Kerala
കോഴിക്കോട്: ഓടയിൽ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയർഫോഴ്സും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് പുഷ്പ ജംഗ്ഷനു സമീപത്തെ ഓടയിൽ കുടുങ്ങിയ ബംഗാൾ സ്വദേശിയായ അജയ് ഓറയോണിനെയാണ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഓടയിൽ നിന്ന് പുറത്തെടുത്തത്.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പുഷ്പ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുന്നിലൂടെ നടന്നുപോയ ഒരു സ്ത്രീയാണ് ഓടയിൽ ഒരാൾ അകപ്പെട്ടതായി കണ്ടത്. തുടർന്ന് ബീച്ച് അഗ്നിരക്ഷാ നിലയത്തിലും ചെമ്മങ്ങാട് പോലീസിലും വിവരമറിയിക്കുകയായിരുന്നു.
മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും ചേർന്ന് സ്ലാബ് വശത്തേക്ക് മാറ്റി യുവാവിനെ പുറത്തെടുക്കുകയായിരുന്നു. അജയ് ഓറയോൺ എങ്ങനെയാണ് ഓടയ്ക്കുള്ളിൽ പെട്ടുപോയതെന്ന കാര്യം വ്യക്തമല്ല. ഓടയിൽ നിന്ന് പുറത്തെടുത്ത യുവാവിനെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ധ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
National
ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷന് സമീപം മൂന്നുനില വാണിജ്യ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
ശനിയാഴ്ച വൈകുന്നേരമാണ് സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള സൈദുലാജാബിലെ വെസ്റ്റേൺ മാർഗിൽ അപകടമുണ്ടായത്.
രവി(26) എന്നയാളാണ് മരിച്ചത്. ഗുരുഗ്രാം സ്വദേശി തരുൺ കുമാർ (26), ബിഹാറിലെ മോത്തിഹാരി സ്വദേശി സാഇക ഖാൻ (27), സൈദുലാജാബ് സ്വദേശി നീലം യാദവ് (25), സാകേത് സ്വദേശി ആദിത്യ ശർമ (24), നോയിഡ സ്വദേശി ക്ഷിതിജ് പ്രതാപ് (25), സാകേത് സ്വദേശി അനുജ് ദീക്ഷിത് (25), സൈദുലാജാബ് സ്വദേശി ആസ്ത (25), സാകേത് സ്വദേശി വിശാൽ (24) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സ് യൂണിറ്റുകളും പോലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പ്രദേശത്ത് ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ അവശിഷ്ടങ്ങൾക്കിടയിലുള്ള തിരച്ചിൽ തുടരുകയാണ്.
തകർന്നുവീണ കെട്ടിടത്തിൽ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും കഫേകളും ഓഫീസുകളും പ്രവർത്തിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു.
ഏഴുപേരെ ഫയർഫോഴ്സ്, ദേശീയ ദുരന്തനിവാരണ സേനയും ഡൽഹി ദുരന്തനിവാരണ അതോറിറ്റിയും ചേർന്നും രണ്ടുപേരെ പ്രാദേശികവാസികളുമാണ് രക്ഷപ്പെടുത്തിയത്
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ വൻ ഉരുൾപൊട്ടലിനെ തുടർന്ന് കേദാർനാഥ് തീർഥാടനപാതയിൽ കുടുങ്ങിയ പതിനായിരത്തിലധികം തീർഥാടകരെ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചു.
മുൻകതിയ എന്ന് സ്ഥലത്ത് പെട്ടെന്നുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കുടുങ്ങിപ്പോയ 10450 തീർഥാടകരെയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്.
ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് സോൻപ്രയാഗിനും ഗൗരീകുണ്ഡിനുമിടയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇതിനെത്തുടർന്ന് വൻതോതിൽ കല്ലും മണ്ണും ഒഴുകിയെത്തി ഹൈവേ പൂർണമായി തടസപ്പെടുകയും വലിയൊരു വിഭാഗം തീർഥാടകരും വാഹനങ്ങളും വഴിയിൽ കുടുങ്ങുകയുമായിരുന്നു. കനത്ത മഴയും ദുർഘടമായ മലയോരഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചു.
സംഭവത്തിനു തൊട്ടുപിന്നാലെ സംസ്ഥാന-ദേശീയ ദുരന്തനിവാരണ വിഭാഗങ്ങൾ സംയുക്തമായി രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.
രക്ഷപ്പെടുത്തിയ തീർഥാടകരെ താൽക്കാലികമായി ഒരുക്കിയ സുരക്ഷിത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. തീർഥാടകരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനു ശേഷം ഹൈവേയിലെ മണ്ണും കല്ലും നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി.
തീർഥാടനപാതയിലൂടനീളം ദുരന്തനിവാരണ സേന ജാഗ്രത പുലർത്തിയതിനാലാണ് വൻദരന്തം ഒഴിവാക്കാനായതെന്ന് എസ്ഡിആർഎഫ് കമൻഡാന്റ് അർപൻ യദുവംശി പറഞ്ഞു.
നിലവിൽ പാതയിലൂടെയുള്ള ഗതാഗതം സാധാരണനിലയിലാണെങ്കിലും ഹിമാലയൻ മേഖലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ തീർഥാടകർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
National
ലക്നോ: ഉത്തർപ്രദേശിലെ ഹമിർപൂരിൽ ഒൻപത് പേരുമായി പോയ വഞ്ചി യമുനാ നദിയിൽ മുങ്ങി ആറ് പേരെ കാണാതായി. ഘാട്ടംപൂരിൽ നിന്ന് വരികയായിരുന്ന വഞ്ചിയാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വഞ്ചി മറിഞ്ഞതല്ലെന്നും തനിയെ നദിയിൽ താഴ്ന്നുപോവുകയായിരുന്നുവെന്നും രക്ഷപ്പെട്ടവർ പറഞ്ഞു.
നീന്തൽ അറിയാവുന്നവരാണ് രക്ഷപ്പെട്ടതെന്നും മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ പറഞ്ഞു. കാണാതായവരിൽ അഞ്ച് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. അഞ്ചിനും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് കാണാതായത്. തിരച്ചിൽ തുടരുകയാണ്.
National
ഷില്ലോംഗ്: മേഘാലയയിൽ മണ്ണിൽ കുഴിച്ചിട്ട നവജാത ശിശുവിനെ രക്ഷിച്ച് സ്കൂൾ വിദ്യാർഥികൾ. റി-ഭോയ് ജില്ലയിൽ മഹാതി പ്രദേശത്താണ് സംഭവം. സ്കൂൾ കുട്ടികളാണ് കുഞ്ഞിനെ മണ്ണിന് അടിയിൽ നിന്നും രക്ഷിച്ചത്.
ചെറിയ കുഴി കണ്ട് അസ്വഭാവികത തോന്നിയ കുട്ടികൾ മണ്ണ് മാറ്റിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്. കുഞ്ഞിനെ ഉടൻതന്നെ മഹാതി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് അടിയന്തര വൈദ്യസഹായം നൽകി. കുഞ്ഞ് നിരീക്ഷണത്തിൽ തുടരുകയാണ്.
സമയോചിതമായ ഇടപെടൽ നടത്തി കുട്ടിയെ രക്ഷിച്ച സ്കൂൾ വിദ്യാർഥികൾക്ക് അഭിനന്ദനപ്രവാഹമാണ്. അതേസമയം, ഈ സംഭവം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വിഷയത്തിൽ പോലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്.
National
സുള്ള്യ: സുള്ള്യയിൽ കേരള അതിർത്തിക്കു സമീപമുള്ള ജനവാസ മേഖലയിൽ കിണറ്റിൽ വീണ കാട്ടാനയെ കർണാടക വനംവകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി കാടുകയറ്റി.
കഴിഞ്ഞദിവസം രാത്രിയാണ് 20 വയസ് തോന്നിക്കുന്ന കാട്ടാന വനാതിർത്തിക്കു സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിൽ അകപ്പെട്ടത്. കിണറ്റിൽ വെള്ളം ഏതാണ്ട് വറ്റിയ നിലയിലായിരുന്നു. രാവിലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ അഞ്ചു മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനൊടുവിലാണ് ആനയെ കരകയറ്റിയത്.
ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് ആനയ്ക്ക് കരകയറാൻ വഴിയൊരുക്കിയത്. കരയിലെത്തിയ ആനയെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു. ഇവിടെ ജനവാസമേഖലയിൽ കാട്ടാനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. വി. കരികാലൻ, ഡെപ്യൂട്ടി കൺസർവേറ്റർ അന്തോണി മാരിയപ്പ, അസി. കൺസർവേറ്റർ പ്രശാന്ത് കുമാർ പൈ, സുബ്ബയ്യ നായ്ക്, ബി.എം. കിരൺ, വിമൽ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
National
അഹമ്മദാബാദ്: ഗുജറാത്തിൽ കിണറിനുള്ളിൽ കുടുങ്ങിയ സിംഹത്തെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപെടുത്തി. ഉന താലൂക്കിലെ നവബന്ധറിലെ വനപ്രദേശത്തിന് സമീപം 15 അടി താഴ്ചയുള്ള കിറണിനുള്ളിലാണ് സിംഹം കുടുങ്ങിയത്.
ഇര തേടിയിറങ്ങിയ സിംഹം അബദ്ധത്തിൽ വെള്ളം നിറഞ്ഞ കിണറ്റിൽ വീഴുകയായിരുന്നു. പുറത്ത് കടക്കാൻ പറ്റാതെ കിണറ്റിൽ കുടുങ്ങിയ സിംഹത്തെ പ്രദേശവാസികൾ കണ്ടു. തുടർന്ന് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ജസധർ വനം വകുപ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കുൽദീപ് ചൗഹാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രദേശത്ത് ധാരാളം ജനക്കൂട്ടവും തടിച്ചുകൂടിയിരുന്നു.
ശരീരത്ത് കയർ കുടുക്കിട്ടാണ് സിംഹത്തെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. രക്ഷാപ്രവർത്തനം ഏകദേശം 30 മിനിട്ടോളം നീണ്ടു.
National
ഗാങ്ടോക്ക്: സിക്കിമിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ 1,321 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. മംഗൻ ജില്ലയിലെ ലാച്ചനിലാണ് കഴിഞ്ഞ ഞായറാഴ്ച വിനോദസഞ്ചാരികൾ കുടുങ്ങിയത്.
മണ്ണിടിച്ചിലിൽ ഇവിടേക്കുള്ള റോഡ് പൂർണമായി തകർന്നതാണു സഞ്ചാരികൾ കുടുങ്ങാൻ കാരണം.
ദിവസങ്ങളായി വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്താനായത്. രക്ഷപ്പെട്ടവരിൽ 1,321 വിനോദസഞ്ചാരികളും 84 പ്രദേശവാസികളും ഉൾപ്പെടുന്നുണ്ടെന്ന് മംഗൻ ജില്ലാ കളക്ടർ അനന്ത് ജെയിൻ പറഞ്ഞു.
സൈന്യം, പോലീസ്, ദുരന്തനിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
വാൽപ്പാറ: വാട്ടർ ടാങ്കിൽ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. വില്ലോളി എസ്റ്റേറ്റിലെ ജീവനക്കാർക്കു കുടിവെള്ളം സംഭരിക്കുന്ന 12 അടി താഴ്ചയുള്ള ടാങ്കിലാണ് ആനക്കുട്ടി വീണത്. ഇന്നലെ രാവിലെ ആറിനാണു സംഭവം.
കാട്ടാനക്കൂട്ടത്തോടൊപ്പം പോകുമ്പോൾ ആനക്കുട്ടി ടാങ്കിലേക്കു വീഴുകയായിരുന്നു. ഇതോടെ അമ്മയാന ടാങ്കിനരികിൽത്തന്നെ നിലയുറപ്പിച്ചു. കുട്ടിയാന തനിയെ കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വിവരമറിഞ്ഞെത്തിയ തമിഴ്നാട് വനം വകുപ്പ് അധികൃതർ മണ്ണിമാന്തിയന്ത്രം ഉൾപ്പെടെ ഉപയോഗിച്ച് ആറുമണിക്കൂറോളം പണിപ്പെട്ടാണു കുട്ടിയാനയെ കരയ്ക്കുകയറ്റിയത്.
National
ജംഷഡ്പുർ: രണ്ടാഴ്ചമുമ്പ് തട്ടിക്കൊണ്ടുപോയ വ്യവസായിയുടെ മകനെ ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽനിന്നു പോലീസ് രക്ഷപ്പെടുത്തി. ജംഷഡ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി ദേവാംഗ് ഗാന്ധിയുടെ മകൻ കൈരവിനെയാണ് (24) പോലീസ് രക്ഷപ്പെടുത്തിയത്.
ഹസരിബാഗിലെ ബർഹിയിൽനിന്നാണ് യുവാവിനെ പോലീസ് കണ്ടെടുത്തത്. സെരായികെല-ഖർസ്വാൻ ജില്ലയിലെ ആദിത്യപുർ വ്യവസായ മേഖലയിൽനിന്നും 13നാണ് കൈരവിനെ തട്ടിക്കൊണ്ടുപോയത്.
പോലീസ് പിന്തുടരുന്നതായി മനസിലാക്കി പ്രതികൾ കൈരവിനെ ഹസാരിബാഗിലെ ചൗപരൻ-ബർഹി റോഡിൽ ഇറക്കിവിട്ടശേഷം രക്ഷപ്പെടുകയായിരുന്നു.
സംഭവം നടന്ന രാത്രിയിൽ ദേശീയപാത 33ലെ കണ്ടർബേഡ പ്രദേശത്തുനിന്ന് കൈരവിന്റെ കാർ പോലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.
District News
വെള്ളറട : പുഴയിൽ ചാടിയ പ്ലസ്ടു വിദ്യാർഥിനിയെ രക്ഷപ്പെടുത്തി. ഒറ്റശേഖരമംഗലത്തെ ഒരു ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഇന്നലെ രാവിലെ മണ്ഡപത്തിന്‍കടവ് പാലത്തിലെ കൈവരിയുടെ മുകളില്‍കയറി പുഴയിലേക്കു ചാടിയത്.
നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന സമയമായതുകൊണ്ടും കുട്ടി ചാടുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതുകൊണ്ടും നാട്ടുകാര്‍ വേഗത്തില്‍ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വെള്ളത്തില്‍നിന്നു കരകയറ്റുന്നതിനുള്ളില് ധാരാളം വെള്ളം കുട്ടി കുടിച്ച കുട്ടി അവശനിലയിലായി. തുടര്‍ന്നു കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യങ്കോട് സ്വദേശിനിയാണ് വിദ്യാർഥിനിയെന്ന് അറിയുന്നു.
ആര്യങ്കോടില്നിന്നും ബസ് കയറി ഒറ്റശേഖരമംഗലത്ത് ഇറങ്ങുന്നതിനുപകരം ഒരു കിലോമീറ്റര്‍ അകലെ മണ്ഡപത്തിന്‍കടവ് ജംഗ്ഷനില്‍ എത്തിയ ശേഷമാണ് നെയ്യാര്‍ റിസര്വേയറില്നിന്നു വരുന്ന പുഴയില്‍ വിദ്യാർഥിനി ചാടിയത്. വെള്ളം കൂടുതലും ആഴവുമുള്ള സ്ഥലത്താണു കുട്ടി ചാടിയതെങ്കിലും നാട്ടുകാരുടെ അവസരോചിത ഇടപെടല്‍കൊണ്ട് അപകടം ഇല്ലാതെ രക്ഷപെട്ടു. സ്കൂളില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസമാ കാം ഇതിനി പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ അപകടനില തരണം ചെയ്തു.
Kerala
കൊച്ചി: തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി രക്ഷപ്പെട്ടു. കളമശേരി മെഡിക്കൽ കോളജിൽ മെഡിക്കലിന് എത്തിച്ച പ്രതിയാണ് ചാടിപോയത്.
അസദുള്ള എന്ന പ്രതിയാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയാണ് രക്ഷപ്പെട്ടത്.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അസദുള്ള. പോലീസ് പ്രതിക്കായി ശക്തമായ അന്വേഷണം ആരംഭിച്ചു.