ദുബായ്: സൗദി അറേബ്യക്കെതിരേ യെമനിലെ ഹൂതി വിമതർ നാവിക ഉപരോധം പ്രഖ്യാപിച്ചു. യുഎസ്-ഇറാൻ സംഘർഷം കൂടുതൽ ശക്തമാകുന്നതിനിടെയാണ് ആഗോള ഊർജ വിതരണത്തെയും വ്യാപാരത്തെയും ബാധിക്കുന്ന തരത്തിലുള്ള ഹൂതികളുടെ പുതിയ നീക്കം.
സൗദിയുടെ ഉപരോധത്തിനു മറുപടിയായാണ് ഈ നടപടിയെന്ന് ഹൂതികൾ വ്യക്തമാക്കി. ഇതോടെ ചെങ്കടലിലെ പ്രധാന കപ്പൽ പാതയായ ബാബ് എൽ മന്ദബ് വഴിയുള്ള എണ്ണനീക്കം തടസപ്പെടാൻ സാധ്യതയേറി.
യെമനെതിരേ സൗദി അറേബ്യ വർഷങ്ങളായി തുടരുന്ന ഉപരോധത്തിനും വിഭവങ്ങൾ കവർച്ച ചെയ്യുന്നതിനുമുള്ള മറുപടിയാണ് ഈ നടപടിയെന്ന് ഹൂതി വക്താവ് ടെലിവിഷൻ സന്ദേശത്തിൽ വ്യക്തമാക്കി.
സന വിമാനത്താവളത്തിനുമേലുള്ള നിയന്ത്രണങ്ങൾ നീക്കുന്നതുവരെ സൗദി വ്യോമപാത ഉപയോഗിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് ഹൂതികൾ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞയാഴ്ച ഹൂതികളുടെ നിയന്ത്രണത്തിലുള്ള സന അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ വ്യോമാക്രമണം നടന്നതിനു പിന്നാലെ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയിരുന്നു.