാമാവശേഷമാക്കുംവിധം തിന്നു തീർക്കുന്ന ഒരു വില്ലൻ വലതു ചെവിക്കുള്ളിൽ കടന്നുകയറി വിരിയിട്ടിരുന്നു.
തോളത്തിരുന്നു ചെവി കടിച്ചവൻ
ഏകദേശം നാലു വർഷങ്ങൾക്ക് മുമ്പ്, ഞാനോ പുറംലോകമോ അറിയാതെ അവൻ തെളിവുകൾ കാര്യമായൊന്നും അവശേഷിപ്പിക്കാതെ വലതുചെവിക്കുള്ളിൽ ഒരു പണിതുടങ്ങി. കൊളസ്റ്റിറ്റോമ എന്നായിരുന്നു അതിന്റെ പേര്. ഒന്നുറക്കെ കരയാൻപോലും അറിയാത്ത ടെമ്പോറിയൽ എല്ലിനെയും ഓഡിറ്ററി ഓസിക്കിൾസിനെയും അവൻ പാതിയോളം തിന്നുതീർത്തു.
കാര്യമായ വേദനയോ ബഹളമോ ദുർഗന്ധമോ പഴുപ്പോ ഒന്നും സംഭവിക്കാത്ത ഈ കശ്മലൻ പണിതുടർന്നു. അബുദാബിയിലെ സായംകാല ചായസത്കാരങ്ങളിൽ അരുൺ സാറും നിതിനും വലതുവശത്തിരുന്നു പറയുന്നത് കേൾക്കാൻ ശ്ശി കഷ്ടപ്പെടുന്നോ എന്നു സംശയം ഉണ്ടായി. പിന്നീട് അവർപോലും അറിയാതെ ഞാൻ അവരുടെ ഇടതുവശത്തിരുന്നു പ്രശ്നം താത്കാലികമായി പരിഹരിച്ചു.
നാട്ടിലേക്കുള്ള യാത്രയ്ക്ക് ആറുമാസങ്ങൾക്കു മുമ്പേ മൂത്ത മകളുടെ പേരുകാരി ഒരു ഇഎൻടി ഡോക്ടറെ കാണാൻ ഇടയായി. സിടി, ഓഡിയോമെട്രി, ടിംപാനോമെട്രി ടെസ്റ്റുകൾക്കു ശേഷം റിസൾട്ടുകളിൽ നോക്കി ഡോക്ടർ വർഷ ആശങ്കാകുലയാകുന്നതു ഞാൻ ശ്രദ്ധിച്ചു. കുഴപ്പങ്ങളുണ്ട്, ഒരു സർജറി അനിവാര്യം എന്ന് അവർ ചുരുക്കി പറഞ്ഞു.
മരുന്നുകൾ തന്നു. പിന്നെ ചെന്നപ്പോൾ ആ ഡോക്ടർ അവിടെയില്ല. വലിയമ്മയുടെ പിണ്ഡഅടിയന്തിര ചടങ്ങുകൾക്കു പോയത്രേ. പകരം ഇരുന്ന ഡോക്ടർക്ക് എന്നെ അത്ര ബോധിച്ചില്ലാത്തപോലെ തോന്നി. കൂടാതെ അദേഹം ഭാര്യയോട് അടിവച്ച് ജോലിക്കു വന്നതുപോലെ എനിക്കു തോന്നി. ചുമ്മാ, തോന്നലാവാം, ഞാനതുവിട്ടു, അവരും.
കത്തിവയ്ക്കൽ അനിവാര്യം
അടുത്ത വെക്കേഷൻ കാലമെത്തി, പറക്കാൻ വെമ്പുന്ന ഒരുപാട് ദേശാടനപക്ഷികളും. ഒരിക്കൽകൂടി ഒരു ഇരുത്തം വന്ന ഭിഷഗ്വരനെ കണ്ടുപിടിച്ചു. അദേഹം റിസൾട്ടുകൾ വ്യക്തമായി പരിശോധിച്ച് കൃത്യമായ നിരീക്ഷണങ്ങൾ അറിയിച്ചു. ഒരു കത്തിവയ്ക്കൽ എന്റെ ശരീരത്തിന് ആവശ്യമാണെന്ന സത്യം ഏതാണ്ട് ഉറപ്പായി. നാട്ടിലെത്തി മണ്ണിന്റെ സുഗന്ധവും കാറ്റിന്റെ തലോടലും കുടുംബത്തിന്റെ സ്നേഹവായ്പകളും മനസ്നിറച്ച് അനുഭവിച്ചു.
അമ്മയുടെയും ഭാര്യയുടെയും അനുപമമായ ഭക്ഷണകൂടുകൾ അത്ഭുതത്തോടും ആനന്ദത്തോടും മടുക്കാതെ കഴിച്ചു. ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങൾ ഒക്കെ ചെയ്തുതീർത്തു. ഒഴിച്ചുകൂടാനാവാത്ത എല്ലാ യാത്രകളും തീർത്ത് പ്രശ്തനായ ഇഎൻടി സർജൻ ജോമി ജോർജിന് കോട്ടയം തെള്ളകത്തെ കാരിത്താസ് ഹോസ്പിറ്റൽ, എന്റെ ചെവികൾ സമർപ്പിച്ചു.
ഞെട്ടിയ നിമിഷങ്ങൾ
Think of the worst, then realise you are not there, breathe, ragan holiday എന്ന പ്രശസ്തനായ അമേരിക്കൻ സാഹിത്യകാരനെ ഓർമിപ്പിക്കംവിധം, ഡോക്ടർ ജോമി എനിക്ക് ക്ലാസുകൾ തന്നു.
