Kerala
കൊച്ചി: ചാന്‍സലറുടെ ഉത്തരവുകളെ ചോദ്യം ചെയ്യാന്‍ സര്‍വകലാശാലാ സിന്‍ഡിക്കറ്റിന് അധികാരമില്ലെന്ന് ഹൈക്കോടതി. ചാന്‍സലര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പിലാക്കാന്‍ സിന്‍ഡിക്കറ്റിന് ബാധ്യതയുണ്ടെന്നും ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് വ്യക്തമാക്കി.
കാലിക്കട്ട് സര്‍വകലാശാലയിലെ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയര്‍ക്കെതിരായ അച്ചടക്കനടപടി റദ്ദാക്കിയ ചാന്‍സലറുടെ ഉത്തരവിനെതിരേ സിന്‍ഡിക്കറ്റംഗങ്ങള്‍ നല്കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണു കോടതിവിധി.
അച്ചടക്കനടപടികളില്‍ അപ്പീല്‍ അധികാരിയാണു ചാന്‍സലറെന്നും സ്ഥാപനത്തിലെ അധികാരശ്രേണിയും അച്ചടക്കവും പാലിക്കാന്‍ സിന്‍ഡിക്കറ്റ് ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. സര്‍വകലാശാല എന്ന കോര്‍പറേറ്റ് ബോഡിയുടെ ഭാഗമാണു ചാന്‍സലറും സിന്‍ഡിക്കറ്റും.
അതിനാല്‍ ഉയര്‍ന്ന അഥോറിറ്റിയുടെ തീരുമാനങ്ങളെ നിയമപരമായി ചോദ്യംചെയ്യുന്നത് നിയമത്തില്‍ വിഭാവനം ചെയ്തിട്ടില്ല. എന്നാല്‍, ചാന്‍സലറുടെ ഉത്തരവ് തികച്ചും നിയമവിരുദ്ധമോ പക്ഷപാതപരമോ ആണെങ്കില്‍ അപൂര്‍വ സാഹചര്യങ്ങളില്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സര്‍വകലാശാലാ ഓഫീസുകളില്‍ ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്ക് (ലാന്) സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേട് നടത്തി 27.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു എന്‍ജിനിയര്‍ക്കെതിരായ ആരോപണം.
ഇദ്ദേഹത്തെ അഞ്ചു വര്‍ഷത്തേക്ക് ജൂണിയര്‍ എന്‍ജിനിയറായി തരംതാഴ്ത്താനും തുക ഈടാക്കാനും സിന്‍ഡിക്കറ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ ചാന്‍സലര്‍ ഈ നടപടി റദ്ദാക്കി ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു. ഇതിനെതിരേയാണു സിന്‍ഡിക്കറ്റ് ഹൈക്കോടതിയെ സമീപിച്ചത്.
Kerala
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി ക്ഷുഭിതനായ സംഭവത്തിൽ പ്രതികരണവുമായി കോന്നി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ ദാസ് പി. ജോര്‍ജ്.
താന്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ചോദ്യം മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടാന്‍ കാരണമായി. ആ അവസരത്തില്‍ താന്‍ ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു. അപ്പോഴത്തെ ആവേശത്തില്‍ ചോദിച്ച് പോയതാണെന്നും ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
"20,000 കോടി രൂപയുടെ വികസനം ചെയ്ത് കഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സംസാരിച്ചത് ഇതാണ്. മുന്നോട്ടുള്ള വികസനം ചെയ്യാന്‍ ഫണ്ട് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തടസപ്പെടുത്തി വച്ചിരിക്കുകയാണ്. എങ്ങനെ മുന്നോട്ടുള്ള ഫണ്ട് കണ്ടെത്തുമെന്ന ഒരു ചോദ്യമാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇത് മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ കാരണമായിട്ടുണ്ട്. ആ അവസരത്തില്‍ ഞാന്‍ ചോദിക്കാന്‍ പാടില്ലായിരുന്നു. അന്നത്തെ ആവേശത്തില്‍ ചോദിച്ച് പോയി. അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താന്‍ പാടില്ലായിരുന്നു. ഞാന്‍ ചെയ്തത് തെറ്റായിരുന്നു. ഞാൻ ഏറെ ആരാധിക്കുന്ന വ്യക്തിയാണ് പിണറായി വിജയന്'- ദാസ് പി. ജോര്‍ജ് മാധ്യങ്ങളോട് പറഞ്ഞു.
കോന്നി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു സംഭവം. പൊതുയോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച പാര്‍ട്ടി പ്രവര്‍ത്തകനോട് അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Kerala
ദൈവം ഹവ്വയോടു "നീ എന്താണ് ചെയ്തത്'? എന്ന ചോദ്യം ഉയർത്തുന്നത് അവൾ അനുതപിക്കും എന്ന വിവക്ഷയിലാണ്. പക്ഷേ, അവൾക്കതു മനസിലായില്ല. അനുതപിക്കാൻ നമുക്ക് എങ്ങനെയൊക്കെ അവസരം കിട്ടുമെന്ന് അറിയില്ല. ഹെബ്രായ ലേഖനം ഇങ്ങനെ പറയുന്നു: പിന്നീട് അവകാശം പ്രാപിക്കാൻ ആഗ്രഹിച്ചപ്പോൾ അവൻ തിരസ്കരിക്കപ്പെട്ടു. കണ്ണീരോടെ അവൻ അത് ആഗ്രഹിച്ചെങ്കിലും അനുതപിക്കാൻ അവന് അവസരം ലഭിച്ചില്ല (ഹെബ്രായർ 12:17-18). പക്ഷേ, ചിലർക്ക് അതു മനസിലാവില്ല.
» ദാവീദിന്റെ വഴി
നമ്മൾ വീട്ടിൽ എന്തെങ്കിലും തെറ്റ് ചെയ്തു എന്നു കരുതുക. അപ്പോൾ അപ്പൻ ചോദിക്കും, അമ്മ ചോദിക്കും അല്ലെങ്കിൽ ഭാര്യ ചോദിക്കും നിങ്ങൾ എന്താണ് ചെയ്തത്? ദൈവത്തിന്റെ സ്ഥാനത്തുനിന്നാണ് ആ ചോദ്യം. നമുക്ക് അനുതപിക്കാനുള്ള അവസരമാണ് അതിലൂടെ ദൈവം നൽകുന്നത്. എന്നാൽ, അനുതപിക്കുന്നതിനു പകരം തെറ്റുകളെ ന്യായീകരിച്ച് നമ്മൾ അവരെ പ്രതിരോധിക്കും. കായേൻ ചെയ്തതും അതുതന്നെ. ദാവീദ് പടനായകനായ ഉറിയയെ ചതിച്ചുകൊന്ന് അയാളുടെ ഭാര്യയെ സ്വന്തമാക്കി.
ഹവ്വയോടും കായേനോടും ചോദിച്ചതുപോലെതന്നെയാണ് ദാവീദിനോടും ചോദ്യം, അതു നാഥാൻ പ്രവാചകൻ വഴി. എന്തുകൊണ്ട് നീ എന്റെ വചനം അനുസരിക്കാതെ ഈ തിന്മ ചെയ്തു (2 സാമു12:9). എന്നാൽ, കായേന്റെ ഉത്തരമല്ല ദാവീദ് പറയുന്നത്. "അതാണ് ദാവീദ്''. ദൈവത്തിന്റെ ആ ചോദ്യം തനിക്ക് അനുതപിക്കാൻ ഉള്ള അവസരമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. അനുതപിക്കാൻ ദൈവം നൽകിയ അവസരമാണ് ആ ചോദ്യമെന്നു ദാവീദിനു ബോധ്യമായി. അതാണ് ഹവ്വയും ദാവീദും തമ്മിലുള്ള ഒരു വ്യത്യാസം.
» അനുതാപത്തിന്റെ സമ്മാനം
ദാവീദ് തെറ്റ് ചെയ്തെങ്കിലും പരിശുദ്ധാത്മാവ് അവനെ കൈവിട്ടുകളയുന്നില്ല. കാരണം നമുക്കു ബൈബിളിൽ എണ്ണായിരത്തി എണ്ണൂറ്റി അന്‍പത്തിയഞ്ചോളം വാഗ്ദാനങ്ങൾ തന്നിട്ടുള്ളതിൽ ഒരു വാഗ്ദാനം ഒരു കാരണവശാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല എന്നുള്ളതാണ്. പകരം ദൈവം ഇങ്ങനെ അവനോടു ചോദിച്ചു: എന്താണ് നീ എന്നെ അനുസരിക്കാത്തത്. ലോകത്ത് എല്ലാവരും എന്നെ നിരാകരിച്ചാലും നീ എന്നെ നിരാകരിക്കില്ല എന്നാണ് ഞാൻ കരുതിയതെന്നൊരു വ്യംഗ്യം, നിനക്കെന്തുപറ്റി എന്നു ചോദിക്കുംപോലെ. ദാവീദ് യാതൊരു ഉരുണ്ടുകളിക്കും പോയില്ല. സത്യസന്ധമായി പറഞ്ഞു: ഞാൻ കർത്താവിനെതിരായി പാപം ചെയ്തുപോയി. അപ്പോൾ നാഥാൻ പറഞ്ഞു: "കർത്താവ് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.'' അതാണ് ദാവീദിന്റെ അനുതാപത്തിനു കിട്ടിയ സമ്മാനം.
ഇത്തരം മറുപടി കർത്താവിനു കായേനോടും ഹവ്വായോടും പറയാമായിരുന്നു. പക്ഷേ, അവർ അനുതാപമില്ലാതെ സ്വയം നീതീകരിച്ചു. അനുതാപം എന്നു പറയുന്പോൾ അതിന്റെ ആദ്യത്തെ ഭാഗം ചെയ്ത കുറ്റം അംഗീകരിക്കലാണ്. അനുതാപത്തിന്റെ രണ്ടാം ഘട്ടം അംഗീകരിച്ച പാപം ഏറ്റുപറയുകയാണ്. മൂന്നാം ഭാഗം ഏറ്റുപറഞ്ഞ തിന്മ പിന്നീട് ആവർത്തിക്കാതിരിക്കലാണ്. പകരം സത്പ്രവൃത്തികൾ പ്രായശ്ചിത്തമായും നിറവേറ്റിയാൽ ഈ നോന്പുകാലം നമ്മിൽ ആത്മീയ വസന്തമായി വിടരും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.
കേസിൽ പിടിയിലായ പലരും പുറത്തിറങ്ങി. കേസിൽ മുഖ്യമന്ത്രിക്കു പങ്കുണ്ടോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്.
മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയാറാകണം. സംഭവം നടന്നു മാസങ്ങൾ കഴിഞ്ഞിട്ടും തൊണ്ടി മുതൽ പോലും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ സിബിഐക്ക് അന്വേഷണം കൈമാറാൻ കോടതി മുൻകൈയെടുക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് അയ്യപ്പ സംഗമം നടത്തിയത്.
അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് ഒരു രാത്രി ചെലവഴിക്കാൻ കോടികളാണു പൊടിപൊടിച്ചത്. ഇതിനു സിപിഎം അഖിലേന്ത്യ നേതാവായ എം. എ. ബേബി പൊതുസമൂഹത്തോടു മറുപടി പറയണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കോസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായ രാഹുലിനോട് ഇന്നും നാളെയും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്
അതേസമയം രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. പല ചോദ്യങ്ങൾക്കും അദ്ദേഹം വ്യക്തമായ മറുപടി നൽകുന്നില്ല. പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കാലയളവിൽ രാഹുൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ചില ഫോണുകൾ വിറ്റുപോയെന്നും ചിലത് നഷ്ടപ്പെട്ടെന്നുമാണ് രാഹുലിന്റെ മറുപടി. ഇത് അന്വേഷണ സംഘം പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. തിരുവനന്തപുരത്തും പാലക്കാട്ടുവച്ചും പീഡനം നടന്നുവെന്നാണ് യുവതിയുടെ പരാതി.
ഹൈക്കോടതി അനുവദിച്ച ഇടക്കാല ജാമ്യ വ്യവസ്ഥയനുസരിച്ചാണ് രാഹുൽ ഹാജരാകുന്നത്. ഇന്നലെ ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം വൈകുന്നേരം നാലിനാണ് അദ്ദേഹത്തെ വിട്ടയച്ചത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായവരുടെയും ആരോപണവിധേയരുടെയും മൊഴികള്‍ രേഖപ്പെടുത്താനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കം 12 പേര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് കേസില്‍ വിശദമായ ചോദ്യം ചെയ്യലിന് ഇഡി ഒരുങ്ങുന്നത്.
ഉണ്ണികൃഷ്ണന് പോറ്റി, കര്‍ണാടത്തിലെ ജ്വല്ലറി ഉടമ ഗോവര്ധന്, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെയാകും ആദ്യഘട്ടത്തില്‍ ചോദ്യംചെയ്യുക.
സാക്ഷികള്‍ക്കു നല്കുന്ന സമന്സാകും കടകംപള്ളി സുരേന്ദ്രനു നല്‍കുക. പ്രതികളുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കടകംപള്ളി സുരേന്ദ്രനെയും വിളിച്ചുവരുത്താനാണ് ഇഡി നീക്കം. എന്നാല്‍, ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയില്‍ തന്ത്രി കണ്ഠര് രാജീവരെ ഇതുവരെ ഉള്പ്പെടുത്തിയിട്ടില്ലെന്നാണു സൂചന.
അതിനിടെ, കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ ഇഡി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളില്‍ വ്യക്തത തേടി പ്രതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇഡി നോട്ടീസ് അയച്ചു.
ഉണ്ണികൃഷ്ണന് പോറ്റി, മുരാരി ബാബു, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവരോടാണു വ്യക്തത തേടിയിട്ടുള്ളത്. നേരിട്ടോ അഭിഭാഷകന് മുഖേനയോ വിവരങ്ങള്‍ അറിയിക്കാനാണു നിര്‍ദേശം.
National
ചെന്നൈ: കരൂരിൽ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ടിവികെ അധ്യക്ഷൻ വിജയ്യെ സിബിഐ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ് സിബിഐ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസില്‍ മൊഴി നൽകാൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായിരുന്നു.
അഞ്ച് മണിക്കൂറാണ് സിബിഐ വിജയ്യെ ചോദ്യം ചെയ്യുന്നത്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ്യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
വീണ്ടും ചോദ്യം ചെയ്യും എന്നുള്ള കാര്യം സിബിഐ വ്യക്തമാക്കിയിരുന്നെങ്കിലും പൊങ്കൽ കഴിഞ്ഞ ഹാജരാകാൻ കഴിയൂ എന്ന് വിജയ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പുതിയ നോട്ടീസ്. ദുരന്തത്തിന് തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്വമില്ല എന്നാണ് വിജയുടെ നിലപാട്.
കൂടുതൽ കാര്യങ്ങൾ വിജയിയിൽ നിന്ന് ശേഖരിക്കാനാണ് വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തദ്ദേശീയമായ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് സുപ്രീം കോടതി ഇടപെടുകയും കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയുമായിരുന്നു.
വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗിയുടെ മേൽനോട്ടത്തിലാണ് നിലവിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ പാർട്ടിയുടെ മുതിർന്ന ഭാരവാഹികളിൽ നിന്നും സിബിഐ മൊഴിയെടുത്തിരുന്നു.
സമ്മേളനത്തിന് ആവശ്യമായ അനുമതികൾ വാങ്ങുന്നതിലോ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലോ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. വിജയ്യുടെ മൊഴി രേഖപ്പെടുത്തുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് സിബിഐ വൃത്തങ്ങൾ കരുതുന്നത്.