അതിരപ്പിള്ളിയില്‍ പ്ലാന്‍റേഷന്‍ ഡിവിഷന്‍ ഓഫീസിലെ ഫർണിച്ചറുകൾ കാട്ടാനക്കൂട്ടം നശിപ്പിച്ച നിലയിൽ
കാലടി: അതിരപ്പിള്ളിയില്‍ പ്ലാന്‍റേഷന്‍ ഡിവിഷന്‍ ഓഫീസിന് നേരെ കാട്ടാന ആക്രമണം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാലടി പ്ലാന്‍റേഷന്‍ അതിരപ്പിള്ളി എസ്റ്റേറ്റ് ഒന്‍പതാം ബ്ലോക്കിലെ ബി 2 ഡിവിഷന്‍ ഓഫീസിന് നേരെയാണ് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണമുണ്ടായത്. ഓഫീസിനകത്തു കടന്ന കാട്ടാനകള്‍ വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയത്.
ഓഫീസിന് ചുറ്റും സ്ഥാപിച്ചിരുന്ന സോളാര്‍ വൈദ്യുത വേലി തകര്‍ത്താണ് കാട്ടാനക്കൂട്ടം അകത്തു കടന്നത്. ഓഫീസിനുള്ളില്‍ കയറിയ ആനകള്‍ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും തകര്‍ത്തെറിഞ്ഞു. തുടര്‍ന്ന് സമീപത്തെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന വളവും കാട്ടാനക്കൂട്ടം നശിപ്പിച്ചു.
പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാകുന്നത് തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പ്ലാന്‍റേഷന്‍ മേഖലയില്‍ നിലവില്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വേലികള്‍ കാട്ടാനകളെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ലെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
ജനവാസ മേഖലകളില്‍ നിന്നും തോട്ടങ്ങളില്‍ നിന്നും കാട്ടാനകളെ തുരത്താനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനും വനംവകുപ്പ് ഉടന്‍ തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.