ചെവി തുറക്കുമ്പോൾ മാത്രമാണ് താങ്കളുടെ യഥാർഥ പ്രശ്നം വെളിപ്പെടുക, സിടി, എംആർഐ, ചൂണ്ടുപലകകൾ മാത്രമാണ്.
കൊളസ്റ്റിയറ്റോമാ സർജറി ചെയ്യേണ്ടി വരുമ്പോൾ രോഗബാധിതമായ മിഡിൽ ഇയർ ഭാഗങ്ങളെല്ലാം നീക്കേണ്ടി വന്നേക്കാം, കേൾവി പൂർണമായും നഷ്ടപ്പെട്ടേക്കാം. അലങ്കാരത്തിനു മാത്രമായി തീരാം ചെവി, തലച്ചോറിൽ നിന്നു വരുന്ന സൂക്ഷ്മങ്ങളായ ഞരമ്പുകൾ ഇതിന്റെ ഭാഗമായി പ്രവർത്തനരഹിതമാവാം അപ്പോൾ ബാൾസ് പാഴ്സി ബാധിച്ചപോലെ മുഖത്തെ പേശികൾ പ്രവർത്തനഭംഗം നേരിടാം... ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ കിളിപോയ എന്റെ തോളിൽ തട്ടിയിട്ട് അദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, വരുമെന്നു പറഞ്ഞില്ല, വരാതെയിരിക്കട്ടെ, പക്ഷേ അറിയണം.
ഏപ്രിൽ 21ന് അഡ്മിറ്റ്. 22ന് ഓപ്പറേഷൻ. മനസിൽ ഒരു പ്രാർഥന മാത്രം, കേൾവി ശക്തി തിരികെ വേണം. ഡോക്ടറെയും അസിസ്റ്റന്റിനെയും സമർപ്പിച്ചു പ്രാർഥിച്ച്, തിയറ്ററിൽ കയറി. ദൈവത്തിന്റെ കരം- ഡോക്ടർ ജോമിയുടെ കരം എനിക്ക് രണ്ടും ഒന്നായി തോന്നി. ബോധം തെളിഞ്ഞു വന്നപ്പോൾ വിജയകരമായി പ്രൊസീജിയർ പൂർത്തിയായിയെന്ന വിവരം ഡോക്ടർ നല്കി. ദിവസം നിരവധി ഓപ്പറേഷനുകൾ പുഷ്പംപോലെ നടത്തുന്ന ഡോക്ടർ എന്നെ അദ്ഭുതപ്പെടുത്തി. സത്യമായും ദൈവത്തിന്റെ കൈ അദേഹത്തിലുണ്ടാകാം.
തുണയായ പത്രകട്ടിംഗ്
അടിയന്തര ശുശ്രൂഷാദിനരാത്രങ്ങൾ... നാലാം നാൾ കാരിത്താസ് ആശുപത്രിയിൽ ഒരു ലക്ഷത്തിപത്തൊൻപതായിരം ചെലവായ ബിൽ സമർപ്പിച്ചു. ഞാനും ബിനുവും കണ്ണിൽക്കണ്ണിൽ നോക്കി. ചില സമയങ്ങളിൽ എങ്കിലും ഭാര്യമാർ പുലികളാണെന്നു സമ്മതിക്കണം. എന്നോ കണ്ട് കണ്ണിൽ സ്പാർക്കടിച്ച പത്രകട്ടിംഗ് ഭാര്യ ബിനു എനിക്ക് അയച്ച് തന്നിട്ട് ആറു മാസം.
സാധാരണ വലിയ ശ്രദ്ധകൊടുക്കാറില്ലായിരുന്ന ഞാൻ ആ തവണ നോർക്ക ഇൻഷ്വറൻസ് അവളുടെ നിർബന്ധപ്രകാരം എടുത്തിരുന്നു, എനിക്കും കുടുംബത്തിനും. പ്രവാസിക്ക് സകുടുംബം ഇത് എടുക്കാം. ആപത്തിൽ സഹായം എത്തും- ചെറിയ പ്രീമിയം മാത്രം- എനിക്കും കിട്ടി, ഒരു ലക്ഷത്തി അയ്യായിരം. ഭാര്യയുടെ സന്തോഷം...എന്റെ സന്തോഷമായി, അത് എന്റെ കുടുംബത്തിന്റെയും.
ബിനുവിന്റെ നിരീക്ഷണ ബുദ്ധി, ഡോക്ടറുടെ കൈപ്പുണ്യം, ബോസ് ടിന്റു വർഗീസിന്റെ ലീവ് അപ്രൂവൽ, അമ്മയുടെയും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും പ്രാർഥന- കേരള സർക്കാരിന്റെ നോർക്ക പ്രവാസി ഇൻഷ്വറൻസ് നന്ദിയോടെ സ്മരിക്കുന്നു.
പല പ്രവാസികളും ഇനിയും ഇതിനെ ഗൗരവമായി എടുത്തിട്ടില്ല. എന്റെ അനുഭവം ശുഭകരമായിരുന്നു. നിങ്ങൾക്കും കൈതാങ്ങാവാം. പരിചമില്ലാത്ത വഴികളിൽ കണ്ട വഴിവിളക്കുകൾ ചിലർക്കെങ്കിലും മിന്നാമിന്നിവെട്ടമാകട്ടെ, എന്റെ ഒരു അവധികാല എപ്പിസോഡ് ദീപികയിലൂടെ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഇനി പശ്ചിമേഷ്യൻ വെട്ടിക്കെട്ടിനിടയ്ക്ക് കേൾക്കാത്ത ശബ്ദങ്ങൾ തേടി- ഒരു യാത്ര- കൂട്ടിനു നോർക്കയും.