പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ
ജിദ്ദ: ജിദ്ദയിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചരിത്രപരമായ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെക്കും. യുഎസ്-ഇറാൻ യുദ്ധവും പേർഷ്യൻ ഉൾക്കടൽ, ചെങ്കടൽ മേഖലകളിലെ സംഘർഷങ്ങളും രൂക്ഷമായ പശ്ചാത്തലത്തിലാണ് പ്രാദേശിക സുരക്ഷ ശക്തമാക്കാൻ മൂന്ന് പ്രമുഖ മുസ്ലിം രാജ്യങ്ങൾ ഒന്നിക്കുന്നത്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെക്കുന്നത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും സൗദിയിലെത്തിയിട്ടുണ്ട്. തുർക്കി പ്രസിഡന്റ് എർദോഗൻ ഇന്ന് ജിദ്ദയിലെത്തും.
വർഷങ്ങളായി ചർച്ചയിലായിരുന്ന പ്രതിരോധ സഖ്യം, ഈ മേഖലയിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്താണ് വേഗത്തിൽ യാഥാർത്ഥ്യമാക്കുന്നത്. ഗൾഫ് രാജ്യങ്ങളെയും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെയും ബാധിച്ച അമേരിക്ക-ഇറാൻ സംഘർഷവും ഇതിന് വേഗം കൂട്ടി. യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ മധ്യസ്ഥശ്രമങ്ങൾ നടത്തുമ്പോൾ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ തുർക്കിയും സജീവ പങ്കുവഹിക്കുന്നുണ്ട്.
ആണവശക്തിയായ പാകിസ്ഥാനും സൗദിയും തമ്മിൽ 2025-ൽ തന്നെ മറ്റൊരു സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. മേഖലയിലെ താത്കാലിക പ്രതിസന്ധികൾക്കപ്പുറം ദീർഘകാല തന്ത്രപ്രധാന ബന്ധങ്ങൾക്ക് ഈ സംയുക്ത കരാർ വഴിയൊരുക്കുമെന്നാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചത്.
Tags : SaudiArabia Pakistan Turkey Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash