National
ചണ്ഡിഗഡ്: ഹരിയാനയിലെ പാനിപ്പത്തിൽ കൗൺസിലറുടെ ഭർത്താവിനെ ഓഫീസിൽ അതിക്രമിച്ചു കയറി ആക്രമിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രജനി ഗാർഗിന്റെ ഭർത്താവ് സുരേന്ദർ ഗാർഗിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രിൻസ്, മോഹിത്, സാഗർ, വികാസ് എന്നിവരെ പോലീസ് പിടികൂടി.
വാർഡിലെ ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് ശുചീകരണ സൂപ്പർവൈസറായ മോഹിതിനോട് സുരേന്ദർ പറയുകയും ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തിരുന്നു. കോപാകുലനായ മോഹിത് സുഹൃത്തുക്കളും ബന്ധുക്കളുമടക്കം പത്തോളം പേരുമായി തിരികെ വന്ന് ആക്രമണം നടത്തുകയായിരുന്നു. തോക്കും കത്തികളുമായാണ് ആക്രമികൾ എത്തിയത്.
ആക്രമത്തിനിടെ ഗ്ലാസ് പൊട്ടി സുരേന്ദറിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
സംഭവത്തിൽ കേസെടുത്ത പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടന്നുവരികയാണ്.
International
ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സില്‍ ഇസ്രേലി അനുകൂല സംഘടനയുടെ മന്ദിരത്തിനു മുന്നില്‍ സ്ഫോടനം. ജെല്ഡര്ലാന്ഡ് പ്രവിശ്യയിലെ നിജെര്ക് നഗരത്തിലുള്ള ക്രിസ്ത്യന്‍സ് ഫോര്‍ ഇസ്രയേല്‍ എന്ന സന്നദ്ധസംഘടനയുടെ ഓഫീസ് പരിസരത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ആളപായമില്ല.
സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കറുത്ത വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ ബോംബ് സ്ഥാപിക്കുന്നത് സിസിടിവി കാമറാദൃശ്യങ്ങളിലൂടെ തെളിഞ്ഞതായി പോലീസ് അറിയിച്ചു.
അന്വേഷണം തുടരുന്നതായി ഡെച്ച് പോലീസ് അറിയിച്ചു. നാശനഷ്ടം ചെറുതായേ ഉണ്ടായിട്ടുള്ളൂവെങ്കിലും അതുളവാക്കിയിരിക്കുന്ന നടുക്കം, പ്രത്യേകിച്ച് വിശുദ്ധ വാരത്തിലുണ്ടായ സ്ഫോടനം ഗൗരവമേറിയതാണെന്ന് സംഘടന വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ യഹൂദര്‍ക്കെതിരായ വിദ്വേഷം ശക്തിപ്പെടുന്നതായാണു റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ലണ്ടനില്‍ യഹൂദ വോളണ്ടിയര്‍മാരുടെ ആംബുലന്‍സുകള്‍ അജ്ഞാതസംഘം അഗ്നിക്കിരയാക്കുകയും ബെല്‍ജിയത്തിലെ ലെയ്ജ് നഗരം, ഡെച്ച് തുറമുഖനഗരമായ റോട്ടര്‍ഡാം എന്നിവിടങ്ങളില്‍ സിനഗോഗുകള്ക്കുമുന്നില് ചെറിയരീതിയില്‍ സ്ഫോടനമുണ്ടാകുകയും ആംസ്റ്റര്‍ഡാമില്‍ ഒരു യഹൂദസ്കൂള് ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.
യഹൂദ, ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കു നേരേ നേരത്തേതന്നെ ഐഎസ് ഭീകരര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
Kerala
കൊല്ലം: ഗുണ്ടാ അസോസിയേഷൻ യോഗം ചേർന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഇവർ യോഗം ചേരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തിൽ ആറുപേർക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. അസോസിയേഷൻ രൂപീകരിച്ച് നഗരത്തിൽ ഓഫീസ് തുറക്കാനും ഇവർ പദ്ധതിയിട്ടതായും റിപ്പോർട്ടുകളുണ്ട്. കൊടും ക്രിമിനലുകളാണ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വിവിധ പ്രദേശങ്ങളിലെ ഗുണ്ടകളെ മെമ്പർമാരാക്കാനായിരുന്നു സംഘടനയുടെ ലക്ഷ്യം. ഗ്യാങ്ങുകൾ ചേരിതിരിഞ്ഞ് അക്രമിക്കുന്നതിനെതിരെ ഒരു പ്ലാറ്റ്ഫോമും ഇവർ ഇതിലൂടെ ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്. ഗുണ്ടകൾ നടത്തിയ പിറന്നാൾ ആഘോഷവും വടിവാൾ കൊണ്ട് കേക്ക് മുറിച്ചതുമെല്ലാം നേരത്തെ വിവാദമായിരുന്നു.
National
ചണ്ഡിഗഡ്: പഞ്ചാബിലെ ഛണ്ഡിഗഡിലുള്ള ബിജെപി ആസ്ഥാനത്തിന് സമീപത്തെ സ്ഫോടനത്തിൽ രണ്ട് പേർ അറസ്റ്റിൽ. അമൻ സിംഗ്, ഗുർതേജ് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കൽ നിന്നും സംശയാസ്പദമായ വസ്തുക്കളും പോലീസ് കണ്ടെടുത്തു. ഏപ്രിൽ ഒന്നിന് വൈകുന്നേരം അഞ്ചോടെയാണ് ബൈക്കിലെത്തിയ ഇവർ ബിജെപി ഓഫീസിന് നേരെ ഗ്രനേഡ് എറിഞ്ഞത്. നേരിയ സ്ഫോടനത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചിരുന്നു
സംഭവത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. സ്ഫോടനത്തിന് ഉപയോഗിച്ച ചൈനീസ് നിർമ്മിത പി-86 ഹാൻഡ് ഗ്രനേഡ് പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി കടത്തിയതാണെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
International
വത്തിക്കാന്‍ സിറ്റി: വത്തിക്കാൻ കാര്യാലയത്തിലേക്ക് ഇന്ത്യയിൽനിന്നുള്ള അല്മായ വനിതയെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.
മുംബൈ സ്വദേശിനിയായ അല്മായ വനിതാനേതാവ് ക്രിസ്റ്റീൻ നഥാനെയാണു സമഗ്ര മാനവിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യാലയത്തിൽ അംഗമായി നിയമിച്ചിരിക്കുന്നത്.
നിലവിൽ ഇന്റർനാഷണൽ കാത്തലിക് മൈഗ്രേഷൻ കമ്മീഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയാണ് ക്രിസ്റ്റീൻ നഥാൻ. നിയമനത്തില്‍ സന്തോഷം പ്രകടിപ്പിച്ച ക്രിസ്റ്റീൻ, തന്നിൽ അർപ്പിച്ച വിശ്വാസത്തിന് മാർപാപ്പയ്ക്കു നന്ദി പറയുകയാണെന്നും അഗാധമായ ബഹുമാനത്തോടെ നിയമനം സ്വീകരിക്കുകയാണെന്നും പറഞ്ഞു.
മുംബൈ സർവകലാശാലയിൽനിന്നു സോഷ്യോളജി, സൈക്കോളജി പഠനം നടത്തിയ അവര്‍ മുംബൈയിലെ ഗവ. ലോ കോളജിൽനിന്നു നിയമപഠനവും പൂര്‍ത്തിയാക്കി.
നീതിക്കും മാനുഷിക അന്തസിനും വേണ്ടി ശക്തമായ ഇടപെടല്‍ നടത്തിയ വ്യക്തികൂടിയാണ് ക്രിസ്റ്റീൻ. 2006 മുതൽ 2014 വരെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ തൊഴിലാളി വിദ്യാഭ്യാസത്തിനായുള്ള റീജണൽ വിദഗ്ധയായും സേവനമനുഷ്ഠിച്ചിരുന്നു.
National
ന്യൂഡൽഹി: വാർത്താ ഏജൻസിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ (യുഎൻഐ) ഡൽഹി ഓഫീസ് പോലീസ് സീൽ ചെയ്തു. റഫി മാർഗിലെ ഓഫീസിലെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി കെട്ടിടം ഏറ്റെടുത്തു.
കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഭൂമി അനുവദിച്ചത് റദ്ദാക്കിയതിനെതിരേ യുഎൻഐ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് നടപടി. വനിതാ മാധ്യമപ്രവർത്തകരെ പോലീസ് കൈയേറ്റം ചെയ്തെന്നും ജീവനക്കാരെ ബലമായി പുറത്താക്കിയെന്നും യു എൻഐ ആരോപിച്ചു
ഒരു വനിതാ മാധ്യമപ്രവർത്തക നിലത്തുവീഴുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോയും ഏജൻസി പങ്കുവെച്ചിട്ടുണ്ട്. പോലീസ് നടപടി മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് യുഎൻഐ ആരോപിച്ചു.
National
ചെന്നൈ: കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ ഓഫീസിനുനേരെ അജ്ഞാതസംഘം പെട്രോൾ ബോംബ് എറിഞ്ഞു.
ശിവഗംഗ ജില്ലയിലെ കാരൈക്കുടിയിലുള്ള ഓഫീസിൽ ബുധനാഴ്ച പുലർച്ചെയാണ് ആക്രമണം. ഓഫീസിൽ ആൾ ഇല്ലായിരുന്നതിനാൽ ആർക്കും പരിക്കേറ്റില്ല.
കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകൻ കൂടിയായ എംപി സംഭവസമയം സ്ഥലത്ത് ഇല്ലായിരുന്നു. വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
International
ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ. ടെൽ അവീവിലെ നെതന്യാഹുവിന്റെ ഓഫീസും ഇസ്രയേൽ സൈന്യത്തിന്റെ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഐആർജിസി അവകാശപ്പെട്ടു.
"സയണിസ്റ്റ് ഭരണകൂടത്തിലെ ക്രിമിനൽ പ്രധാനമന്ത്രിയുടെ ഓഫീസും ഭരണകൂടത്തിന്റെ വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവും ലക്ഷ്യമിട്ടു'. ഐആർജിസി വാർത്ത ഏജൻസിയോട് പ്രതികരിച്ചു.
ഖൈബാർ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് ഐആർജിസി പറഞ്ഞു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ആക്രമണം നടന്നതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. ജറുസലേമിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
ഇറാൻ മിസൈലുകൾ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ടെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. മധ്യ ടെഹ്റാനിൽ വ്യാപക ആക്രമണം ആരംഭിച്ചുവെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. ഇറാൻ സർക്കാരിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
Kerala
തിരുവനന്തപുരം: വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റും രണ്ട് വനിതാ അംഗങ്ങളും ചേർന്ന് മുറിയിൽ പൂട്ടിയിട്ടെന്ന് പരാതി. തിരുവനന്തപുരത്തെ വെള്ളനാട് പഞ്ചായത്തിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം.
സംഭവത്തിന് പിന്നാലെ ബാഗിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ഇവർ ആത്മഹത്യ ഭീഷണിയും നടത്തി. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്കും രണ്ട് വനിതാ അംഗങ്ങൾക്കുമെതിരെയാണ് പഞ്ചായത്ത് സെക്രട്ടറിയായ സിന്ധുവിന്റെ പരാതി. എത്രപറഞ്ഞിട്ടും വാതിൽ തുറന്നില്ലെന്നും ഇവർ പറയുന്നു.
വെള്ളനാട് ശശിയും സെക്രട്ടറി സിന്ധുവും തമ്മിൽ നേരത്തേയും തർക്കങ്ങളുണ്ടായിരുന്നു. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നത്. ഇതേവിഷയത്തെച്ചൊല്ലിയാണ് ശനിയാഴ്ച വീണ്ടും പ്രശ്നങ്ങളുണ്ടായത്.
മൂന്നരയോടെ പഞ്ചായത്ത് വാഹനത്തിൽ താൻ കളക്ടറേറ്റിൽ പോയതിന് വെള്ളനാട് ശശി പ്രശ്നമുണ്ടാക്കിയെന്നാണ് സെക്രട്ടറി പറയുന്നത്. "ആരോട് ചോദിച്ചാണ് വണ്ടിയെടുത്തതെന്ന് പറഞ്ഞ് പ്രസിഡന്റ് ഡ്രൈവറെ മർദിച്ചു. ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ചു. താക്കോൽ പിടിച്ചുവാങ്ങി. ചോദിക്കാൻ പോയപ്പോൾ എന്നെ മുറിയിൽപൂട്ടി പിന്നീട് വനിതാ അംഗങ്ങളെ കൂട്ടുപിടിച്ച് അടിപ്പിച്ചു. ഞാൻ ഇവിടെനിന്ന് പോകാത്തതാണ് പ്രസിഡന്റിന്റെ പ്രശ്നം. അയാൾക്ക് വണ്ടിയും വേണം. ഞാൻ ഇവിടെവന്ന അന്നുമുതൽ പ്രസിഡന്റിന്റെ ഉപദ്രവമാണ്. സഹിക്കാൻവയ്യാതെയാണ് ബാഗിൽ അലുവ മുറിക്കാൻ കൊണ്ടുവന്ന കത്തി കൊണ്ട് സ്വയം കുത്തിച്ചാവാൻ ശ്രമിച്ചത്'.- സെക്രട്ടറി പറഞ്ഞു.
വിവരമറിഞ്ഞ് പോലീസെത്തി ഇരുകൂട്ടരുമായി ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം, പ്രശ്നം തുടരുകയാണെങ്കിൽ വാഹനം തങ്ങൾ കൊണ്ടുപോകുമെന്ന് പോലീസ് കടുപ്പിച്ച് പറഞ്ഞതോടെ ശശി പോലീസിനോടും തട്ടിക്കയറി. പഞ്ചായത്തിന്റെ വാഹനം കൊണ്ടുപോകാൻ പോലീസിന് അധികാരമില്ലെന്ന് പറഞ്ഞായിരുന്നു ശശി കയർത്തത്.
ഇക്കഴിഞ്ഞ ഡിസംബറിൽ വാഹനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വെള്ളനാട് ശശി സെക്രട്ടറിയെ വഴിയിൽ തടഞ്ഞിരുന്നു. വൈകിട്ട് അഞ്ചിന് ശേഷം പഞ്ചായത്തിന്റെ വാഹനം വിട്ടുകൊടുക്കാനാകില്ലെന്ന് സെക്രട്ടറി നിലപാട് സ്വീകരിച്ചതാണ് അന്ന് ശശിയെ ചൊടിപ്പിച്ചത്.
തുടർന്നാണ് വെള്ളനാട് കുളക്കോട് ഭാഗത്തുവച്ച് സെക്രട്ടറിയുടെ വാഹനം തടഞ്ഞിട്ടത്. 2024ൽ സ്ത്രീകളെയും കുട്ടികളെയും മർദിച്ചകേസിലും വെള്ളനാട് ശശി അറസ്റ്റിലായിരുന്നു.
Kerala
തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണെന്നും പ്രത്യക രാജ്യമല്ലെന്നും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. കേരളം ഇപ്പോൾ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാൻ ഒരുങ്ങുകയാണ്. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനു മാത്രമാണ്.
അനധികൃത കുടിയേറ്റങ്ങളെ സാധുകരിക്കാൻ ഇത്തരം രേഖകൾ വഴിയൊരുക്കുമെന്നും ജാവദേക്കർ പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) നിയമസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിലാണ് ഓഫീസ്.
നിയമസഭാ തെരഞ്ഞെടുപ്പിനെ നിർണായക തെരഞ്ഞെടുപ്പായിട്ടാണ് ബിജെപി-എൻഡിഎ കാണുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസനം വിശ്വാസസംരക്ഷണം സുരക്ഷ എന്നിവ മുൻ നിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വി. മുരളീധരൻ, പി. കെ. കൃഷ്ണദാസ്, എസ്. സുരേഷ്, അനൂപ് ആന്റണി, എ.എൻ. രാധാകൃഷ്ണൻ, ഡോ. അബ്ദുൾ സലാം എന്നീ നേതാക്കൾ പങ്കെടുത്തു.
Kerala
കൊച്ചി: പ്രമുഖ മാനേജ്ഡ് ഓഫീസ് സ്പേസ് ദാതാക്കളായ സ്പേസ് വൺ കൊച്ചിയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. ഈവർഷത്തെ വികസനപദ്ധതികളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്നു പുതിയ സെന്ററുകൾക്കൂടി കമ്പനി പ്രഖ്യാപിച്ചു.
എംജി റോഡ്, കാക്കനാട് ഇൻഫോപാർക്ക് ഫേസ്-2, എൻഎച്ച് ബൈപ്പാസിലെ എഎംവി പാർക്ക് എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകൾ സജ്ജമാകുന്നത്. ഇതോടെ കൊച്ചിയിൽ മാത്രം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 1,700 സീറ്റുകൾ അധികമായി ലഭ്യമാകും.
വൻകിട കമ്പനികൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇവ. മൂന്നു മുതൽ 500 വരെ സീറ്റുകൾ ലഭ്യമാകുന്ന ഫ്ലെക്സിബിൾ ഓഫീസ് സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, കൊളാബൊറേഷൻ ഏരിയകൾ, സിക് റൂമുകൾ തുടങ്ങി അത്യാധുനിക തൊഴിലിടസൗകര്യങ്ങൾ എല്ലാ സെന്ററുകളിലും ലഭ്യമാണെന്ന് സ്പേസ് വൺ കോ-ഫൗണ്ടർ സിജോ ജോസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പ്രതികളും പുറത്തിറങ്ങുകയും, ഇനിയും അകത്തു പോകേണ്ട പ്രതികള്‍ പുറത്തു നില്‍ക്കുകയുമാണ്. ബാക്കിയുള്ള പ്രതികളിലേക്ക് കൂടി അന്വേഷണം പോകുന്നില്ല എന്നത് അപകടകരമാണ്. ആ പ്രതികള്‍ സിപിഎമ്മിനും സര്‍ക്കാരിനും ഏറ്റവും വേണ്ടപ്പെട്ട പ്രതികളാണ്.
ആ പ്രതികളിലേക്ക് പോയാല്‍ സര്‍ക്കാര്‍ തന്നെ തകര്‍ന്നുവീഴും എന്ന തിരിച്ചറിവില്‍, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃത ഇടപെടല്‍ നടത്തുകയാണെന്ന് വി.ഡി. സതീശന് ആരോപിച്ചു.
ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ച പ്രധാന പ്രതികള്‍ വരെ സ്റ്റാറ്റിയൂട്ടറി ജാമ്യം നേടി പുറത്തു വരികയാണ്. ഒരു അന്വേഷണവും നടക്കുന്നില്ല. തൊണ്ടിമുതല്‍ കണ്ടെത്തിയിട്ടില്ല. തെളിവുകള്‍ ശേഖരിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിലെ പ്രതിപക്ഷ നേതാക്കളെ ഇതുപോലെ അധിക്ഷേപിച്ച കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. സ്പീക്കര്‍ അവര്‍ക്ക് എല്ലാ അവസരവും നല്കുന്നു. പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ, പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ അംഗങ്ങളെയും അധിക്ഷേപിക്കാന്‍ ചോദ്യോത്തര വേളയ്ക്കിടെ അഞ്ചു മന്ത്രിമാര്‍ക്കാണ് സ്പീക്കര്‍ അവസരം കൊടുത്തത്.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാര്‍ഡാണ് പ്രകോപനം ഉണ്ടാക്കിയത്. അഞ്ചുവര്‍ഷത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ ഒരു അക്രമവും കാണിച്ചിട്ടില്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട, അക്രമം കാണിച്ചവരെ ഒപ്പം ഇരുത്തിക്കൊണ്ടാണ് ഭരണപക്ഷം യുഡിഎഫിനെ ആക്ഷേപിക്കുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്ന ബാനര്‍ പിടിച്ചായിരുന്നു നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം.
പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധക്കാര്‍ പാടി. ജയിലിനകത്ത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ എന്നും പ്രതിഷേധക്കാര്‍ ആലപിച്ചു.
International
ടെൽ അവീവ്: പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജൻസിയുടെ (യുണൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്സ് ഏജൻസി) കിഴക്കൻ ജറൂസലെമിലെ ആസ്ഥാനം ഇസ്രയേൽ ഇടിച്ചുനിരപ്പാക്കി.
ഇന്നലെ രാവിലെ ഇസ്രേലി സൈനികർ ഏജൻസി വളപ്പിൽ അതിക്രമിച്ചു കയറി സുരക്ഷാ ഭടന്മാരെ പുറത്താക്കി. ബുൾഡോസറുകൾ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചുകളഞ്ഞു.
ഐക്യരാഷ്ട്രസഭാ ഏജൻസികൾക്കുള്ള പരിരക്ഷ മറികടന്നുള്ള ഇസ്രയേലിന്റെ പ്രവൃത്തി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്ന് ഏജൻസി വക്താവ് ജൊനാഥൻ ഫൗളർ പ്രതികരിച്ചു. ഇന്ന് ഏജൻസിക്കു സംഭവിച്ചതു നാളെ ലോകമെന്പാടുമുള്ള നയതന്ത്ര കാര്യാലയങ്ങൾക്കും അന്താരാഷ്ട്ര ഏജൻസികൾക്കും സംഭവിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
ഗാസയിലെ ഹമാസ് ഭീകര സംഘടനയുമായി ഏജൻസിക്കു ബന്ധമുണ്ടെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. ഗാസ യുദ്ധത്തിനു കാരണമായ 2023ലെ ഭീകരാക്രമണത്തിൽ ഏജൻസിയിലെ ചില ജീവനക്കാരും പങ്കെടുത്തതായി ഇസ്രയേൽ കണ്ടെത്തിയിരുന്നു. കിഴക്കൻ ജറൂസലെമിലെ ഏജൻസി ഓഫീസ് 2025 ജനുവരി മുതൽ പ്രവർത്തിക്കുന്നില്ല. അതേസമയം, ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഏജൻസി പ്രവർത്തിക്കുന്നുണ്ട്.
കിഴക്കൻ ജറൂസലെമിലെ ഏജൻസി ഓഫീസിനു നയതന്ത്ര പരിരക്ഷ ഇല്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരമാണു നടപടികളെന്നും ഇസ്രേലി വിദേശകാര്യ മന്ത്രാലയം ഇന്നലെ വിശദീകരിച്ചു.
കെട്ടിടം ഇടിച്ചുപൊളിച്ചതിനു പിന്നാലെ ഇസ്രയേലിലെ തീവ്ര നിലപാടുകാരനായ ദേശീയസുരക്ഷാ വകുപ്പ് മന്ത്രി ഇത്മാർ ബെൻഗവീർ സ്ഥലം സന്ദർശിച്ചു. തീവ്രവാദത്തെ പിന്തുണച്ചിരുന്നവരെ പുറത്താക്കിയ ദിവസം ചരിത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം. മന്ത്രിയുടെ കോട്ടയം ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഷോൺ ജോർജ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേത്യത്വം നൽകിയത്.
പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വന്നതോടെയാണ് പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചത്. അതേസമയം, തിരുവനന്തപുരത്ത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കും ബിജെപി മാർച്ച് നടത്തി.
മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്വർണക്കൊള്ളയിൽ അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന് വി. മുരളീധരൻ ആവശ്യപ്പെട്ടു.
Kerala
കണ്ണൂർ: കൂത്തുപറമ്പിൽ വനംവകുപ്പിന്റെ വാഹനം കാറിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. കാർ യാത്രക്കാരിയായ കതിരൂർ സ്വദേശി നിബയ്ക്കാണ്(29) പരിക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ രാവിലെ 9.45 ഓടെയായിരുന്നു സംഭവം. തലശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിന്റെ പിറകിൽ ഇടിച്ച് അപകടമുണ്ടാക്കി നിർത്താതെ പോയ വനംവകുപ്പിന്റെ വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പാറാലിൽ വച്ച് പിടികൂടുകയായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡ്രൈവറെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറളം ഫോറസ്റ്റ് ഓഫീസ് വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി പി. രഘുനാഥനെ (54) ആണ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. വനംവകുപ്പിന്റെ വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.
Kerala
തിരുവനന്തപുരം: വിവാദങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് പുതിയ ഓഫീസ് തുറന്ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്.
വിവാദങ്ങളിലല്ല, വികസനത്തിലാണ് തനിക്ക് താല്പര്യമെന്നും അത് പ്രവർത്തിയിലൂടെ തെളിയിക്കുമെന്നും ഓഫീസ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വട്ടിയൂർക്കാവിലെ ജനങ്ങൾക്കൊപ്പമാണ് താനെന്നും വരുന്ന തെരഞ്ഞെടുപ്പിൽ എവിടെ മത്സരിക്കണം എന്നത് പാർട്ടി തീരുമാനിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.
"ജനങ്ങൾക്ക് കുറച്ചുകൂടി എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന ഇടം എന്നതാണ് ഓഫീസിന്റെ കാര്യത്തിൽ പരിഗണിച്ചത്. ഇപ്പോൾ ലഭിച്ചിരിക്കുന്നത് കുറച്ചുകൂടെ സൗകര്യമുള്ള ഓഫീസാണ്. മണ്ഡലത്തിൽ വലിയ വികസനങ്ങൾ നടന്നു. ഇത്തരം വികസന പ്രവര്‍ത്തനങ്ങളെ മറച്ചുവച്ച് വിവാദങ്ങളെ ഉയര്‍ത്തിക്കാട്ടാൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് ഞാൻ സംശയിച്ചു'.
"പാർട്ടിയോടും വട്ടിയൂര്‍ക്കാവിലെ ജനങ്ങളോടും ആലോചിച്ചാണ് ഇങ്ങനെ ഒരു തീരുമാനം. അത് നന്നായി എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. എംഎൽഎയെ കാണാൻ 200 പേരെങ്കിലും ദിവസവും വരുന്നുണ്ട്. അവരെ ഉൾക്കൊള്ളാൻ പറ്റുന്ന ഇടമാണ് പുതിയ ഓഫീസ്'.
"പുതിയ ഓഫീസിൽ കൂടുതൽ സൗകര്യങ്ങളുണ്ട്. ഇത് ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും. വിവാദങ്ങളുടെ മറവിൽ വട്ടിയൂർക്കാവിൽ വികസനം നടക്കുന്നില്ലെന്ന തരത്തിൽ കുപ്രചരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അത്തരം നീക്കങ്ങൾക്ക് വഴങ്ങിക്കൊടുക്കാൻ താൻ തയാറല്ലെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ ഓഫീസ് തനിക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽനിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതിയെ പിടികൂടി പോലീസ്. മാനവിയം വീഥിയിൽനിന്ന് അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പോലീസ് ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്. കമ്മീഷണർ ഓഫീസിൽ പരാതി പറയാൻ എത്തിയ യുവാവ് ഓഫീസിന് മുന്നിൽ നിർത്തിയിട്ട പോലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്തെ ഓഫീസാണ് എംഎൽഎ ഒഴിയുന്നത്.
പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവർത്തനം മാറ്റാനാണ് തീരുമാനം. ബിജെപി നേതാവും കൗൺസിലറുമായ ആർ. ശ്രീലേഖയുമായുള്ള തർക്കത്തെ തുടർന്നാണ്
പ്രശാന്ത് ഓഫീസ് ഒഴിയുന്നത്.
ഇരുവരും തമ്മിലുള്ള ഓഫീസ് കെട്ടിട തർക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തർക്കം ഉടലെടുത്തത്.
Kerala
കണ്ണൂർ: കരിവെള്ളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമം. കരിവെള്ളൂർ തെരു റോഡിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന ഗാന്ധി മന്ദിരത്തിനു നേരെയാണ് അക്രമം നടന്നത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഓഫീസിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന സംഘം ഓഫീസിൽ സൂക്ഷിച്ചിരുന്ന ബോർഡുകൾ തീയിട്ടു നശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം പ്രവർത്തകർ കണ്ടത്. തുടർന്ന് നേതാക്കളെയും പയ്യന്നൂർ പോലീസിലും വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഞായറാഴ്ച ഓഫീസിൽ കെപിസിസിയുടെ ആഹ്വാനപ്രകാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി നിശാ പഠന ക്യാമ്പ് നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് മണ്ഡലം പ്രസിഡണ്ട് ഷീബാ മുരളി പയ്യന്നൂർ പോലീസിൽ പരാതി നൽകി.
Kerala
തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിൽ മുറിയുണ്ടെന്നും കോർപറേഷൻ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നത് എന്തിനാണെന്നുമുള്ള കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരിനാഥന്റെ പരാമർശത്തിനു മറുപടിയുമായി വി.കെ. പ്രശാന്ത് എംഎൽഎ.
ബിജെപി അവരുടെ അജൻഡ നടപ്പിലാക്കുമ്പോൾ എംഎൽഎ ആയിരുന്ന ശബരിനാഥനെ പോലെ ഒരാൾ പ്രതികരിക്കേണ്ടത് അങ്ങനെയാണോ എന്ന് അദ്ദേഹമാണ് ചിന്തിക്കേണ്ടതെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു.
ഇത്തരം തിട്ടൂരങ്ങൾക്കു ശിരസ് കുനിക്കുകയാണെങ്കിൽ കേരളത്തിന്റെ സ്ഥിതി എന്താവും എന്ന് അദ്ദേഹം ആലോചിക്കണം. ശാസ്തമംഗലത്തെ ഓഫീസ് മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യത്തിനാണെന്നും ശബരിനാഥിന്റെ സൗകര്യത്തിനല്ലെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
എന്തുകൊണ്ട് ഓഫീസ് അവിടെയെടുത്തു എന്നതിന് ഉത്തരമിതാണ്. എന്റെ മണ്ഡലത്തിലെ ആളുകൾക്ക് എല്ലാ സമയത്തും കടന്നുവരാനുള്ള സൗകര്യത്തിനാണ് ശാസ്തമംഗലത്തെ സ്ഥലം കണ്ടെത്തിയത്. ഏഴ് വർഷക്കാലമായി സുഗമമായി ഓഫീസ് അവിടെ പ്രവർത്തിക്കുകയാണ്.
ബിജെപിയുടെ ഭരണ സമിതി അധികാരത്തിൽ വന്നപ്പോഴാണ് ഏതോ അജൻഡയുടെ ഭാഗമായി എംഎൽഎയെ അവിടെനിന്ന് മാറ്റണണമെന്ന് ഒരു ചർച്ച ഉയർത്തിക്കൊണ്ടുവരുന്നത്. ശബരിനാഥനെ പോലൊരു ആൾ അതിനു കൂട്ടുനിൽക്കുന്നത് എന്ത് അർഥത്തിലാണെന്ന് എനിക്കു മനസിലാകുന്നില്ല.
പ്രത്യേക രാഷ്ട്രീയ സ്ഥിതിയിൽ അതു പഠിക്കേണ്ടതായിട്ടുണ്ട്. എന്നെ സംബന്ധിച്ച് എന്റെ നിയോജക മണ്ഡലത്തിലെ മുഴുവൻ പേർക്കും വന്നുചേരാൻ കഴിയുന്ന സുഗമമായ സ്ഥലം എന്ന നിലയിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത്.
ജനങ്ങളുടെ സൗകര്യത്തിനാണ് ശാസ്തമംഗലത്തെ ഓഫീസ്. അല്ലാതെ ശബരിനാഥിന്റെ സൗകര്യത്തിനല്ല. നൂറു കണക്കിനു സാധാരണക്കാർ അവിടെ എന്നും വരുന്നുണ്ട്. എംഎൽഎ ഹോസ്റ്റലിൽ എല്ലാ എംഎൽഎമാരെയും പോലെ എനിക്കും മുറിയുണ്ട്.
എന്നാൽ, സാധാരണക്കാർക്ക് ഏതു സമയത്തും അനുവാദത്തിനു കാത്തുനിൽക്കാതെ കടന്നുവരാൻ കഴിയുന്ന വിധത്തിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത്.- വി.കെ. പ്രശാന്ത് പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കോൽക്കത്തയിലുള്ള ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയ 12 പേർ അറസ്റ്റിൽ. ഹിന്ദുത്വ സംഘടനകളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നുവെന്ന് കാരണത്താലാണ് പ്രതിഷേധം നടത്തിയതെന്നാണ് അറസ്റ്റിലായവർ പറഞ്ഞത്. ഇവർക്ക് പിന്നീട് കോടതി ജാമ്യം നൽകി വിട്ടയച്ചു. അലിപുർ പോലീസ് കോടതിയാണ് പ്രതിഷേധക്കാർക്ക് ജാമ്യം നൽകിയത്.
ഹിന്ദു സംഘടനകളിൽപ്പെട്ട 1000 പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. സംസ്ഥാനത്തെ പ്രതിപക്ഷനേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരിയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.
Kerala
കാസർഗോഡ്: മഞ്ചേശ്വരത്ത് തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഓഫീസ് അടച്ചുപൂട്ടി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് യുഡിഎഫിന് ജയസാധ്യതയുള്ള മൂന്ന് സീറ്റുകളും മുസ്ലീം ലീഗിന് വിട്ടുകൊടുത്തതിനെ തുടർന്നാണ് പ്രതിഷേധം.
എന്തിനാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത് എന്ന് ചോദിച്ച് പ്രവർത്തകരും പ്രാദേശിക നേതാക്കളും ചേർന്ന് കോൺഗ്രസ് ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. ഹൊസങ്കടിയിൽ സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന മഞ്ചേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസാണ് അടച്ചുപൂട്ടിയത്.
കോൺഗ്രസ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഹനീഫിന്റെ നേതൃത്വത്തിലാണ് ഓഫീസ് അടച്ചുപൂട്ടിയത്. ഓഫീസിന് മുന്നിലെ കോൺഗ്രസിന്റെ ബോർഡുകളും ഓഫീസിലെ ഫർണിച്ചറുകളും ഓഫീസിലുണ്ടായിരുന്ന നേതാക്കളുടെ ചിത്രങ്ങളും ഇവിടെ നിന്ന് മാറ്റി.
Kerala
കൊല്ലം: കമ്മീഷണർ ഓഫീസിൽ വനിത പോലീസുകാരിയുടെ ആത്മഹത്യ ഭീഷണി. കിളിക്കൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനെ മർദിച്ച കേസിലെ ആരോപണ വിധേയായ എഎസ്ഐ സജീലയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
മൂന്ന് വർഷമായി തനിക്ക് എതിരെ പ്രതികാര നടപടി തുടരുന്നുവെന്നും പരാതി. കമ്മീഷണർ സ്ഥലത്ത് എത്തി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.
കിളിക്കൊല്ലൂർ സ്റ്റേഷനിൽ എത്തിയ സജീല രാഷ്ട്രീയ പകപോക്കൽ തനിക്ക് എതിരെ സേനയ്ക്ക് ഉള്ളിൽ നടക്കുവെന്ന് ആരോപിച്ച് രോക്ഷാകുല ആകുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ പെട്രോളുമായി കമ്മീഷണർ ഓഫീസിൽ എത്തി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വഴങ്ങാൻ സജീല കൂട്ടാക്കിയില്ല. തുടർന്ന് എസിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെങ്കിലും കമ്മീഷണറെ കാണണമെന്ന ആവശ്യം സജീല മുന്നോട്ടുവച്ചു.
ഒടുവിൽ കമ്മീഷണർ കിരൺ നാരായണൻ എത്തി സജീലയോട് സംസാരിച്ചതോടെയാണ് ആത്മഹത്യ ശ്രമത്തിൽ നിന്ന് അവർ പിൻ വാങ്ങിയത്. സേനയിലെ സംഘടന നേതാക്കൾ മൂന്ന് വർഷമായി തന്നെ വേട്ടയാടുകയാണെന്നും ഇതിന് പരിഹാരം വേണമെന്നും സജീല ആവശ്യപ്പെട്ടു. പരാതി പരിശോധിക്കാമെന്ന കമ്മീഷണറുടെ ഉറപ്പിൻമേലാണ് സജീല മടങ്ങി പോയത്.