തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക കണ്ടെത്തൽ. ഗൺമാന്മാരുടെ നടപടി ചട്ടവിരുദ്ധമാണെന്ന് എസ്ഐടി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ കൈമാറും.
എ.ഡി. തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവർക്കാണ് ഗൺമാന്മാരിൽ നിന്നും ക്രൂരമായ മർദ്ദനമേറ്റത്. കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ അനിൽകുമാർ, സുരക്ഷാസംഘത്തിലെ സന്ദീപ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. 2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ വെച്ചായിരുന്നു വിവാദമായ മർദ്ദനം അരങ്ങേറിയത്.
അന്ന് പ്രതിപക്ഷ പ്രതിഷേധത്തിന് നേരെ നടന്ന മർദ്ദനത്തെ രക്ഷാപ്രവർത്തനം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി ബൈജു കെ. പൗലോസ് കൂടി എത്തിയ ശേഷം പ്രതികളായ ഗൺമാന്മാരെ ചോദ്യം ചെയ്യാനായി ആലപ്പുഴയിലേക്ക് വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇതിന് ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. സംഭവത്തില്‍ പുനരന്വേഷണത്തിനായി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.