ജന്തർ മന്തറിലെ വിദ്യാർഥിസമരം
ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥിസമരം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞെങ്കിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ ഒരടി പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് വിദ്യാർഥികൾ.
നീറ്റ് ക്രമക്കേടിൽ ഉത്തരവാദികളായവരെ ശിക്ഷിക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കാമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയെങ്കിലും അതുകൊണ്ടു മാത്രം പരിഹാരമുണ്ടാകില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി വ്യക്തമാക്കി. ജന്തർ മന്തറിലോ സമീപത്തെ മറ്റേതെങ്കിലും സ്ഥലത്തോ ചർച്ച നടത്താമെന്ന വിദ്യാർഥികളുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളി.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ വസതിയിലോ ഓഫീസിലോ ചർച്ച നടത്താമെന്ന നിലപാടിൽ തന്നെയാണു സർക്കാർ. എന്നാൽ കേന്ദ്രസർക്കാരിന്റെ ഈ നിലപാട് പൂർണമായും തള്ളിക്കളയുന്നതായി സിജെപി വ്യക്തമാക്കി. ഇരുകൂട്ടരും നിലപാടിൽ വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യത്തിൽ ഉടൻ ചർച്ചയ്ക്കുള്ള സാധ്യത മങ്ങി.
തിങ്കളാഴ്ച നഡ്ഡയുടെ ഔദ്യോഗിക വസതിയിൽ രണ്ടു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് സിജെപി പ്രതിനിധികൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി ആവശ്യം കേന്ദ്രസർക്കാരിനെ അറിയിച്ചത്. എന്നാൽ നാലു ദിവസം പിന്നിട്ടിട്ടും ആവശ്യത്തോടു സർക്കാർ പ്രതികരിച്ചില്ല.
ചോദ്യപേപ്പർ ചോർച്ചാ കേസുകൾ പരിഹരിക്കുന്നതിന് അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നു മാത്രമാണ് വിദ്യാർഥി സമരവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നടത്തിയ പ്രതികരണം. എന്നാൽ, സമരം തുടങ്ങി 34 ദിവസമെടുത്ത് പ്രധാനമന്ത്രി ആദ്യ പ്രതികരണം നടത്തിയെങ്കിലും ധർമേന്ദ്ര പ്രധാനെ ഇപ്പോഴും സംരക്ഷിക്കുന്ന നിലപാട് തുടരുകയാണെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ വിമർശിച്ചു.
അതേസമയം, വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിനിടെ പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായവർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഇന്ന് സമാധാനപരമായ പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തു. വിദ്യാർഥികൾ ഒത്തുചേരുന്നിടത്ത് അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഉറക്കെ വായിച്ചുകൊണ്ട് സമാധാനപരമായി പങ്കുചേരാനാണ് ആഹ്വാനം.
ജന്തർ മന്തറിനു സമീപപ്രദേശത്തെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും റോഡ് മാർഗം എത്തുന്ന വിദ്യാർഥികളെ തടഞ്ഞും സമരത്തിലെ പങ്കാളിത്തം കുറയ്ക്കാൻ ഡൽഹി പോലീസ് ശ്രമിച്ചിട്ടും സമരപ്പന്തലിലേക്ക് എത്തുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്.
ഓട്ടോറിക്ഷകളിലും വാഹനങ്ങളിലും എത്തുന്ന സമരക്കാരെ പാതിവഴിയിൽ ഇറക്കി വിടുന്ന നടപടിയടക്കം പോലീസ് സ്വീകരിക്കുന്നുണ്ട്. എന്നാൽ വിദ്യാർഥികൾക്കുപുറമെ മുതിർന്നവരും ജോലിക്കാരും ഉൾപ്പെടെ ആയിരങ്ങൾ സമരപ്പന്തലിലെത്തി വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. കേരളത്തിൽനിന്നുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സമരത്തിന് പിന്തുണയുമായി എത്തുന്നവർ മണിക്കൂറുകൾ മുതൽ ദിവസങ്ങളോളം ചെലവിട്ടശേഷമാണു മടങ്ങുന്നത്.
ജന്തർ മന്തറിനു സമീപം സെൻട്രൽ ഡൽഹിയിൽ അനിശ്ചിതകാലത്തേക്ക് സർക്കാർ ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. സമരക്കാരുടെയും സമരത്തിന് എത്തുന്നവരുടെയും ആശയവിനിമയം തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു വിലക്ക്.
Tags : PMModi breaks silence students continue Protest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash