പ്രസിഡന്റ് ട്രംപ്.
വാഷിംഗ്ടൺ ഡിസി: സൗദി ഇസ്രയേലിനെ അംഗീകരിച്ചാൽ മാത്രമേ അമേരിക്കയുമായുള്ള ആണവക്കരാർ യാഥാർഥ്യമാകൂ എന്ന് പ്രസിഡന്റ് ട്രംപ്. സൗദി-യുഎസ് ആണവക്കരാർ പശ്ചിമേഷ്യയിൽ ആയുധമത്സരത്തിന് വഴിവയ്ക്കുമെന്ന വിമർശനങ്ങൾക്കിടെയാണു ട്രംപ് പുതിയ വ്യവസ്ഥ പ്രഖ്യാപിച്ചത്.
അറബി രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയ ഏബ്രഹാം ഉടന്പടിയിൽ സൗദിയും ചേരണമെന്നാണു ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് 2020ലാണ് ഈ ഉടന്പടിയുണ്ടായത്.
യുഎഇ, ബഹ്റിൻ രാജ്യങ്ങളാണ് അദ്യം ഉടന്പടിയിൽ ചേർന്നത്. ഇതോടെ ഇവരും ഇസ്രയേലും തമ്മിൽ സാധാരണ നിലയിലുള്ള നയതന്ത്രബന്ധം യാഥാർഥ്യമായി. സുഡാൻ, മൊറോക്കോ എന്നീ മുസ്ലിം രാജ്യങ്ങളും പിന്നീട് ഇസ്രയേലിനെ അംഗീകരിക്കാൻ തയാറായി. സൗദി ഏബ്രഹാം ഉടന്പടിയിൽ ചേരുമോ എന്നതിൽ വ്യക്തതയില്ല.
സൗദിയുമായുള്ള അമേരിക്കയുടെ സിവിലിയൻ ആണവക്കരാർ സൈനികേതര ആവശ്യങ്ങൾക്കു മാത്രമുള്ളതാണെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കുറിപ്പിൽ ‘ആണവ ഇന്ധന സന്പുഷ്ടീകരണം ഉണ്ടാവില്ല’ എന്ന് ബ്രാക്കറ്റിൽ ചേർത്തിട്ടുണ്ട്.
അമേരിക്കൻ സാങ്കേതികവിദ്യയിൽ സൗദിയുടെ ഊർജാവശ്യത്തിന് റിയാക്ടറുകൾ നിർമിക്കാനുള്ള കരാറാണു ബുധനാഴ്ച പ്രഖ്യാപിക്കപ്പെട്ടത്. ഇതിനായി സൗദിക്കു സ്വന്തം നിലയിൽ ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കാനും അനുമതിയുണ്ടാകുമെന്നായിരുന്നു ആദ്യ അറിയിപ്പ്.
സൗദിക്ക് അണ്വായുധം സ്വന്തമാക്കാനുള്ള വഴിയൊരുങ്ങിയെന്നും പശ്ചിമേഷ്യയിൽ അണ്വായുധ മത്സരമുണ്ടാകുമെന്നും വിമർശനമുയർന്നു. യുറേനിയം സന്പുഷ്ടീകരണത്തിന്റെ തോത് ഉയർത്തി അണുബോംബ് നിർമിക്കാനാകും. നിലവിൽ അണ്വായുധം സ്വന്തമായുള്ള ഏക രാജ്യം ഇസ്രയേലാണ്. ഇറാന്റെ പക്കൽ ഉയർന്ന തോതിൽ സന്പുഷ്ടീകരിച്ച യുറേനിയമുണ്ട്.
സൗദി-യുഎസ് ആണവക്കരാർ ഇസ്രേലി നേതൃത്വത്തെ ഭീതിയിലാഴ്ത്തിയെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവോ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഉന്നതരോ വിഷയത്തിൽ പ്രതികരിച്ചില്ല.
പക്ഷേ, മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, മുൻ പ്രതിരോധമന്ത്രി ലീബർമാൻ എന്നിവർ കരാറിനെ വിമർശിക്കുകയും കരാറിന് യുഎസ് കോൺഗ്രസിന്റെ അനുമതി ലഭിക്കാതിരിക്കാൻ ഇസ്രയേൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Tags : SaudiArabia Recognize Israel NuclearDeal reality Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Trump