Kerala
കണ്ണൂർ: പോലീസ് സേനയിലുള്ളവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും കമന്റുകളുമിടുന്നതിൽ ജാഗ്രത പുലർത്തണമെന്നും കക്ഷി രാഷ്ട്രീയ പോസ്റ്റുകളോ കമന്റുകളോ പാടില്ലെന്നുമുള്ള സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിന് വിരുദ്ധമായുള്ള എസ്ഐയുടെ നിലപാട് പോലീസ് സേനയിൽ ചർച്ചയാകുന്നു.
കണ്ണൂർ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ എസ്ഐ സിനിലാലാണ് പയ്യന്നൂരിലെ സിപിഎം നേതാവായിരുന്ന വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടുള്ള ഒരു ഓൺലൈൻ മാധ്യമത്തിന്റെ കമന്റ് ബോക്സിൽ രാഷ്ട്രീയ നിലപാടുകളോടു കൂടിയുള്ള കമന്റിട്ടത്. പോലീസ് സേനാംഗങ്ങൾ ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാർക്ക് സജീവ രാഷ്ട്രീയം പാടില്ലെന്ന് സർവീസ് റൂൾ ഉണ്ടായിരിക്കെയാണ് എസ്ഐയുടെ രാഷ്ട്രീയ കമന്റ്.
സിനിലാൽ സിപിഎമ്മിന്റെ രാഷ്ട്രീയ ന്യായീകരണ തൊഴിലാളിയായി പ്രവർത്തിക്കുകയാണെന്നാണ് സേനയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. സേനയിലിരിക്കെ പോലീസ് ഉന്നതന്റെ മനുഷ്യത്വരഹിത നിലപാടുകൾ ഫേസ്ബുക്കിൽ കുറിപ്പായി ഇട്ട പോലീസുകാരനെ സർവീസിൽനിന്നു പിരിച്ചുവിട്ട പശ്ചാത്തലം സേനയിലുണ്ടെന്നിരിക്കെ കണ്ണൂരിലെ എസ്ഐയുടെ നിലപാടുകൾക്ക് ഉന്നതർ കണ്ടില്ലെന്നു നടിക്കുകയാണെന്നും ആക്ഷേപമുണ്ട്.
Kerala
തിരുവനന്തപുരം: നഗരൂരിൽ എസ്ഐയെ പോലീസുകാരനും നാട്ടുകാരും സംഘം ചേർന്ന് മർദിച്ചു. നഗരൂരിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. നഗരൂർ എസ്ഐ അൻസറിനെയാണ് പള്ളിക്കൽ സ്റ്റേഷനിലെ സിപിഓ ചന്ദുവും സഹോദരനും ചില നാട്ടുകാരും ചേർന്ന് മർദിച്ചത്.
നഗരൂരിൽ ക്ഷേത്രം ഉത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയ ചന്ദു അടക്കം ഉള്ളവരെ പോലീസ് പിടിച്ചു മാറ്റിയിരുന്നു. ഗാനമേള കഴിഞ്ഞ ശേഷം ചന്ദുവും സഹോദരനും നാട്ടുകാരും ചേർന്ന് പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
എസ്ഐ അൻസറിനെ ഓടയിലേക്ക് തള്ളിയിട്ടു. ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് തന്നെ ചന്ദുവും സഹോദരനും അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റടിയിലെടുത്തു. ഇവർക്കെതിരെ പോലീസിനെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും കേസെടുത്തു.