Kerala
പാലക്കാട്: സ്വകാര്യ ബസ് മേഖലയിൽ മരണമണി മുഴങ്ങുകയാണെന്ന് ബസുടമാ പ്രതിനിധികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടായിരത്തിൽ സംസ്ഥാനത്ത് 35,000 സ്വകാര്യ ബസുകളുണ്ടായിരുന്നത് ഇന്ന് 11,000 ആയി ചുരുങ്ങി.
സാധാരണക്കാരുടെ യാത്രാമാർഗമായ സ്വകാര്യബസ് മേഖല ഇന്നു പ്രതിസന്ധിയിലാണ്. തൊഴിലാളികൾക്കു ശന്പളവും ബോണസും നൽകാനാകാത്ത സ്ഥിതിയാണ്.
സർക്കാർനയവും പ്രിയദർശിനി ബസുകളുടെ കടന്നുവരവും കൂടുതൽ പ്രതിസന്ധിയിലാക്കി. ഇതു പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുലം ഗോകുൽദാസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കെബിടിഎ സംസ്ഥാന സമ്മേളനം രണ്ടിന് പാലക്കാട്ടു നടക്കും. ടോപ്ഇൻ ടൗണ്‍ ഓഡിറ്റോറിയത്തിൽ രാവിലെ 10.30നു നടക്കുന്ന സമ്മേളനം ഗതാഗതമന്ത്രി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്യും. മേഖല നേരിടുന്ന വിഷയങ്ങൾ സമ്മേളനം ചർച്ചചെയ്യും. സമ്മേളനത്തിൽ അഞ്ഞൂറിലധികം പ്രതിനിധികൾ പങ്കെടുക്കും.
എംഎൽഎമാരായ രമേഷ് പിഷാരടി, പി. മമ്മിക്കുട്ടി, പി.പി. സുമോദ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, പി.കെ. ശശി, കെ. അപ്പു, എ.സി. കൃഷ്ണൻ, ജയപാലൻ എന്നിവർ പങ്കെടുക്കും. പത്രസമ്മേളത്തിൽ സംസ്ഥാന പ്രസിഡന്റ് ജോണ്സണ് പടമാടം, ജില്ലാ ഭാരവാഹികളായ കെ.ഐ. ബഷീർ, എം. ഷാജി എന്നിവരും പങ്കെടുത്തു.
Kerala
കൊച്ചി: കണ്സെഷന് ടിക്കറ്റ് നല്കിയ വിദ്യാര്‍ഥികളെ ആക്രമിച്ച് ബസില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. കാക്കനാട്-ഇടച്ചിറ റൂട്ടില്‍ ഓടുന്ന സിമില എന്ന ബസിലെ കണ്ടക്ടര്‍ ആണ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പില്‍ നിന്നും കയറിയ ഒരു വിദ്യാര്‍ഥിനിയെയും വിദ്യാര്‍ഥിയെയും ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5.10 ഓടെയാണ് സംഭവം.
വിദ്യാര്‍ഥികളെ തള്ളുകയും വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. വിദ്യാര്‍ഥികള്‍ തങ്ങളുടെ കണ്സെഷന് ടിക്കറ്റ് ആയ നാലു രൂപ കൊടുത്തതിലുള്ള പ്രകോപനത്തെ തുടര്‍ന്നാണ് കണ്ടക്ടറുടെ ആക്രമണം. ബസില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആക്രോശിക്കുകയും വിദ്യാര്‍ഥിനിയെ പിടിച്ച് തള്ളുകയുമായിരുന്നുവെന്നാണ് പരാതി.
ഇതോടെ വാക്കുതര്‍ക്കമുണ്ടാവുകയും പ്രതികരിച്ച വിദ്യാര്‍ഥിയുടെ യൂണിഫോം ഷര്‍ട്ട് കണ്ടക്ടര്‍ പിടിച്ചു വലിച്ചു കീറുകയുമായിരുന്നു. അയ്യപ്പന്‍കാവിലെ സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇരുവരും.
അതേസമയം, നോര്‍ത്ത് സ്റ്റേഷന് സമീപത്തെ ബസ്റ്റോപ്പില്‍ നിന്നും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരിക്കാനായി ബസുകള്‍ നിര്‍ത്താതെ പോവുകയും സ്റ്റോപ്പില്‍ നിന്നും മാറി അകലെ നിര്‍ത്തുന്നതും പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Kerala
കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച് ഇറക്കിവിട്ടതായി പരാതി. തേവരയില്‍ എയ്ഞ്ചല്‍ മേരി എന്ന ബസിലെ ജീവനക്കാരാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ മര്‍ദിച്ചത്.
നാലു വിദ്യാര്‍ഥികളുടെ മുഖത്തും തലയ്ക്കും അടിക്കുകയും കൈയ്യില്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഒതുങ്ങി നില്‍ക്കാനാവശ്യപ്പെട്ട് വിദ്യാര്‍ഥികളെ തള്ളിയിട്ടത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. സംഭവത്തില്‍ ടൗണ്‍ സൗത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാപദ്ധതിയെ തുടർന്ന് സ്വകാര്യ ബസുകൾ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചു.
ഗതാഗത മന്ത്രി സി.പി. ജോണിന്റെ അധ്യക്ഷതയിൽ ഇന്നലെ ബസുടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
മുൻ ട്രാൻസ്പോർട്ട് കമ്മീഷണറും ഡിജിപിയുമായ കെ.പത്മകുമാറാണ് ഗവേഷണ കമ്മിറ്റി ചെയർമാൻ. ട്രാൻസ്പോർട്ടേഷൻ സ്ഥാപനമായ നാറ്റ്പാക്കിന്റെ മുൻ ഡയറക്ടർ ഡോ. ബി.ജി. ശ്രീദേവിയാണ് ഉപാധ്യക്ഷ.
ഗതാഗത വകുപ്പ് അഡീഷണൽ സെക്രട്ടറി കെ.എസ്. വിജയശ്രീ, നാറ്റ്പാക് ടെക്നിക്കൽ ഓഫീസർ ഡോ. ആർ.ജെ.സഞ്ജയ് എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെ മെംബർ സെക്രട്ടറി, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ / സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റി സെക്രട്ടറിയായ കെ. മനോജ് കുമാറാണ്.
കമ്മിറ്റി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി ബന്ധപ്പെട്ടവരെ നേരിൽ കേട്ട്, അടിസ്ഥാന ഫീൽഡ് ഡാറ്റ വിശകലനം ചെയ്യും. കമ്മിറ്റി പരമാവധി ആറ് ആഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.